ശനിയാഴ്‌ച, ഡിസംബർ 31, 2011

പ്ലസ്‌ 2 - ആദ്യ പാപം.

വര്‍ഷങ്ങള്‍ക്കു മുന്‍പു...


പ്രീ ഡിഗ്രിയുടെ സ്വാതന്ത്ര്യം മോഹിച്ചു പത്താം ക്ലാസ്സു വരെ തള്ളിനീക്കിയ ശേഷമാണു നമ്മള്‍ അറിയുനത് നമ്മുടെ പ്രിയപ്പെട്ട സര്‍ക്കാര്‍ പ്ലസ്‌ 2 എന്നാ പേരില്‍ പുതിയൊരു കലാപരിപാടി തുടങ്ങിയിട്ടുണ്ടെന്നും, അതിനു തല വെക്കുക അല്ലാതെ നമ്മള്‍ക്ക് വേറെ വഴികളൊന്നും ഇല്ലെന്നും. ഒന്നുകില്‍ ആര്‍ട്സ് കോളേജില്‍ പോയി നല്ല തല്ലു കൊള്ളുക...അല്ലെങ്കില്‍ Mar Ivanios'ല്‍ പോയി രണ്ടു വര്‍ഷം വായുന്നോക്കുക...അത്രേ ഉള്ളു ആഗ്രഹം. അതിന്റെ കടയ്ക്കലാണ് സര്‍ക്കാര്‍ പ്ലസ്‌ 2 വെച്ചത്!. അങ്ങനെ ഒടുക്കം നമ്മള്‍ എത്തിപ്പെട്ടത് ആര്യ സെന്‍ട്രല്‍ സ്കൂളില്‍  - അതും കേന്ദ്രനായ CBSE 'ടെ കയ്യില്‍!


സ്വാതന്ത്ര്യം എന്നാ വാക്കിന്‍റെ അര്‍ഥം...വില...അവിടെ നിന്നുമാണ് നമ്മള്‍ പഠിച്ചത്.


ഒന്ന് രണ്ടു മാസം നമ്മള്‍ അച്ചടക്കത്തോടെ ജീവിച്ചു. ഒരുപാടു മാര്‍ക്ക്‌ വാങ്ങി പത്താം ക്ലാസ്സ്‌ പാസ്സയതിന്റെ ഒരു ബാധ്യത നമ്മള്‍ക്കുണ്ടായിരുന്നു - അതാണ് ക്ഷമിച്ചത്. അധികനാള്‍ ക്ഷമിക്കേണ്ടി വന്നില്ല - ആദ്യത്തെ ക്ലാസ്സ്‌ ടെസ്റ്റ്‌ കഴിഞ്ഞതോടെ എല്ലാ ഭാരങ്ങളും ബാധ്യതകളും നമ്മള്‍ ഇറക്കി വെച്ചിരുന്നു.


അങ്ങനെ പൂര്‍വികരുടെ പ്രീ-ഡിഗ്രി വിജയഗാഥകള്‍ അയവിറക്കി ദിവസ്സങ്ങള്‍ തള്ളി നീക്കവേ, നമ്മുടെ ഒരു ആത്മാര്‍ത്ഥ സുഹൃത്ത്‌ (അദ്ദേഹവും എല്ലാ ഭാരങ്ങളും അതിനിടെ ഇറക്കി വെച്ചിരുന്നു) ഒരു ഗംഭീര പ്ലാന്‍ ഇട്ടതു. അപ്രതീക്ഷിതമായി വന്ന ആ അവസരം നമ്മള്‍ രണ്ടു കൈകള്‍ കൊണ്ടും സ്വീകരിച്ചു.


ആദ്യ പാപം - അതിനായുള്ള കൂലങ്കുഷമായ ചര്‍ച്ചകള്‍ നമ്മള്‍ തുടങ്ങി. ക്ലാസ്സ്‌ മുറികള്‍ ഡിസ്കഷന്‍ റൂംസ് ആയി...കണക്കു ക്ലാസ്സില്‍ നമ്മള്‍ കയ്യില്‍ ബാക്കിയുള്ള കാശിന്‍റെ കണക്കെടുത്തു...ഫിസിക്സ്‌ ക്ലാസ്സില്‍ പ്ലാന്‍ A'യും കെമിസ്ട്രി ക്ലാസ്സില്‍ പ്ലാന്‍ B'യും തയ്യാറാക്കി.


ഒടുവില്‍ ആ ദിവസം എത്തി.


നേരത്തെ പ്ലാന്‍ ചെയ്തത് പോലെ നമ്മള്‍ സ്കൂളിലേക്ക് രാവിലെ ഇറങ്ങി. ഇനിയും ഒരുപാടു സമയം ഉണ്ട് നിശ്ചയിച്ച നേരമാകുവാന്‍ ആരെങ്കിലും കാണുമോ എന്നാ പേടി ഒരു വശത്തു...നാളെ ഇതുണ്ടാക്കിയെക്കാവുന്ന പ്രത്യാഘാതങ്ങള്‍ മറുവശത്തു...ആകെ ടെന്‍ഷന്‍.


  നമ്മള്‍ അവസാനം നിശ്ചയിച്ച സമയത്ത് തന്നെ ക്രൈം സ്പോട്ടില്‍ എത്തുന്നു. കൂട്ട് പ്രതി നേരത്തെ തന്നെ എത്തിയിട്ടുണ്ട് - Uniform'ന്‍റെ പുറത്തു ഒരു ടി-ഷര്‍ട്ടും ധരിച്ചാണ് ചെറ്റ നില്‍ക്കുന്നത്. നമ്മുടെ ധൈര്യം ഒക്കെ ചോര്‍ന്നു തുടങ്ങി. പെട്ടന്നു വീട്ടുകാര്‍...നാട്ടുകാര്‍...ടീച്ചര്‍മാര്‍...നമ്മുടെ മുന്നിലൂടെ ഇവരെല്ലാം കടന്നു പോകുന്നതായി അനുഭവപ്പെട്ടു. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു നമ്മള്‍ വരിയില്‍ സ്ഥാനം പിടിക്കുന്നു.


ഒന്ന് രണ്ടു പേര്‍ തലയില്‍ മുണ്ടിട്ടാണ് നില്‍ക്കുന്നത് - നമ്മളെ പോലെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു വന്ന പാവങ്ങളാകും എന്ന് നമ്മള്‍ സമാധാനിച്ചു. ഒടുവില്‍ ഇരുട്ടിന്‍റെ മറവില്‍ നമ്മള്‍ അകത്തു കയറി. അപ്പോളാണ് ശരിക്കും ശ്വാസം വീഴുന്നത്.


ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കാണും. നമ്മള്‍ക്ക് എന്തോ ഒരു പന്തികേട്‌ തോന്നി. തിരിഞ്ഞു നോക്കുമ്പോള്‍ ആത്മാര്‍ത്ഥ സുഹൃത്തും അല്പം വ്യാകുലനാണ്.


"അളിയോ...ഇതെന്താ ഇങ്ങനെ?"


"ഒരു പിടിയും കിട്ടുന്നില്ല. എന്തോ കുഴപ്പം ഉണ്ട്!", ധയനീയമായിട്ടു അദ്ദേഹം നമ്മളെ നോക്കി.


ഒടുവില്‍ ഇന്റര്‍വല്‍ ആകേണ്ടി വന്നു എല്ലാം പകല്‍ വെളിച്ചം പോലെ നമ്മള്‍ക്ക് മനസ്സിലാകാന്‍. ബുദ്ധിമാനായ നമ്മുടെ സുഹൃത്തും നമ്മളും കൂടി പ്ലാന്‍ ചെയ്തത് അന്നിറങ്ങിയ ഒരു ഇംഗ്ലീഷ് ആക്ഷന്‍ പടം കാണാന്‍ ആയിരുന്നു - പക്ഷെ അതിബുദ്ധിയും തിടുക്കവും കാരണം തൊട്ടടുത്ത theatre'ല്‍  ആണ് നമ്മള്‍ കയറിയതു!!!


രണ്ടു പേര്‍ തലയില്‍ മുണ്ടിട്ടു നിന്ന സീന്‍ പെട്ടന്ന് ഓര്‍മ്മ വന്നു...


അപ്പോള്‍ തന്നെ നമ്മള്‍ സുഹൃത്തിനെയും കൂട്ടി ചാടിയിറങ്ങി ഓടി. ഈ അബദ്ധം മറ്റാരും അറിയരുതു എന്ന് പരസ്പരം വാക്ക് കൊടുത്തു പിരിഞ്ഞു.


ശുഭം.


സോറി...നമ്മളെ സംബന്ധിച്ചിടത്തോളം മാത്രമേ ഇത് ശുഭമായി അവസാനിച്ചുള്ളൂ.


അതിബുദ്ധിമാനും മാസ്റ്റര്‍ പ്ലാന്നരും ആയിരുന്ന നമ്മുടെ സുഹൃത്തു, ടിക്കറ്റ്‌ കളയാന്‍ മറന്നു. ഒടുവില്‍ ഷര്‍ട്ട്‌ കഴുകാന്‍ എടുത്തപ്പോള്‍, അദ്ധേഹത്തിന്റെ പിതാശ്രീ ടിക്കറ്റ്‌ കണ്ടെടുക്കുകയും, ആ ദിവസം ഇതു സിനിമയാണ് അന്ന് ആ theatre'ല്‍ കളിച്ചതെന്നു പത്രത്തില്‍ പരതുകയും, അദ്ധേഹത്തെ പരസ്യമായി തേജോവധം, ദേഹോപദ്രവം, സത്യം ചെയ്യിക്കല്‍ മുതലായ ക്രിയകള്‍ക്കു വിധേയനാക്കുകയും ചെയ്തതായി പിന്നീടു അറിഞ്ഞു!!!


ഇപ്പോള്‍ ശുഭം!

വ്യാഴാഴ്‌ച, ഡിസംബർ 29, 2011

മൊബൈല്‍ മോഷ്ടിച്ച കഥ!



വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മള്‍ കോളേജ്കുമാരനായി വിലസ്സിയിരുന്ന സുവര്‍ണ്ണകാലം.


ഇന്നത്തെ പോലെ മൊബൈല്‍ ഫോണിനു അധികം പ്രചാരമില്ലാത്ത സമയമായിരുന്നു. ശരിക്കും ഒരു ആഡംഭരം - അതായിരുന്നു അന്ന് മൊബൈല്‍. ഇല്ലാത്ത കാശുണ്ടാക്കി പടിപ്പിക്കാനയക്കുന്നതും പോരാഞ്ഞിട്ട് ഇനി മൊബൈല്‍ ഫോണും വാങ്ങിച്ചു തരാമെടാ എന്ന് എത്ര മാതാപിതാക്കള്‍ അന്ന് ചോദിച്ചിരിക്കണം.


ഓര്‍മ്മകള്‍ ശരി ആണെങ്കില്‍, നമ്മുടെ കോളേജില്‍ ആദ്യമായി മൊബൈല്‍ ഇറക്കുമതി ചെയ്യുന്നത് പൂത്ത കാശുള്ള ഒരു ഗള്‍ഫ്‌ പുത്രനായിരുന്നു. ഉള്ളത് പറയാമല്ലോ, നമ്മുടെ കയ്യിലും അന്ന് ഒരു ചെറിയ മൊബൈല്‍ ഉണ്ടായിരുന്നു - സീമെന്‍സ് C-28. അത്യാവശ്യം വലിപ്പവും ഒരു ആണ്ടിനയും  ഉണ്ടായിരുന്ന ആ യന്ത്രം നമ്മുടെ പിതാശ്രീയുടെ ആദ്യത്തെ ആഡംഭരം ആയിരുന്നു. ഒടുവില്‍ ഇങ്ങോട്ട് വരുന്ന കോളുകള്‍ക്ക് അങ്ങോട്ട്‌ കാശു കൊടുത്തു മടുത്തപ്പോള്‍ വലിച്ചെറിഞ്ഞ അതിനെ നമ്മള്‍ സ്വന്തമാക്കി.


ചെറിയൊരു പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ - SIM കാര്‍ഡ്‌ ഇല്ല!!!


ഇനി അഥവാ ഒരു SIM ഉണ്ടായിരുന്നെങ്കില്‍ പോലും റീ-ചാര്‍ജ് ചെയ്യുക എന്നത് അസാധ്യം. ബഹളത്തില്‍ നമ്മള്‍ മൊബൈല്‍ ഇല്ലാതെ തന്നെ നടന്നു.


കാലം കടന്നു പോകുന്നു - മൊബൈല്‍ ഫോണ്‍ വിപ്ലവം തുടങ്ങി.


ക്യാമ്പസ്സുകളില്‍ മൊബൈല്‍ സര്‍വ്വ സാധാരണമായി കൊണ്ടിരിക്കുന്നു. നമ്മളും അതിനിടെ ഒരു SIM കാര്‍ഡ്‌ ഒപ്പിച്ചു സെല്ലുലാര്‍ വേള്‍ഡ്ലേക്ക് കാല്‍ വെച്ചു.


SMS, മിസ്ഡ് കോള്‍സ്, കൃത്യം ഒരു മിനിറ്റ് മാത്രം നീണ്ടു നില്‍ക്കുന്ന സംഭാഷണങ്ങള്‍ എന്നിവയിലൂടെ ജീവിതം സുന്ദരമായി മുന്നോട്ടു പോകുന്നു. മിസ്ഡ് കോള്‍സ്ന്റെ ഒരു സുഖം - കയ്യില്‍ കാശില്ലാതവനെ അത് അനുഭവിച്ചറിയാനുള്ള യോഗം ഉള്ളു.ഒരു മിസ്ഡ് കോളിനുള്ള കാശു മാത്രം ബാക്കി വെച്ചു ഒരു പ്രേമം എത്ര നാള്‍ വേണമെങ്കിലും ഓടിക്കാം എന്ന് പറഞ്ഞാല്‍ ഇന്ന് വിശ്വസിക്കാന്‍ പ്രയാസമാകും. ഓരോ മിസ്ഡ് കോളും  ഒരു ഓര്‍മപെടുത്തല്‍ ആയിരുന്നു - പരസ്പരം മറന്നിട്ടില്ല എന്നാ ഓര്‍മപെടുത്തല്‍. തിരിച്ചു കിട്ടാത്ത മിസ്ഡ് കോളുകള്‍ അന്ന് തീരാത്ത വേദന ആയിരുന്നു. ഇനി അങ്ങേതലക്കല്‍ ബുസി ആണെങ്കിലോ - ഹൃദയം തകരും.


അങ്ങനെ മൊബൈല്‍ ഫോണിനും മിസ്ഡ് കോളിനും "addict" ആയി നമ്മള്‍ ജീവിതം ആസ്വദിച്ചു കഴിയുന്നു.


ഒരു ദിവസം.


നമ്മളും ആത്മാര്‍ത്ഥ സുഹൃത്തുക്കളും ഒരു ഓട്ടോ-റിക്ക്ഷയില്‍ കയറി, പതിവ് പോലെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമയ്ക്കു പോകുന്നു. നാലുപേര് ഉണ്ടായിരുന്നത് കൊണ്ട് അത്യാവശ്യം ഞെരുങ്ങി ആയിരുന്നു ഇരുപ്പ്. ഏതാണ്ട് ഒരു അര കിലോമീറ്റര്‍ സഞ്ചരിച്ചു കാണും - പട പട എന്ന് ഒരു ശബ്ദം കേള്‍ക്കുന്നു. എന്തോ താഴെ വീണ പോലെ.  കുട താഴെ പോയതാണോ? ഹേയ് അതിപ്പോളും കയ്യില്‍ ഉണ്ടല്ലോ. പിന്നെ എന്ത്?


അധിക നേരം വേണ്ടി വന്നില്ല. ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ നിലവിളി ഉയര്‍ന്നു, "അളിയാ!!! എന്‍റെ മൊബൈല്‍ കാണുന്നില്ല!"


ഒരു കയ്യോ കാലോ മുറിഞ്ഞു പോയിരുന്നെങ്കില്‍ പോലും ഇത്രേം ദയനീയമായി അദ്ദേഹം നിലവിളിക്കില്ലായിരുന്നു എന്ന് നമ്മള്‍ക്ക് ഇന്നും ഉറപ്പുണ്ട്!


പിന്നെ എല്ലാം പെട്ടന്നായിരുന്നു - ഓട്ടോ നിറുത്തുന്നു - നമ്മള്‍ ഇറങ്ങി തിരിച്ചോടുന്നു - ശബ്ദം കേട്ട സ്ഥലം കിളച്ചു മറിക്കുന്നു - മൊബൈലിന്റെ പൊടി പോലും കണ്ടില്ല. വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ്‌!


ശ്മശാനമൂകത.


സുഹൃത്ത്‌ ഇപ്പോള്‍ കരയും എന്നാ മട്ടില്‍ നില്‍ക്കുന്നു. ഇടയ്ക്ക് എന്‍റെ contacts, എന്‍റെ മെസ്സേജ്, എന്‍റെ മിസ്ഡ് കോള്‍ എന്നൊക്കെ പുലമ്പുന്നുണ്ടായിരുന്നു - പാവം!


ഒടുവില്‍ എല്ലാവരും ആ സത്യവുമായി പൊരുത്തപ്പെടുന്നു - മൊബൈല്‍ പോയി!


കൂട്ടത്തില്‍ ബുദ്ധിമാന്‍ ഉപദേശിച്ചു - ഒരു FIR ഫയല്‍ ചെയ്തു കോപ്പി കൊടുത്താല്‍, അതെ നമ്പര്‍ ഉള്ള SIM കാര്‍ഡ്‌തന്നെ കിട്ടും - പെട്ടന്ന് സ്റ്റേഷനില്‍ പോയി FIR ഫയല്‍ ചെയ്യ്.


ആ രാത്രി മിസ്ഡ് കോള്സും മെസ്സജസും ഇല്ലാതെ വളഞ്ഞ നമ്മുടെ സുഹൃത്ത്, ലാന്‍ഡ്‌ ഫോണില്‍ നിന്നും മിസ്ഡ് കോള്‍സ് അടിച്ചതായി പിന്നീടു പലരും നമ്മോടു പറഞ്ഞിട്ടുണ്ട്!


അടുത്ത ദിവസം.


നമ്മളും ആത്മാര്‍ത്ഥ സുഹൃത്തും ചേര്‍ന്ന് FIR എഴുതിക്കുവാനായി പോലീസ് സ്റ്റേഷനില്‍ എത്തുന്നു.


കണ്ടോന്‍മെന്‍റ് സ്റ്റേഷന്‍.


"എവിടെ വെച്ചാ കളഞ്ഞത്?", മാന്യമായ ചോദ്യം.


"പട്ടത്ത് വെച്ചു", ഒരു ഗദ്ഗദത്തോടെ സുഹൃത്ത്‌ മൂളി.


 "അയ്യോ മോനെ, അത് ഈ സ്റ്റേഷന്‍ന്‍റെ പരിധിയില്‍ അല്ലല്ലോ. നിങ്ങള്‍ മ്യുസിയം സ്റ്റേഷനില്‍ ആണ് പോകേണ്ടിയിരുന്നത്‌ ", നല്ലവനായ പോലീസുകാരന്‍ കൈ മലര്‍ത്തി.


മ്യുസിയം സ്റ്റേഷന്‍.


"എവിടെ വെച്ചാടാ കളഞ്ഞത്?", വീണ്ടും ചോദ്യം.


"പട്ടത്ത് വെച്ചു.", മറുപടി.


"പട്ടത്ത് എവിടെയാടാ?", അലര്‍ച്ച.


"ജങ്ക്ഷന്‍റെ തൊട്ടു മുന്നേ."


"ജങ്ക്ഷന്‍ കഴിഞ്ഞിട്ടാടാ പന്നി ഈ സ്റ്റേഷന്‍റെ പരിധി. മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ ചെല്ല്. വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍ ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും!"


മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍.


പതിവ് ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ -


"നിങ്ങള്‍ കേശവദാസപുരത്ത് നിന്നും പട്ടതേക്ക് പോകുമ്പോള്‍ അല്ലെ മൊബൈല് കളഞ്ഞത്?"


തന്നോട് ചോറ് ചോറ് എന്ന് തന്നെ അല്ലെ പറഞ്ഞത് - ആവശ്യം നമ്മുടേത്‌ ആയിപ്പോയി!


"അതെ സാര്‍!"


"ങാ! അത് അപ്പോള്‍ പേരൂര്‍ക്കട സ്റ്റേഷന്‍റെ പരിധിയിലാണ്. പട്ടത്ത് നിന്നും കേശവദാസപുരത്തെക്ക് ആയിരുന്നെങ്കില്‍ അത് നമ്മുടെ പരിധിയില്‍ ആയിരുന്നേനെ. അങ്ങോട്ട്‌ പോ!!!"


സഹികെട്ടപ്പോള്‍ നമ്മള്‍ മൊബൈല്‍ തിരിച്ചു കിട്ടാനല്ലെന്നും FIR'ന്‍റെ കോപ്പി കിട്ടിയിരുന്നെങ്കില്‍ ഡ്യൂപ്ലിക്കേറ്റ്‌ SIM കിട്ടുമായിരുന്നു എന്നും മറ്റും നമ്മള്‍ താഴ്മയോടെ അപേക്ഷിച്ചു. പിന്നെ കേട്ട പുളിച്ച തെറികള്‍ ഇവിടെ പറയുന്നില്ല - ഇറങ്ങി ഓടി!!!


പേരൂര്‍ക്കട സ്റ്റേഷന്‍.


പതിവ് ചോദ്യങ്ങള്‍ക്ക് ശേഷം FIR'ന്‍റെ കോപ്പി കാത്തു നിന്ന നമ്മളോട് SI ഇങ്ങനെ ചോദിക്കുന്നു -


"മൊബൈല്‍ കളഞ്ഞു എന്നതിന് എന്താടാ തെളിവ്?"


നമ്മള്‍ ആസ്സ് ആയി!


"അല്ല സാര്‍, അത് കളഞ്ഞത് കൊണ്ടല്ലേ നമ്മള്‍...", അതുവരെ നിശബ്ദന്‍ ആയിരുന്ന  നമ്മള്‍ ഇടപെട്ടു.


"ഫാ!!! നീ ഒക്കെ അത് ഒളിപ്പിച്ചു വെച്ചിട്ട് വന്നതല്ലെടാ??? അതോ നീയാണോ അത് അടിച്ചു മാറ്റിയത്???"


വാദികള്‍ പ്രതികളാവുക എന്ന പ്രതിഭാസത്തിനു അന്ന് നമ്മള്‍ സാക്ഷിയായി. ഇന്ത്യന്‍ പീനല്‍ കോഡ്, ബ്യുരോക്രസി, അരിസ്ട്രോക്രസി അവന്‍റെ അമ്മുമ്മേടെ...മനസ്സില്‍ പച്ച തെറി വിളിച്ചു കൊണ്ട് നമ്മള്‍ അവിടെ നിന്നും ഇറങ്ങി.


സമയം ഏതാണ്ട് നാല് മണി ആയിക്കാണും. ഒരു നാരങ്ങ വെള്ളവും കുടിച്ചു നമ്മള്‍ എയര്‍ടെല്‍ ഓഫീസില്‍ എത്തുന്നു. FIR കിട്ടിയില്ല എന്നും, ഡ്യൂപ്ലിക്കേറ്റ്‌ SIM കിട്ടാന്‍ വേറെ വല്ല വഴിയും ഉണ്ടോ എന്ന് അന്വേഷിക്കുന്നു.


""എന്തിനാ FIR?", അവിടെ നിന്ന കൊച്ചിന്റെ ചോദ്യം കേട്ട് ഞങ്ങള്‍ ഞെട്ടി.


ഡ്യൂപ്ലിക്കേറ്റ്‌ SIM എടുക്കാന്‍ FIR'ന്‍റെ ആവശ്യം ഇല്ല എന്നുള്ള സത്യം നമ്മള്‍ അപ്പോള്‍ മനസ്സിലാക്കി!


അന്ന് മുഴുവന്‍ അലഞ്ഞു തിരിഞ്ഞു ചീത്തവിളി കേട്ടത് വെറുതെ ആയിരുന്നു എന്ന് ഓര്‍ത്തപ്പോള്‍...


തലേന്ന് ബുദ്ധി ഉപദേശിച്ചു തന്ന ആത്മാര്‍ത്ഥ സുഹൃത്തിനെ അപ്പോള്‍ തന്നെ നമ്മള്‍ കാശു ചിലവാക്കി വിളിക്കുകയും കൃത്യം ഒരു മിനിറ്റ് നീണ്ടു നില്‍ക്കുന്ന തെറി അഭിഷേകം നടത്തുകയും ചെയ്തു!


മിസ്ഡ് കോളിനുള്ള ബാലന്‍സ് ബാക്കി വെക്കണമല്ലോ!!!


PS: മിസ്ഡ് കോളുകളുടെ ആ ലോകം ഇന്ന് നമ്മള്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ ആരെയും 'മിസ്‌' ചെയ്യാതോണ്ട് ആയിരിക്കും!


:)

തിങ്കളാഴ്‌ച, ഡിസംബർ 26, 2011

ഒരു ന്യൂ ഇയര്‍!

ഡിസംബര്‍ 31.


നേരം പരപരാ വെളുക്കുന്നതെ ഉള്ളു.


വയനാടന്‍ മലനിരകളിലെ യാത്രകള്‍ക്ക് ശേഷം നമ്മള്‍ തിരികെ വരികയാണ്. നാല് ദിവസത്തെ പ്രവാസജീവിതം; അതിന്‍റെ എല്ലാ സ്വാതന്ത്ര്യങ്ങളും - വല്ലാതെ തളര്‍ന്നിരിക്കുന്നു. എല്ലാത്തിന്നും പുറമേ തലേന്നത്തെ ബസ്‌ യാത്രയുടെ ക്ഷീണവും. കട്ടില്‍ കണ്ടാല്‍ അപ്പോള്‍ ചാടിവീണ് ഉറങ്ങിപ്പോകും - അതാണ് അവസ്ഥ.


അതെങ്ങനെ ശരിയാകും?


പുതുവത്സരം ആഘോഷിക്കാതെ വീട്ടില്‍ പോയി കിടന്നുറങ്ങുകയോ? ഒരിക്കലുമില്ല.
അങ്ങനെ നമ്മളും ആത്മാര്‍ത്ഥ സുഹൃത്തും ആഘോഷങ്ങള്‍ക്കായ് വീട്ടില്‍ പോലും കയറാതെ വീണ്ടും യാത്ര തുടങ്ങി - അഗസ്ത്യാര്‍കൂടതിലേക്ക്!!!


പണം - അത് എത്ര സമ്പാദിച്ചാലും ചിലവാക്കിയാലും മതിവരാത്ത ഒരു സാധനം ആണല്ലോ. കാശുള്ളപ്പോള്‍ എറിഞ്ഞു ജീവിക്കുക; കാശില്ലാതപ്പോള്‍ ഇരന്നു ജീവിക്കുക - അതാണ് നമ്മുടെ മുദ്രാവാക്യം. ഒന്നും കുറച്ചില്ല - A/C കാര്‍, ആവശ്യത്തിനു 'മരുന്ന്', ഭക്ഷണം, പാചക സാമഗ്രികള്‍ എന്നിവ വാങ്ങിക്കുട്ടി നമ്മള്‍ അടിവാരത്തിലെത്തി. തേയിലത്തോട്ടങ്ങളുടെ വശ്യഭംഗി ആസ്വദിച്ചു കൊണ്ട് നമ്മള്‍ അഗസ്ത്യന്‍ന്റെ കാല്‍പ്പാടുകള്‍ പിന്തുടര്‍ന്നുള്ള യാത്ര ആരംഭിച്ചു - വഴികാട്ടികളായി രണ്ടു ആദിവാസികളും.


ആദിവാസികള്‍ എന്ന് പറഞ്ഞാല്‍ തെറ്റുധരിക്കരുത് - ആധുനിക ആദിവാസികള്‍. മൊബൈല്‍ ഫോണും സിം കാര്‍ഡുകളും എന്ന് വേണ്ട ആധുനികതയുടെ എല്ലാ സ്വഭാവദൂഷ്യങ്ങളും ഉള്ള രണ്ടു പേര്‍. നേര് പറഞ്ഞാല്‍ പണ്ട് മുതലേ ഉള്ള വനയാത്രകളില്‍ എപ്പോഴോ പരിചയപ്പെട്ടവര്‍.


അഗസ്ത്യാര്‍കൂടം  - ഏതാണ്ട് 30-40 കിലോമീറ്റര്‍ കാടിനുള്ളിലൂടെയുള്ള നടത്തം. വഴിയില്‍ മുന്നേ പോയ ആരെയോ ആന ചവുട്ടിക്കൊന്ന സ്ഥലങ്ങള്‍. ആന വന്നാല്‍ ചാടി രക്ഷപ്പെടാനുള്ള ട്രെഞ്ചുകള്‍.  ഓരോ വളവിലും ആനയുണ്ടോ എന്ന് നോക്കി നോക്കി നടക്കുന്ന ആദിവാസികള്‍ - ആകെ ഒരു ത്രില്‍ അനുഭവപ്പെട്ടിരുന്നു.


രാത്രി.


ഒരു ട്രെഞ്ചിന്റെ നടുവില്‍ കരിങ്കല്ല് കൊണ്ടുള്ള ഒരു കെട്ടിടം  - വയര്‍ലെസ്സ് സ്റ്റേഷന്‍. അവിടെയാണ് അന്ന് രാത്രി നമ്മള്‍ ചിലവഴിക്കെണ്ടിയിരുന്നത്. നടന്നു ക്ഷീണിച്ചതു  കൊണ്ടാകാം, ആദ്യം തന്നെ നമ്മള്‍ നടു  നിവര്‍ത്താനുള്ള സൗകര്യം ആണ് അന്വേഷിച്ചത്. നനഞ്ഞ  സിമന്റ്‌ തറയില്‍ ഒരു ടാര്‍പ്പോളിന്‍ വിരിച്ചിരിക്കുന്നു.! ഒരു എട്ടു പേര്‍ക്ക് കിടന്നുറങ്ങാന്‍ പാകത്തിലുള്ള ആ ഒറ്റമുറിയില്‍ അന്ന് നമ്മളെ കൂടാതെ ഒരു പന്ത്രണ്ടു പേര്‍ കൂടെ ഉണ്ട് എന്ന് കേട്ടപ്പോള്‍ നമ്മുടെ ഉറക്കം എല്ലാം പോയി.  അധികം താമസിക്കേണ്ടി വന്നില്ല -  ആര്‍പ്പുവിളികളുമായി  അവര്‍ എത്തി.


പന്ത്രണ്ടു വയസ്സന്മാര്‍!!!


നമ്മള്‍ പ്രാകി - ഈ വയസ്സാം കാലത്ത് ഈ കാട്ടില്‍ വന്നു കിടക്കേണ്ട വല്ല ആവശ്യം ഉണ്ടോ ഇവര്‍ക്ക്? വീട്ടില്‍ കൊച്ചുമക്കളെയും കളിപ്പിച്ചിരുന്നാല്‍ പോരെ? ഇനി നമ്മള്‍ക്ക് മനസ്സമാധാനമായി അല്പം ബഹളം വെയ്ക്കാന്‍ പറ്റുമോ? അവര്‍ എന്ത് വിചാരിക്കും? ആകെ പ്രശ്നം.


അധിക സമയം വേണ്ടി വന്നില്ല.


വയസ്സന്മാര്‍ എന്ന് പറഞ്ഞു നമ്മള്‍ കളിയാക്കിയവര്‍ ഒരു നാല് ബാഗ്‌ തുറന്നു മരുന്ന് കുപ്പികള്‍ ഓരോന്നായി പുറത്തു എടുത്തതെ നമ്മള്‍ക്ക് ഓര്‍മയുള്ളൂ. ഒരു അര മണിക്കൂര്‍ കഴിയുന്നതിനു മുന്‍പേ, ഒഴിഞ്ഞ കുപ്പികള്‍ നോക്കി നെടുവീര്‍പ്പിട്ടു, വീണ്ടും വാങ്ങിക്കുവാന്‍ ആളെ പറഞ്ഞു വിട്ട അവരുടെ മുന്നില്‍ നമ്മള്‍ ശിശുക്കള്‍ ഒതുങ്ങി.


പിന്നെയും മരുന്ന് കുപ്പികള്‍ പൊട്ടുന്നു.


നിശബ്ധമായിരുന്ന ആ കാട്ടില്‍ നിന്നും കുറുക്കന്മാര്‍ ഓരിയിടുന്ന ശബ്ദം - നമ്മുടെ വയസ്സന്മാര്‍ അത്യുച്ചത്തില്‍ പാടുകയാണ്!!! പിന്നീടു അവിടെ നടന്നത് വിവരിക്കുവാന്‍ വളരെ പ്രയാസകരമാണ് - കൂക്കിവിളി, ഓരിയിടല്‍, തെറിവിളി, പഴയ പാട്ടുകള്‍, ബ്രേക്ക്‌ ഡാന്‍സ്, ഭരതനാട്യം...ആ ട്രെഞ്ചിനു ചുറ്റുമുണ്ടായിരുന്ന ഒരൊറ്റ വന്യജീവി പോലും ഉറങ്ങിയിട്ടില്ല എന്ന് നമ്മള്‍ക്ക് ഉറപ്പുണ്ട്. ഭൂലോക അലമ്പന്മാര്‍ എന്ന് സ്വയം കരുതിയിരുന്ന നമ്മള്‍ ആ ബഹളത്തിനു മുന്നില്‍ പകച്ചു നിന്ന് പോയി. തലമുറകളുടെ വ്യത്യാസം നമ്മള്‍ അറിഞ്ഞു.


അങ്ങനെ ഇരിക്കെ, തികച്ചും യാദൃശ്ചികമായി നമ്മള്‍ അവരില്‍ രണ്ടു പേരെ പരിചയപ്പെടുന്നു.


സാഹിത്യം, തത്വശാസ്ത്രം എന്നിവയില്‍ ബിരുദാനന്തര ബിരുദധാരിയായ നമ്മള്‍ അവരുമായി പെട്ടന്ന് അടുക്കുന്നു. കവിതകള്‍, കഥകള്‍, ചര്‍ച്ചകള്‍...ഒരു സാഹിത്യ സംഗമം തന്നെ അവിടെ നടക്കുന്നു. ആശാനും വിജയനും മുകുന്ദനും ആല്‍കെമിസ്റ്റും സരമാഗോയും എല്ലാം അത് വഴി എത്തി നോക്കി കടന്നുപോയി.


അങ്ങനെ വളരെ രസകരമായി സായാന്ഹം മുന്നോട്ടു പോവുകയാണ്.


ജനുവരി 1.


എല്ലാവരും പരസ്പരം ഹാപ്പി ന്യൂ ഇയര്‍ ആശംസിക്കുന്നു. ചിലര്‍ നേരെ കിടപ്പായി. നമ്മള്‍ നേരത്തെ പറഞ്ഞ ചങ്ങാതികളുമായി   കൊച്ചു വര്‍ത്തമാനം പറഞ്ഞു ഇരുപ്പാണ്. കഴിച്ച മരുന്നിന്‍റെ ഗുണമാണോ അതോ നമ്മുടെ പൊതുവേ ഉള്ള സ്വഭാവമാണോ എന്ന് അറിയില്ല - നമ്മള്‍ നമ്മുടെ ജീവചരിത്രം മുഴുവന്‍ അവിടെ വിളമ്പി!


കുറച്ചു നേരത്തെ നിശബ്ധതയ്ക്ക് ശേഷം അതില്‍ ഒരാള്‍ നമ്മളോട് ഇങ്ങനെ ചോദിക്കുന്നു -


"നീ ഇന്നയാളുടെ പുത്രനല്ലേ?", ചോദ്യം കേട്ട് നമ്മുടെ മനസ്സൊന്നു കാളി.


"നിനക്കല്ലേ കഴിഞ്ഞ ആഴ്ച ഒരു കല്യാണാലോചന വന്നത്?", വീണ്ടും കാളി.


അതുവരെ കഴിച്ച മരുന്നിന്‍റെ കെട്ടു അപ്പോള്‍ തന്നെ ഇറങ്ങി. വാതോരാതെ സംസാരിച്ചിരുന്ന നമ്മള്‍ നിശബ്ദനായി. ഏതാനും നിമിഷങ്ങള്‍ക്കകം ആ ചങ്ങായി നമ്മുടെ പിതാശ്രീയുടെ ആത്മാര്‍ത്ഥ സുഹൃത്തും ഓഫീസില്‍ കൂടെ ജോലി ചെയ്യുന്നയാളും എന്നാ പരമാര്‍ത്ഥം നമ്മള്‍ മനസ്സിലാക്കി. വരാന്‍ പോകുന്ന വര്‍ഷത്തെ കുറിച്ച് ഒരു ഏകദേശ ധാരണ അപ്പോള്‍ തന്നെ നമ്മുടെ മനസ്സില്‍ തെളിഞ്ഞു.


നമ്മുടെ ദയനീയ അവസ്ഥ മനസ്സിലാക്കിയായിരികണം അദ്ദേഹം ഇങ്ങനെ പറഞ്ഞത് -


"നീ പേടിക്കാതെടെ! ഇതൊന്നും ഞാന്‍ നിന്‍റെ വീട്ടില്‍ പറയാന്‍ പോകുന്നില്ല.", നമ്മള്‍ വെറുതെ സമാധാനിച്ചു.


രാവിലെ യാത്രപറഞ്ഞു പിരിയുന്ന വേളയില്‍ നമ്മള്‍ ഇത് അദ്ധേഹത്തെ ഒന്നും കൂടി ഓര്‍മിപ്പിക്കുകയും, ഒരിക്കലും നമ്മളെ കണ്ട കാര്യം വീട്ടില്‍ അറിയിക്കുകയും ഇല്ല എന്ന് വാക്ക് നല്‍കുകയും ചെയ്തു.


ഏതാണ്ട് ഒരു രണ്ടു ആഴ്ച കഴിഞ്ഞു കാണും. നമ്മള്‍ ഇതിനിടെ എല്ലാം മറന്നു പതിവുപോലെ നമ്മുടെ ചെറിയ ചെറിയ ചെറ്റത്തരങ്ങള്‍ഉമായി ജീവിക്കുകയാണ്.


ഏതോ ഒരു അനുസ്സരണകേടിന്റെ അവസരത്തില്‍.   


"നീ ഇങ്ങനെ ഓരോ ഇടത്ത് കറങ്ങി നടന്നു വേണ്ടാത്തതൊക്കെ കാട്ടിക്കൂട്ടി നാട്ടുകാരെ കൊണ്ട് പറയിപ്പിച്ചു നടന്നോ!"


മാതാശ്രീയുടെ വാക്കുകളുടെ അര്‍ഥം അപ്പോള്‍ മനസ്സിലാകാത്തത് കൊണ്ട് നമ്മള്‍ ആ പരാമര്‍ശത്തെ തീര്‍ത്തും അവഗണിച്ചു കളഞ്ഞു.


പിന്നീടു എപ്പോളോ വെറുതെ ഇരുന്നു പകല്‍ കിനാവ് കാണുന്ന അവസരത്തില്‍ നമ്മള്‍ക്ക് കാര്യങ്ങള്‍ മനസ്സിലായി  - അന്ന് നടന്ന കാര്യങ്ങള്‍ അതേപടി നമ്മുടെ വീട്ടില്‍ അവതരിപ്പിച്ചിരിക്കുന്നു!!!


ആ ആഘാതത്തില്‍ നിന്നും മോചിതനാകുവാന്‍ വേണ്ടി നമ്മള്‍ ഏതാണ്ട് ഒരു മാസത്തോളം നല്ല പിള്ള ചമഞ്ഞു ജീവിക്കേണ്ടി വന്നു!!!


PS: അഗസ്ത്യാര്‍കൂടം കാണുവാന്‍ ഇറങ്ങി പുറപ്പെട്ട നമ്മള്‍ സഞ്ചരിക്കുവാനുള്ള ദൂരത്തിന്റെ പത്തില്‍ ഒന്നുപോലും പോകാതെ, ആനയും കാടിനേയും പേടിച്ചു തിരിച്ചു വന്നു എന്നത് അധികം ആര്‍ക്കും അറിയില്ല!!!

ശനിയാഴ്‌ച, ഡിസംബർ 24, 2011

"മഹത്തായ ഒരു..."

ഈ വഴി, ഏകാന്തമായി കോവില്‍നട-
യിലേക്ക് തിരിഞ്ഞു ഞാന്‍ നടക്കവേ
കാലില്‍ ചിലമ്പ് ഇട്ട കോമരങ്ങള്‍
കാതടപ്പിച്ചു നിലവിളിക്കവേ
ഒരു നിമിഷം -
ഞാന്‍ ഓര്‍ത്തുപോയെന്തിനോ.


കാലമേറെകഴിഞ്ഞെങ്കിലും
കാറ്റിനിന്നും കരിഞ്ഞ-
ജീവന്‍റെ ഗന്ധമാണ്.
ഏതോ ലഹരിയില്‍; ഉന്മാദത്തില്‍;
ഓരോ ചിതയും കത്തിച്ച ഈ കൈകള്‍
ചോര പ്രസവിച്ച കൈകള്‍
 - ഇവയ്ക്ക് മോക്ഷമെവിടെ?


അവന്‍റെ കൈകള്‍ വിറച്ചു തുടങ്ങി. ഏറെ നാളായി ഇങ്ങനെയാണ്  - എന്തെങ്കിലും എഴുതുവാന്‍ തുടങ്ങുമ്പോള്‍. അവന്‍ നിരാശയോടെ പേന താഴെ വെച്ചു.


തനിക്കു എന്താണ് സംഭവിച്ചത് എന്ന് അവന് അറിയാമായിരുന്നു. പശ്ചാത്താപത്തിന്‍റെ ആദ്യനാളുകളില്‍ അവന്‍ ഒരുപാടു കരഞ്ഞിരുന്നു. അതിനെ അതിജീവിക്കുവാനുള്ള ഓരോ ശ്രമങ്ങളും പാഴായപ്പോള്‍ അവന്‍ ആശ്വസിച്ചു - ശാപങ്ങള്‍ സത്യമാണ്. വിശ്വസിക്കുവാന്‍ ഒരു ദൈവത്തെ കിട്ടിയതിന്‍റെ ആശ്വാസം.


വര്‍ഷങ്ങള്‍ക്കു മുന്‍പ്, അന്നൊരിക്കല്‍ അവന്‍റെ മുന്നില്‍ കേണു നിലവിളിച്ചവരില്‍ ആരെയൊക്കെയോ അവന് അറിയാമായിരുന്നു - സാധുക്കള്‍. ജന്മിത്വത്തിന്‍റെ ശാപം പേറിയ, അവസാനത്തെ കണ്ണികള്‍.


ഒരു നിമിഷം അറച്ചുപോയ അവന്‍റെ പിന്നില്‍ നിന്നും ആചാര്യന്മാരുടെ വാക്കുകള്‍ ഇങ്ങനെ മുഴങ്ങി -


"മഹത്തായ ഒരു ലക്‌ഷ്യത്തിനു വേണ്ടി..."


 മുന്നില്‍ ഉയര്‍ന്ന ആളിക്കത്തുന്ന നിലവിളികള്‍ക്കുമേലെ അവന്‍ ഉച്ചത്തില്‍ പറഞ്ഞു -



"മഹത്തായ ഒരു ലക്‌ഷ്യത്തിനു വേണ്ടി..."

ഒരുപാടു നാളുകള്‍ക്കു ശേഷം, വിപ്ലവത്തിന്‍റെ തീ കെട്ട് ഒടുങ്ങിയപ്പോള്‍ അവന്‍ തിരികെ ചെന്നു - അന്ന് താന്‍ കൊളുത്തിയ ചിത കാണാന്‍. വിപ്ലവത്തിന്‍റെ വിത്തുകള്‍ പാകിയ ആ ഭൂമിയെ കാണുവാന്‍.


ചോരയുടെ നിറമുള്ള ഒരു കൊടിമരത്തിന്‍റെ കീഴില്‍, ഒരു ചുവന്ന കല്‍മണ്ഡപം. പുല്ലുകള്‍ വകഞ്ഞുമാറ്റി നോക്കിയപ്പോള്‍, അതില്‍ ഇങ്ങനെ കൊത്തിവെച്ചിരുന്നു -


"മഹത്തായ ഒരു  ലക്‌ഷ്യത്തിനു വേണ്ടി  പോരാടി, ഒടുവില്‍ രക്തസാക്ഷിത്വം വരിച്ച ധീര സഖാക്കന്മാര്‍ക്ക് അഭിവാദ്യങ്ങള്‍!"


താഴെ നിരനിരയായി അന്നത്തെ നക്സല്‍ ആക്രമണത്തില്‍ വെന്തു മരിച്ചവരുടെ പേരുകള്‍!.


വര്‍ഷങ്ങള്‍ക്കപ്പുറത്തു നിന്നും ഉച്ചത്തിലുള്ള നിലവിളികള്‍ അവന്‍റെ കാതുകളില്‍ വന്നു പതിച്ചു. സഹിക്കാനാവാതെ അവന്‍ കാതുകള്‍ പൊത്തിപിടിച്ചു തിരിഞ്ഞു നടന്നു.


അന്ന് താന്‍ ചുട്ടു കൊന്നവരുടെയും തന്‍റെയും ലക്‌ഷ്യങള്‍ ഒന്നായിരുന്നു എന്ന് അവന്‍ അപ്പോള്‍ തിരിച്ചറിഞ്ഞു.


അന്ന് മുതലാണ് അവന്‍റെ കൈകള്‍ വിറച്ചു തുടങ്ങിയത്!!!

തിങ്കളാഴ്‌ച, ഡിസംബർ 19, 2011

ശില്പങ്ങള്‍!

ആ ശില്പങ്ങള്‍ കണ്ടു ലോകര്‍ പറഞ്ഞു, "നിങ്ങള്‍ക്ക് ഭ്രാന്താണ്!"


ശില്പി ഇങ്ങനെ പ്രതിവചിച്ചു, "നിങ്ങളുടെ ഭ്രാന്താണ് എന്‍റെ ലോകം."


"എന്‍റെ ശില്പങ്ങള്‍!"

വ്യാഴാഴ്‌ച, ഡിസംബർ 15, 2011

ദൈവത്തിന്‍റെ പെരുവിരല്‍!

 "ദൈവമേ! അങ്ങയുടെ ശക്തിയുടെ ഉറവിടം എവിടെയാണ്?", മനുഷ്യന്‍ ആദ്യകാലത്ത് ഒരിക്കല്‍ ദൈവത്തോട് ചോദിച്ചു.


ഏറ്റവും പ്രിയപ്പെട്ട പുത്രന്‍റെ ചോദ്യം കേട്ടപ്പോള്‍, യാതൊരു ശങ്കയുമില്ലാതെ ദൈവം പറഞ്ഞു, "മകനേ, എന്‍റെ വലത്തേ കൈയ്യുടെ പെരുവിരലില്‍ ആണ് എന്‍റെ ശക്തിയുടെ ഉറവിടം. അതാണ് നിന്‍റെ ഈ ലോകത്തിലെ നന്മ-തിന്മകളെയും, ശരികളേയും, തെറ്റുകളെയും, ശാപങ്ങളെയും അനുഗ്രഹങ്ങളെയും എല്ലാം നിശ്ചയിക്കുന്നത്. ഈ ലോകത്തിന്‍റെ സമതുലിതാവസ്ഥ നിലനിറുത്തുന്നത്. ഇത് നഷ്ടപ്പെട്ടാല്‍ നിങ്ങളെപ്പോലെ ഞാനും ഒരു സാധാരണ മനുഷ്യന്‍ ആയിത്തീരും  - അമരത്വം മാത്രം എന്നില്‍ അവശേഷിക്കും."


മനുഷ്യന്‍ ആദരവോടെ ആ വിരലില്‍ ചുംബിച്ചു ദൈവത്തിനു സ്തുതി പറഞ്ഞു.


കാലം ഒരുപാടു കടന്നു പോയി. മനുഷ്യന്‍ വളര്‍ന്നു - അറിവുകളിലൂടെ അവന്‍ ബുദ്ധി നേടി. നന്മ- തിന്മകളുടെ ദൈവം കല്‍പ്പിച്ച നിയമങ്ങള്‍ അനുസരിച്ച് അവന്‍ ജീവിച്ചു.


ഒരുനാള്‍ സാത്താന്‍ മനുഷ്യനെ കാണാന്‍ വന്നു.


"നിന്‍റെ അവസ്ഥയില്‍ നിന്നോട് എനിക്ക് സഹതാപം തോന്നുന്നു.", സാത്താന്‍ മനുഷ്യനോടു അനുകമ്പയോടെ പറഞ്ഞു. "ഇത്രയും ബുദ്ധിമാനായ നീ ഇപ്പോളും ദൈവത്തിന്‍റെ അടിമയെ പോലെ  അവന്‍റെ വാക്കുകള്‍ അനുസരിച്ച് ജീവിക്കുന്നു. മരണത്തിനും രോഗത്തിനും അടിപ്പെട്ടു ഒരു കൃമിയെപ്പോലെ വലയുന്നു."


ക്രമേണ സാത്താന്റെ വാക്പാടവത്തില്‍  മനുഷ്യന്‍ മയങ്ങി.


"ദൈവത്തിന്‍റെ പെരുവിരല്‍ - അത് നീ എനിക്ക് സമ്മാനിക്കണം. പകരം നിനക്ക് ഞാന്‍ അമരത്വവും അപാര ശക്തികളും നല്‍കാം.", സാത്താന്റെ വാക്കുകള്‍ കേട്ട് ഒരു നിമിഷം മനുഷ്യന്‍ ഞെട്ടി.


തന്നെ ഇത്രയും നാള്‍ സംരക്ഷിച്ചിരുന്ന ആ വിരല്‍ - അതാണ് സാത്താന്‍ ചോദിക്കുന്നത്. അവന്‍റെ മനസ്സില്‍ വിവിധ വികാരങ്ങള്‍ പരസ്പരം പോരാടി - ഒടുവില്‍ അവന്‍ നിശ്ചയിക്കുന്നു. അവന്‍റെ ത്രാസ്സില്‍ ദൈവത്തിനെക്കാള്‍ തൂക്കം, നേടാന്‍ പോകുന്ന അമരത്വത്തിനായിരുന്നു!


മനുഷ്യന്‍ ദൈവത്തിന്‍റെ അരികില്‍ ചെന്നു. എല്ലാം അറിയുന്ന ദൈവം അവന്‍റെ അപേക്ഷ കേട്ടു - തന്‍റെ പെരുവിരല്‍ മുറിച്ചു നല്‍കികൊണ്ട് അവനെ അനുഗ്രഹിച്ചു.


"നിനക്ക് നല്ലത് വരട്ടെ."


ഒടുവില്‍ എല്ലാ ഭാരങ്ങളും ഇറക്കി വെച്ച്, ചോര ഇറ്റു വീഴുന്ന വിരലുമായി നില്‍ക്കുന്ന മനുഷ്യനോടു ദൈവം യാത്ര പറഞ്ഞു, " പ്രിയ പുത്രാ! ഇനി നിന്നെ സംരക്ഷിക്കുവാനും ആശ്വസ്സിപ്പിക്കുവാനും ഞാന്‍ അശക്തനാണ്. നിന്നെ നീ തന്നെ കാത്തു കൊള്ളുക."


ദൈവം എങ്ങോ പോയി മറഞ്ഞു.


വിരലുമായി അമരത്വം പ്രതീക്ഷിച്ചു വന്ന മനുഷ്യനെ നോക്കി സാത്താന്‍ ചിരിച്ചു.


"മൂഡന്‍ ആയ മനുഷ്യാ! ആ വിരല്‍ എനിക്കാവശ്യമില്ല -  അത് അറുത്തു മേടിച്ചതോടെ ദൈവത്തിന്‍റെ ശക്തി ഇല്ലാതായി. ദൈവത്തില്‍ നിന്നും വേര്‍പ്പെട്ടതോടെ വിരലിന്‍റെ ശക്തിയും. ഇനി ഈ ലോകം ഞാന്‍ ഭരിക്കും"


സാത്താന്റെ വാക്കുകള്‍ കേട്ടു ഞെട്ടി വിറച്ച മനുഷ്യന്‍ ദൈവത്തെ അന്വേഷിച്ചിറങ്ങി. പക്ഷെ ഒരിക്കലും അവനു ദൈവത്തെ പിന്നീടു കണ്ടു പിടിക്കുവാന്‍ കഴിഞ്ഞില്ല. അവന്‍ തളര്‍ന്നു വീണു.


തലമുറകള്‍ കടന്നു പോയി.


ലോകത്തില്‍ സാത്താന്‍ വാഴുന്നു. കഷ്ടതകള്‍ക്കിടയില്‍ ദീനങ്ങള്‍ക്കിടയില്‍ മനുഷ്യന്‍ അപ്പോളും ദൈവത്തെ തിരഞ്ഞു കൊണ്ടിരുന്നു. ഇനി ഒരിക്കലും തിരിച്ചു വരാത്ത ആ ദൈവത്തിനു വേണ്ടി അമ്പലങ്ങളും പള്ളികളും പണിഞ്ഞു ആശ്വാസം കണ്ടെത്താന്‍ ശ്രമിച്ചു. അവന്‍റെ വരവിനായി പ്രാര്‍ത്ഥിച്ചു - നിവെദ്യങ്ങളും  മെഴുകുതിരികളും നേര്‍ന്നു . സക്കാത്ത് നല്‍കി. പക്ഷെ ദൈവം മടങ്ങി വന്നില്ല.


അമ്പലങ്ങളും പള്ളികളും ഇനിയും വരാത്ത ദൈവത്തിന്‍റെ പേരില്‍ അന്യോന്യം കലഹിച്ചു തുടങ്ങി. പഴയ കഥകള്‍ മറന്നു  - ഓരോരുത്തരും ദൈവം തങ്ങളുടെയാണ് എന്ന് വാദിച്ചു പരസ്പരം പോരാടി. സാത്താന്റെ ലോകം ചോരക്കളമായി.


തെരുവില്‍ പരസ്പരം വെട്ടി മരിക്കുന്ന മനുഷ്യരെ നോക്കി ഒരു ഭ്രാന്തന്‍ ചിരിച്ചു കൊണ്ടിരിക്കുന്നുണ്ടായിരുന്നു.


വലത്തേ കയ്യില്‍ പെരുവിരല്‍ ഇല്ലാത്ത ഒരു ഭ്രാന്തന്‍!!!
  

ചൊവ്വാഴ്ച, ഡിസംബർ 13, 2011

അവസാനത്തെ കത്ത്!


നിലാവൊഴിഞ്ഞ രാത്രിയില്‍, ഇരുട്ടില്‍ ആകാശത്തിലെവിടെയോ മിന്നുന്ന നക്ഷത്രങ്ങളെ നോക്കി അവള്‍ ഇരുന്നു. മുന്നില്‍, എഴുതി പൂര്‍ത്തിയായ തന്‍റെ അവസാനത്തെ കത്ത്.


ഏറെ നേരത്തിനു ശേഷം ഒടുവിലായി, അവള്‍ ഇങ്ങനെ എഴുതി ചേര്‍ത്തു:


"നീ! നീ മാത്രമാണ് എന്‍റെ ജീവിതത്തിനും മരണത്തിനും അവകാശി!"


ഭംഗിയായി മടക്കി അവള്‍ ആ കത്തു മേശവലിപ്പിനുള്ളില്‍ വെച്ച് ഭദ്രമാക്കി.


മണ്ണെണ്ണയുടെ ഗന്ധം ശരീരമാകെ പടര്‍ന്നപ്പോള്‍, കഴിഞ്ഞുപോയ ഓരോ നിമിഷത്തെയും അവള്‍ മുന്നില്‍ കണ്ടു. അതിലെവിടെയോ അവന്‍റെ മുഖം തെളിഞ്ഞപ്പോള്‍ വെറുപ്പോടെ അവള്‍ മുഖം വെട്ടിച്ചു. ഒരിക്കല്‍ എല്ലാമായിരുന്ന അവനെ അവള്‍ ഇപ്പോള്‍ വെറുക്കുന്നു.


എപ്പോഴോ അവള്‍ അവനെ സ്നേഹിച്ചിരുന്നു, ഒരുപാട്.


സന്ധ്യകളില്‍ കൈപിടിച്ച് നടക്കുമ്പോള്‍, മണ്ണിന്‍റെ മണമുള്ള മഴയത്ത് കെട്ടിപ്പിടിച്ചു നില്‍ക്കുമ്പോള്‍, അവര്‍ ഒന്നായിരുന്നു. ആയിരം ജന്മങ്ങളുടെ സ്നേഹം അവര്‍ പങ്കുവെച്ചു.


അവന്‍ അവളെയും ഒരുപാട് സ്നേഹിച്ചിരുന്നു.


അവള്‍ക്കൊരിക്കലും മനസ്സിലായിരുന്നില്ല, എന്തിനാണ് തന്നെ പിരിഞ്ഞു അവന്‍ പോയതെന്ന്. കാത്തിരുന്നു...കാലങ്ങളോളം അവനെയും പ്രതീക്ഷിച്ചു. പക്ഷെ അവന്‍ മടങ്ങി വന്നില്ല. വേദന അവളുടെ മനസ്സില്‍ വെറുപ്പായി...പകയായി...ഒടുവില്‍ മരണവും.


എന്നെങ്കിലും അവന്‍ തിരിച്ചു വന്നാല്‍, അവന്‍ അറിയണം.


"എന്‍റെ മരണം - അതിനു നീ മാത്രമാണ് കാരണം.", അവള്‍ പിറുപിറുത്തു.


"ഒരിക്കല്‍ നീ അറിയും എന്‍റെ മരണം. ഈ കത്തു നീ വായിക്കും - അന്ന് നീ പശ്ചാതപിക്കണം...വേദനിക്കണം. ഞാന്‍ അനുഭവിച്ചത് എന്താണെന്നു അറിയണം. എനിക്കായി കണ്ണുനീര്‍ പൊഴിക്കണം. എന്‍റെ ഓര്‍മ്മയില്‍ ജീവിതം മുഴുവന്‍ അലയണം!", വെറുപ്പോടെ ഒരു ഭ്രാന്തിയെപ്പോലെ അവള്‍ കുത്തികുറിച്ചിരുന്നു.


ഒരു തിരിനാളം കത്തിയണഞ്ഞു.


കത്തിയെരിഞ്ഞ മാംസത്തിന്റെ മണമുള്ള ആ മുറിയില്‍ നിന്നും ഒരു ചെറിയ കടലാസ്സിന്റെ കഷ്ണം കിട്ടി. ഏതോ ഒരു നിയോഗം പോലെ ഇത്ര മാത്രം അതില്‍ മായാതെ കിടന്നു:


"...എന്‍റെ ജീവിതത്തിനും മരണത്തിനും അവകാശി!"


അവള്‍ അവനെ സ്നേഹിച്ചിരുന്നു - മരണത്തിലും!

ഞായറാഴ്‌ച, ഡിസംബർ 11, 2011

വെയില്‍

വെയിലേറ്റു വാടി തളര്‍ന്നപ്പോള്‍ ആ കുഞ്ഞു പൂവ് സൂര്യനോട് കേണു.


"എന്നെ എന്തിനു ഇങ്ങനെ വെറുക്കുന്നു? ഞാന്‍ ഒരുപാടു ഇഷ്ടപ്പെട്ടിരുന്ന എന്‍റെ മഞ്ഞുതുള്ളികളെ നീ തട്ടിപ്പറിച്ചു -  നിന്‍റെ ചൂട് താങ്ങാനാവാതെ അവര്‍ എന്നില്‍ നിന്നും പൊഴിഞ്ഞു പോയി! ഇപ്പോള്‍ ഇതാ നീ എന്നെയും നിന്‍റെ കിരണങ്ങളാല്‍ കരിച്ചു കളയാന്‍ ശ്രമിക്കുന്നു."


പൂവിന്‍റെ വിലാപം സൂര്യനെ വേദനിപ്പിച്ചു. ദുഖിതനായി സൂര്യന്‍ പിന്നീടു ഒരിക്കലും ആ പൂവിന്‍റെ മേല്‍ തന്‍റെ കിരണങ്ങള്‍ വീഴ്ത്തിയില്ല.


ദിവസങ്ങള്‍ക്കകം പ്രകാശമില്ലാതെ ഉണങ്ങി കരിഞ്ഞ ചെടിയുടെ കീഴെ മരണം കാത്തു കിടക്കുമ്പോള്‍ പൂവ് ആകാശത്തേക്ക് നോക്കി പറഞ്ഞു -


"മാപ്പ്"

ചോക്ക് പൊടി!!!



ഒന്നാലോചിക്കുമ്പോള്‍, നമ്മുടെ ജീവിതത്തില്‍ ഏറ്റവും അധികം പ്രശ്നങ്ങള്‍ ഉണ്ടായ, നമ്മള്‍ തന്നെ ഉണ്ടാക്കിയ സമയം ആണ്  പ്ലസ്‌-2. അതുകൊണ്ട് തന്നെ ആയിരിക്കും ഇന്നും ആ കാലഘട്ടത്തെക്കുറിച്ച് ഉള്ള ഓര്‍മ്മകള്‍  മായാതെ നില്‍ക്കുന്നത്. തിരിഞ്ഞു നോക്കുമ്പോള്‍ ഏറ്റവും രസകരമായ സംഭവങ്ങള്‍.


പഠനത്തില്‍ വളരെ മുന്നിലും അതി ബുദ്ധിമാനും ആയിരുന്നതിനാല്‍, നമ്മെ ഏറ്റവും മുന്‍പിലത്തെ ബെഞ്ചില്‍ ആയിരുന്നു ടീച്ചര്‍ പ്രതിഷ്ടിച്ചിരുന്നത്. നമ്മളെ പോലെ തന്നെ നല്ലവരായ മറ്റു മൂന്നു പേര് കൂടി നമ്മള്‍ക്ക് കമ്പനി ഉണ്ടായിരുന്നു. ബാക്കിയുള്ളവര്‍ അവര്‍ക്ക് ഇഷ്ടമുള്ള സീറ്റുകളില്‍ ഇരുന്നിരുന്നപ്പോള്‍ പാവം നമ്മള്‍ ജീവിതകാലം മുഴുവന്‍ മുന്‍പില്‍ കഴിച്ചുകൂടുക എന്ന ഗതികേടിലായി. അങ്ങനെ സ്വാതന്ത്ര്യം നിഷേധിക്കപ്പെട്ടു, ഫാസിസത്തിനെതിരെ എന്ത് വില കൊടുത്തും പോരാടും എന്ന് നിശ്ചയിച്ചു ജീവിച്ചിരുന്ന കാലം.


 മുന്‍പിലത്തെ സീറ്റില്‍ ഇരിക്കുന്നതിനു അതിന്‍റെതായ ഗുണങ്ങള്‍ ഉണ്ടായിരുന്നു എന്ന് പറയാതിരിക്കാന്‍ വയ്യ. ഈ ടീച്ചര്‍മാരുടെ ഒരു മനശാസ്ത്രം വെച്ച് ലാസ്റ്റ് ബെഞ്ചില്‍ ഇരിക്കുന്നവര്‍ ആണ് പൊതുവേ പ്രശ്നങ്ങള്‍ ഉണ്ടാക്കുന്നത്. അതുകൊണ്ട് തന്നെ എന്ത് ബഹളം കേട്ടാലും ആദ്യം അവര്‍ നോക്കുന്നത് അങ്ങോട്ട്‌ ആണ്. അങ്ങനെ നോക്കുമ്പോള്‍ നമ്മളെ പൊക്കാനുള്ള സാധ്യത വളരെ കുറയുന്നു.പക്ഷെ എന്ത് ചെയ്യാന്‍ - കുറച്ചു നാള്‍ കഴിഞ്ഞപ്പോള്‍ അവര്‍ പരിണാമ സിദ്ദാന്തത്തിന്റെ ആണിക്കല്ലായ "Adaptability" എന്ന ഭാഗം പഠിക്കാനിടയാവുകയും, ഈ പ്രത്യേക സാഹചര്യത്തില്‍ പ്രശ്നം ഉണ്ടാകുന്നതു മുന്നില്‍ നിന്നും ആണ് എന്ന തിരിച്ചറിവ് നേടുകയും ചെയ്തു.


അതോടെ അവര്‍ മനശാസ്ത്രം ഒക്കെ മറന്നു വീണ്ടും നമ്മളെ പൊക്കാന്‍ തുടങ്ങി.


ജീവിതം മടുത്തു.


ഒന്ന് വായുന്നോക്കാന്‍ പോലും സാധിക്കാത്ത അവസ്ഥ. മിണ്ടിയാല്‍ ക്ലാസിനു പുറത്തു - വീട്ടിലേക്കു വിളി.
എങ്ങനെയും പിറകിലോട്ടു മാറിയെ പറ്റു. സഹ മുന്‍-വരിക്കാരെ അറിയിക്കാതെ നമ്മള്‍ ഒറ്റയ്ക്ക് ഗൂഢാലോചന തുടങ്ങുന്നു. പ്ലാന്‍ തയ്യാറാക്കി നമ്മള്‍ അവസരത്തിനായി കാത്തിരുന്നു.


ഒരു ദിവസം.


"ടീച്ചര്‍...ടീച്ചര്‍...നമ്മള്‍ക്ക് ചോക്ക് പൊടി അല്ലെര്‍ജി ആണ്. അതുകൊണ്ട് കുറച്ചു പിറകിലത്തെ സീറ്റില്‍ ഇരിക്കണം എന്ന് ഡോക്ടര്‍ പറഞ്ഞു - അപ്പോള്‍ പൊടി അധികം അടിക്കില്ല. അല്ലേല്‍ ഭയങ്കര തുമ്മല്‍ വരും!"


ഒരു "orijinality"ക്ക് വേണ്ടി  നമ്മള്‍ നന്നായി ഒന്ന് തുമ്മുകയും മൂക്ക് ചീറ്റുകയും ചെയ്തായിരുന്നു എന്നാണ് നമ്മുടെ ഒരു ഓര്‍മ്മ. 


ഏതായാലും ടീച്ചര്‍ മൂക്കും കുത്തി വീണു - അടുത്ത ദിവസം മുതല്‍ നമ്മളോട് ഏറ്റവും പുറകില്‍ ഇരുന്നാല്‍ മതി എന്ന് പറഞ്ഞു ആശ്വസിപ്പിച്ചു വിടുന്നു!


പാവം സഹ മുന്‍-വരിക്കാര്‍. അവര്‍ ഇത് കേട്ട് ഞെട്ടുകയും, ഉടനെ തുമ്മി തുടങ്ങിയാലോ എന്ന് പരസ്പരം ചര്‍ച്ച തുടങ്ങുകയും ചെയ്തു - നമ്മള്‍ ഉള്ളില്‍ ചിരിച്ചു കൊണ്ട് പാവങ്ങളെ സമാധാനിപ്പിക്കാന്‍ ശ്രമിച്ചു.


അടുത്ത ദിവസം.


നമ്മള്‍ പതിവുപോലെ ലേറ്റ്. ക്ലാസ്സില്‍ കേറുന്നു. ലാസ്റ്റ് ബെഞ്ചിലേക്ക് നടക്കുന്നു.


"ങേ!!! ഇതെന്താ നടുവില്‍ ഒരു ബെഞ്ച്‌?"


രണ്ടു വരികള്‍ ഉള്ള ക്ലാസ്സിന്‍റെ നടുവില്‍ ഏറ്റവും പുറകിലായി അതാ ഒരു പുതിയ ബെഞ്ച്‌ പ്രത്യക്ഷപ്പെട്ടിരിക്കുന്നു!!! നമ്മുടെ സഹ മുന്‍-വരിക്കാര്‍ മൂന്നുപേരും അതില്‍ തലയില്‍ കൈവെച്ച് ഇരിപ്പുണ്ട്!!!


നമ്മള്‍ക്ക് കാര്യം മനസ്സിലാകാന്‍ കുറച്ചു സമയം വേണ്ടി വന്നു. അതിബുദ്ധിപരമായ നമ്മുടെ നീക്കത്തെ അതിലും ബുദ്ധിപരമായി നമ്മുടെ ടീച്ചര്‍ പ്രതിരോധിച്ചു.ഒരു വെടിക്ക് രണ്ടു പക്ഷി!


അതായതു ഈ ലാസ്റ്റ് ബെഞ്ചിന്‍റെ ഒരു സുഖം എന്താണെന്നു വെച്ചാല്‍, മുന്നില്‍ ഇരിക്കുന്നവരുടെ മറ കാരണം നമ്മള്‍ക്ക് എന്ത് ചെറ്റത്തരം വേണമെങ്കിലും കാണിക്കാന്‍ കഴിയും എന്നൊരു ആത്മവിശ്വാസം ഉണ്ടാകും. ആ മറ ആണ് വളരെ ബുദ്ധിപരമായ ഒരു നീക്കത്തിലൂടെ നമ്മുടെ ടീച്ചര്‍ ഇല്ലാതാക്കിയത്. ടീച്ചര്‍ ആരാ ... !!!


നമ്മള്‍ ആഗ്രഹിച്ച പോലെ ലാസ്റ്റ് ബെഞ്ചില്‍ ആയെങ്കിലും, ഇപ്പോള്‍ നേരെ ടീച്ചര്‍മാരുടെ കണ്മുന്നില്‍, ഒരു തരികിടയും നടത്താനാവാത്ത അവസ്ഥയില്‍ ആയി! 


ചോക്ക് പൊടി ഏറ്റില്ല!!!



 PS: ഏതാണ്ട് ഒരു രണ്ടു ആഴ്ച മാത്രമേ നമ്മള്‍ അവിടെ ഇരിക്കേണ്ടി വന്നുള്ളൂ എന്നത് വേറെ കാര്യം. എന്ത് അല്ലെര്‍ജി ആയാലും താങ്കള്‍ ഇന്നി മുതല്‍ മുന്നില്‍ തന്നെ ഇരുന്നാല്‍ മതി എന്ന് ടീച്ചറെ കൊണ്ട് പറയിപ്പിച്ചു നമ്മളെ വീണ്ടും മുന്നിലെത്തിച്ചു കയ്യിലിരിപ്പ്!!!

വ്യാഴാഴ്‌ച, ഡിസംബർ 08, 2011

ട്രെയിനിന്‍റെ ശബ്ദം

റയില്‍പാളങ്ങളുടെ ഓരം ചേര്‍ന്ന് അവര്‍ കയ്യുകള്‍ കോര്‍ത്തു പിടിച്ചു നടന്നു. ദൂരെ നിന്നും ഒരു തേങ്ങലായി ഒഴുകി വന്ന ട്രെയിനിന്‍റെ ശബ്ദം അവര്‍ കേള്‍ക്കുന്നുണ്ടായിരുന്നില്ല.


വര്‍ഷങ്ങള്‍ക്കു  മുന്‍പ് അവള്‍ അവനോടു ചോദിച്ചു, "നീ എന്നെ വിട്ടു പോവുകയാണോ?"


"അല്ല. ഞാന്‍ തിരിച്ചു വരും.", അവന്‍റെ ശബ്ദം ഇടറിയിരുന്നു.


കാലം ഒരുപാടു കടന്നു പോയി.


അവള്‍ കാത്തിരുന്നു. ഓരോ കാലൊച്ച കേള്‍ക്കുമ്പോഴും അവള്‍ തിരിഞ്ഞു നോക്കും. രാത്രികളില്‍ അവന്‍റെ സാമീപ്യതിന്നായി കൊതിച്ചിരുന്നു. ഒന്ന് മിണ്ടുവാന്‍ ആഗ്രഹിച്ചിരുന്നു, ഓര്‍മ്മകളില്‍ വിങ്ങിപൊട്ടിയിരുന്നു.


വെറുതെ ആയിരുന്നു അവളുടെ കാത്തിരുപ്പു എന്ന് അവളെ പറഞ്ഞു മനസ്സിലാക്കുവാന്‍ ശ്രമിച്ചവരോട് അവള്‍ക്കു പറയുവാന്‍ ഒന്നേ ഉണ്ടായിരുന്നുള്ളൂ.        


"വരും"


അവള്‍ ഒന്നും അറിഞ്ഞിരുന്നില്ല.


മുഷിഞ്ഞു നാറിയ ഒറ്റമുറിയില്‍, നേരിയ വെളിച്ചത്തു ഇരുന്നു ചര്‍ദ്ദിച്ച  ചോര, കവിതകളെ ചുവപ്പ് അണിയിച്ചപ്പോള്‍ അവന്‍ ചെറുതായൊന്നു ചിരിച്ചു. ആഗ്രഹം ഉണ്ടെങ്കിലും ഇനിയൌരു മടങ്ങിപ്പോക്ക് അസ്സാദ്യമാണ് എന്നറിഞ്ഞു കൊണ്ട് തന്നെ അവന്‍ വെറുതെ പകല്‍ കിനാവ് കണ്ടു - കണ്ണടച്ചു.


അവള്‍ അറിഞ്ഞിരുന്നില്ല.


റെയില്‍പാളത്തിലൂടെ നടക്കുമ്പോള്‍, കൈപിടിച്ചു കൊണ്ട് അവന്‍ കൂടെ നടക്കുന്നതായി അവള്‍ക്കു തോന്നി.


ട്രെയിനിന്‍റെ ശബ്ദം അപ്പോള്‍ അവള്‍ കേള്‍ക്കുന്നുണ്ടായിരുന്നു!      

ശനിയാഴ്‌ച, ഡിസംബർ 03, 2011

കലിപ്പുകള് തീരുന്നില്ലല്ലെ!!!

 പ്രണയം.


ഒരാള്‍ മറ്റൊരാളെ പ്രണയിക്കുന്നത്‌ തികച്ചും സ്വാഭാവികവും, കലാലയങ്ങളില്‍ പ്രത്യേകിച്ച് സാധാരണവുമായ ഒരു പ്രക്രിയ ആണ്. ആ പ്രണയകഥകളില്‍ നായകനും നായികയ്ക്കും പുറമേ ഒന്നോ അതിലധികമോ വില്ലന്മാര്‍ ഉണ്ടായിരിക്കുന്നതും സര്‍വ്വ സാധാരണം.


അങ്ങനെ ഒരു പ്രണയകാലത്ത്.


നായകന്‍ നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്ത്‌. നായിക പരിചയം മാത്രമുള്ള ഒരു സഹപാടി. വില്ലന്‍ നായികയുടെ  ആദ്യ പ്രേമത്തിന്‍റെ രക്തസാക്ഷി! നമ്മുടെ മറ്റൊരു ആത്മാര്‍ത്ഥ സുഹൃത്ത്‌!!!


ഒരു പ്രണയം പൊളിയുമ്പോള്‍ അത് മറ്റൊന്നിനു വളമാകുന്നു എന്ന ആപ്തവാക്യം ശരിവെച്ചു കൊണ്ട് നായികയുടെ പ്രണയപരാജയത്തിന്‍റെ sentiment 'സില്‍ പിടിച്ചു നായകന്‍ നായികയെ വളയ്ക്കുന്നു. തീവ്രവും അതിസങ്കീര്‍ണ്ണവും ആയ ഒരു കഥ അവിടെ തുടങ്ങുകയാണ്.


നമ്മള്‍ - ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ കതിരിനും വളം വയ്ക്കുന്നവര്‍ ആണ് - മുന്നും പിന്നും നോക്കാതെ പിന്താങ്ങുന്നവര്‍. നായകന്‍റെ പ്രണയത്തിനു പച്ചക്കൊടിയും പ്രോത്സാഹനവുമായി മുന്നോട്ടു വന്നു. കൊടി പിടിച്ച പ്രേമം - നായകന്‍ നായികയ്ക്ക് വേണ്ടി ഭക്ഷണം കൊണ്ട് വരുന്നൂ...ഒരുമിച്ചിരുന്നു കഴിക്കുന്നു...കിലോമീറ്റര്‍ കണക്കിന് ദിവസവും നടക്കുന്നു....ആകെ ബഹളം.


അങ്ങനെ വലിയ തരക്കേടില്ലാതെ ശാന്തമായിട്ടു പ്രണയജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു.


സ്വാഭാവികമായും interval ആയതോടെ കഥയില്‍ ട്വിസ്റ്റ്‌ വരികയും വില്ലന്‍ രംഗപ്രവേശനം നടത്തുകയും ചെയ്യുന്നു. ശാന്തമായിരുന്ന അന്തരീക്ഷം അങ്ങനെ കലുഷിതമായി.


തെറിവിളി, കയ്യേറ്റം, നായികയുടെ കരച്ചില്‍ - നായകന്‍റെ സമാധാനം നഷ്ടപ്പെടുന്നു. ഒടുവില്‍ നായകന്‍ തീരുമാനിക്കുന്നു - തല്ല് എങ്കില്‍ തല്ല്. പ്രശ്നം ഒതുക്കിയേ മതിയാകു.


കളരിപരമ്പര ദൈവങ്ങളെ സാക്ഷിയാക്കി, വെറ്റിലയും അടയ്ക്കയും കൈമണി വെച്ച് നായകന്‍ പോര്‍വിളി നടത്തുന്നു. വില്ലനെ അങ്കത്തിനു വിളിക്കുന്നു. വില്ലന്‍ അങ്കത്തിനു സമ്മതിക്കുന്നു.അങ്ക-തീയ്യതി നിശ്ചയിച്ചു. നഗരത്തിന്‍റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു theatre 'ന്‍റെ മുന്‍പിലാണ് അങ്കത്തട്ട്.


നമ്മള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ നായകന്‍റെ കൂടെ നില്‍ക്കാന്‍ തീരുമാനിക്കുന്നു. അതിഭയങ്കരമായ   ഗൂഡാലോചന. ഏതു വിധേനയും വില്ലനെ മലര്‍ത്തി അടിക്കണം - വടക്കന്‍ വീരഗാധകളിലെ ചന്തുവിന്‍റെ തരികിടകള്‍,  ബാലരമ, പൂമ്പാറ്റ മുതലായ മാസികകളിലെ ക്രൈം ത്രില്ലറുകള്‍ എന്നിവയെ അടിസ്ഥാനമാക്കി "Fight Plan" തയ്യാറാക്കുന്നു.


അങ്കം!


വില്ലന്‍റെ പക്ഷത്തു നിന്നും ഒരു പത്തു പേരെ നമ്മള്‍ പ്രതീക്ഷിച്ചിരുന്നതിനാല്‍ നമ്മളും കരുതലായി തടിമിടുക്കുള്ള ഏതാനും സുഹൃത്തുക്കളുമായി അങ്കത്തട്ടിനു സമീപം നേരത്തെ തന്നെ എത്തിയിരുന്നു. ഒളിയമ്പ്, പൂഴിക്കടകന്‍ മുതലായ ചതികളെ ചെറുക്കാനും വേണ്ടി വന്നാല്‍ ഒരു പോരാട്ടത്തിനു തന്നെ തയ്യാറായി നമ്മള്‍ പതുങ്ങി നില്‍ക്കുന്നു. ആകംഷാഭരിതമായ നിമിഷങ്ങള്‍.


അതാ വരുന്നു നായകന്‍!


ആകെ പ്രശ്നം ആയി - നായകന്‍റെ കയ്യില്‍ ആയുധം ഒന്നും കാണുന്നില്ല.  പോരെങ്കില്‍ തോളില്‍ ഒരു കൂതറ സഞ്ചിയും, കക്ഷത്തില്‍ ഒരു കാലന്‍ കുടയും!!! ഇവന്‍ ഇത് എന്ത് ഭാവിച്ച ഈ വരുന്നേ? ഇന്ന് അടി നടക്കില്ലേ?


"എടേ..ഉറുമി അവന്‍ ചിലപ്പോള്‍ ചുരുട്ടി ബാഗില്‍ വെച്ചിരിക്കയയിരിക്കും. കുടയ്ക്കകത്തു വടിവാളും കാണും.", നമ്മള്‍ ആശ്വസിച്ചു. ഭയങ്കരന്‍ തന്നെ!


ഒടുവില്‍ നായകനും വില്ലനും നേര്‍ക്കുനേര്‍. പരസ്പരം കൈകൊടുത്തു അഭിവാദ്യം ചെയ്യുന്നു.


നമ്മള്‍ മാറിനിന്നു രംഗം വീക്ഷിക്കുകയാണ്  - ഏതു നിമിഷവും വെട്ടു നടക്കാം. മൊബൈലില്‍ ആംബുലന്‍സ്, മോര്‍ച്ചറി മുതലായ അവശ്യസര്‍വീസ്സുകളുടെ നമ്പര്‍ റെഡി ആക്കി വെച്ചിട്ടുണ്ട്.


ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും. ഒന്നും സംഭവിച്ചില്ല!!! നമ്മള്‍ ആകെ അക്ഷമരായി.


"ഇവന്മാര്‍ ഇത് എന്തോ ചെയ്യുവാ? അടി തുടങ്ങടെ.", നെല്ലിപ്പലക എന്നൊരു സാധനം ഉണ്ട് എന്ന് നമ്മള്‍ അന്നാണ് മനസ്സില്‍ ആക്കിയത്.


അവസാനം അതാ അടി തുടങ്ങിയിരിക്കുന്നു. വില്ലന്‍ കൈ മടക്കി നല്ല ഒരു ഉശിരന്‍ ഇടി നമ്മുടെ നായകന്‍റെ അടിനാഭി നോക്കി കൊടുക്കുന്നു!!! നമ്മള്‍ എന്തിനും തയ്യാറായി ടൂള്‍സ് എടുത്തു.


പിന്നെ അവിടെ നടന്നത് നമ്മള്‍ക്ക് ആര്‍ക്കും ഒന്നും മനസ്സില്‍ ആയില്ല - നായകന്‍ തിരിച്ചു ഇടിക്കുന്നില്ല. ഒരു പത്തു മിനിറ്റ് കൂടി അവര്‍ സംസാരിക്കുന്നു  - കൈ കൊടുക്കുന്നു. വില്ലന്‍ സ്ഥലം വിടുന്നു!!!


"അളിയോ! എന്താടെ സംഭവിച്ചത്?". ആകാംഷയോടെ നമ്മള്‍ ചോദിക്കുന്നു.


"എല്ലാം compromise ആയി. ഇനി മേലാല്‍ അവന്‍ ഞങ്ങളെ ശല്യപ്പെടുത്തില്ല. കുറച്ചു വിരട്ടേണ്ടി വന്നു - ഏതായാലും ഇനി പ്രശ്നം ഒന്നും ഇല്ല!", നായകന്‍ സുന്ദരമായി പ്രതിവചിക്കുന്നു.


"ഓഹോ! അപ്പോള്‍ അവന്‍ നിന്നെ ഇടിക്കുന്നത്‌ കണ്ടല്ലോ? നീ എന്താ തിരിച്ചു ഇടിക്കാത്തെ?"


ഒന്നു ചമ്മി.


"നിങ്ങള്‍ കണ്ടു അല്ലെ?"


നായകന്‍ പതുക്കെ സംഭവിച്ചത് വിശദീകരിച്ചു.


"ലവന്‍ ഇടിച്ചു എന്നത് ശരി ആണ്. പക്ഷെ അത് എന്‍റെ ബെല്‍റ്റില്‍ ആണ് കൊണ്ടത്‌! പാവം അവന്‍റെ കൈ വേദനിച്ചു കാണും!!! അതാ ഞാന്‍ ഒന്നും ചെയ്യാത്തെ!!!'.


എന്ത് പറയാന്‍???


അങ്കത്തിനു കലികൊണ്ട്‌ വന്ന ചേകവരുടെ ബാഗില്‍ നിന്നും ഉറുമിക്ക് പകരം ചുരുട്ടിയ മൂന്നു മുത്തുച്ചിപ്പി മാസികകള്‍ നമ്മള്‍ പിന്നീട് പിടിച്ചെടുക്കുകയുണ്ടായി! നന്നാക്കാന്‍ ഏല്‍പ്പിച്ച കുട അതുപോലെ തിരിച്ചു കൊണ്ട് ചെന്നതിനു ചേകവര്‍ പിതാവിന്‍റെ ശകാരം വേണ്ടുവോളം കേള്‍ക്കേണ്ടി വന്നതായും പിന്നീട് നമ്മള്‍ അറിയുകയുണ്ടായി!!! 


PS :  നായിക അതിനു ശേഷം മൂന്നു പേരെ കൂടി പ്രണയിക്കുകയും നാലാമത് ഒരുത്തനെ കെട്ടുകയും ചെയ്തതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

വ്യാഴാഴ്‌ച, ഡിസംബർ 01, 2011

"Rough" Record!!!

ജീവിതത്തില്‍ നമ്മള്‍ ഒരുപാടു ടെന്‍ഷന്‍ അടിച്ച അല്ലെങ്കില്‍ പേടിച്ച നിമിഷങ്ങള്‍ ഇന്നു തിരിഞ്ഞു നോക്കുമ്പോള്‍ വെറുമൊരു തമാശയായി തോന്നുന്നത് സ്വാഭാവികം മാത്രം. അങ്ങനെ ഉള്ള ഒരുപാടു തമാശകള്‍ (ടെന്‍ഷന്‍നുകള്‍) അനുഭവിക്കാനുള്ള മഹാഭാഗ്യം നമ്മള്‍ക്കുണ്ടായിരുന്നു. 


അങ്ങനെ ഒരു അവസരത്തില്‍...


നമ്മുടെ ജീവിതം എന്ട്രന്‍സ് പരീക്ഷ കഴിഞ്ഞതോടു കൂടി കുത്തുപാളയായി. പ്രതീക്ഷിച്ച പോലെ തന്നെ വളരെ ഉന്നതമായ ഒരു റാങ്ക് ആണ് നമ്മള്‍ കരസ്ഥമാക്കിയത്  - 9356. ഏതാണ്ട് മുപ്പത്തയ്യായിരത്തോളം പേരെ പിന്തള്ളിയാണ് നമ്മള്‍ ഇത് വെട്ടിപ്പിടിച്ചതെന്നു ഓര്‍ക്കണം. സര്‍ക്കാരിനും വീട്ടുകാര്‍ക്കും പക്ഷെ, ഇത് വലിയ ഒരു സംഭവം ആയിട്ട് തോന്നിയില്ല - അങ്ങനെ മൂവായിരത്തിനു പകരം അന്‍പതിനായിരം കൊടുത്തു നമ്മള്‍ പഠനം തുടങ്ങി.


ഘോരമായ ഒന്നര വര്‍ഷത്തെ പഠിത്തം - അത് നമ്മള്‍ക്ക് ആവശ്യത്തിനു സപ്ലികളും, ചീത്തപ്പേരും സമ്മാനിച്ച്‌ കടന്നുപോയി. ഒടുവില്‍ തോറ്റു മടുത്തപ്പോള്‍ കവിയുടെ പ്രതികരണം ഇങ്ങനെ ആയിരുന്നു - 


"എല്ലാവര്‍ക്കും സപ്ലി
 നമ്മള്‍ക്കെല്ലാവര്‍ക്കും സപ്ലി.
 പൊട്ടിയ വാര്‍ത്തകള്‍ കേട്ട് മടുത്തു...പാസ്സ് ആയിടെണം...
 പാസ്സ് ആയിടെണം...


 പൊട്ടിയ സീരീസ്‌ ടെസ്റ്റുകള്‍ കാണാം
 പൊട്ടിയ മാര്‍ക്കിന്‍ ലിസ്റ്റുകള്‍ കാണാം...
 ...

 പൊട്ടിയ വാര്‍ത്തകള്‍ കേട്ട് മടുത്തു...പാസ്സ് ആയിടെണം...
 പാസ്സ് ആയിടെണം..."

മുരുകന്‍ കാട്ടാക്കടയുടെ തിമിരം നമ്മള്‍ സപ്ലി ആക്കി!!!

ഉച്ചക്ക് ഊണ് കഴിഞ്ഞു പൂവാലന്‍മാര്‍ ഇറങ്ങുന്ന നേരം - നമ്മള്‍ last benchers കൂടിയിരുന്നു കഥയും കവിതയും രാഷ്ട്രീയവും ചെറ്റത്തരങ്ങളും പറഞ്ഞു രസിക്കുകയായിരുന്നു പതിവ്. ഭാവിയെക്കുറിച്ചുള്ള തീക്ഷണമായ ചര്‍ച്ചകള്‍ - സിനിമ പിടിക്കണം, എഴുത്തുകാരന്‍ ആവണം, ബുക്ക്‌ സ്റ്റാള്‍ തുടങ്ങണം. ആരും തന്നെ ആ കൂട്ടത്തില്‍ എഞ്ചിനീയര്‍ ആവണമെന്ന് പറഞ്ഞു കേട്ടതായി നമ്മള്‍ ഓര്‍ക്കുന്നില്ല. അങ്ങനെ തോല്‍വികള്‍ക്കിടയിലും നമ്മള്‍ വ്യത്യസ്തരായി തല ഉയര്‍ത്തി പിടിച്ചു നടന്നു.

ഫ്രെഷേര്‍സ്  ഡേ

ഉറങ്ങി കിടന്നിരുന്ന ഒരു പറ്റം കലാകാരന്‍മാര്‍ സടകുടഞ്ഞെഴുന്നേറ്റു. എന്തെങ്കിലും പരിപാടി കാണിച്ചേ മതിയാകു - അഭിമാനത്തിന്‍റെ പ്രശ്നം. ഒടുവില്‍ നമ്മുടെ ആസ്ഥാനകവിയുടെ പിന്‍ബലത്തില്‍ "ഓട്ടന്തുള്ളല്‍" തന്നെ നടത്തിക്കളയാം എന്ന് നമ്മള്‍ തീരുമാനിക്കുന്നു. സമയം അടുത്ത് വരുന്നു - ഇതുവരെ സ്റ്റേജില്‍ കയറിയിട്ടില്ലാത്ത നമ്മള്‍ മുന്നണിയിലും പിന്നണിയിലും നിരന്നു നില്‍ക്കുന്നു. ഗംഭീരമായ റിഹെര്സലുകള്‍.

നമ്മള്‍ പഠിത്തം തീരെ അങ്ങ് ഉപേക്ഷിക്കുന്നു. സാധാരണ കട്ട്‌ ചെയ്യുമായിരുന്ന ക്ലാസുകള്‍ റിഹേര്‍സല്‍ഇന്‍റെ പേരില്‍ നേരിട്ട് പോയി attendance അഹങ്കാരത്തോടെ എഴുതി വാങ്ങി നമ്മള്‍ കറങ്ങി നടക്കാന്‍ തുടങ്ങി. നിര്ധോഷികള്‍ ആയിരുന്ന ലാബുകളെ പോലും നമ്മള്‍ ഉപേക്ഷിച്ചു. അവഗണിച്ചു.

ഏതായാലും സംഗതി കിടിലം ആയി. പരിപാടി കസറി - വന്‍ വിജയം. നമ്മള്‍ കൂടി ഭാഗബുക്കായ ഒരു സംരംഭം വിജയിച്ചതിന്‍റെ അഹങ്കാരത്തോടെ നമ്മള്‍ ക്ലാസ്സില്‍ തിരിച്ചെത്തി.

അന്നു വൈകുന്നേരം.

പതിവുപോലെ നമ്മള്‍ വീട്ടില്‍ TV കണ്ടിരിക്കുന്നു - വീട്ടുകാര്‍ 'പോയിരുന്നു പഠിക്കെടാ' പല്ലവി പാടുന്നു - നമ്മള്‍ ശബ്ദം കൂട്ടുന്നു - സ്ഥിരം സംഭവിക്കുന്നത്‌. പെട്ടന്ന് വീട്ടിലെ ഫോണ്‍ അടിക്കുന്നു. മാതാശ്രീ ആയിരുന്നു ഫോണ്‍ എടുത്തത്‌ - ഒരു മൂന്ന് മിനിറ്റ് സംസാരിച്ചു കാണും. 

പിന്നീടു അവിടെ നടന്നത് ഒരു പൊട്ടിത്തെറി ആയിരുന്നു!!!

അത്യാവശ്യമായി ഒന്ന് കോളേജ് വരെ ചെല്ലണം. മഹന്‍റെ ചില വിശേഷങ്ങള്‍ പറയാനുണ്ട് എന്നും പറഞ്ഞു നമ്മുടെ പ്രിയപ്പെട്ട ടീച്ചര്‍ ഫോണ്‍ കട്ട്‌ ചെയ്തു!

"എന്താടാ നീ കോളേജില്‍ കാട്ടിക്കൊട്ടിയത്?"

"മൂന്ന് വര്‍ഷം SFI 'ടെ കോപ്പായിരുന്നു ഞാന്‍ - ആ എന്നെപോലും വീട്ടില്‍ നിന്നും വിളിച്ചോണ്ട് വരാന്‍ പറഞ്ഞിട്ടില്ല!!! ", പിതാശ്രീയുടെ വക.

"സത്യം പറ! നീ എന്താ ചെയ്തത്?", മാതാശ്രീ കരഞ്ഞു തുടങ്ങി.

നമ്മള്‍ ആകെ വ്യാകുലനായി, മൌനം ആണ് ഇത്തരം പ്രതിസന്ധികളില്‍ ഏറ്റവും നല്ലതെന്ന് മനസ്സിലാക്കി മുറിയില്‍ കയറി കതകടച്ചു - അന്നാരും ഭക്ഷണം കഴിച്ചതായി നമ്മള്‍ക്ക് ഓര്‍മ്മയില്ല.

അടുത്ത ദിവസം.

നല്ല കുട്ടിയായി നമ്മള്‍ രാവിലെ കോളേജില്‍ എത്തി ക്ലാസ്സില്‍ ഇരിക്കുന്നു - പിന്നാലെ മാതാശ്രീ എത്തുന്നു - വളരെ ഗഹനമായ ചര്‍ച്ചകള്‍ ടീച്ചറുമായി നടത്തുന്നു  - നമ്മെ മൈന്‍ഡ് പോലും ചെയ്യാതെ ഇറങ്ങി പോകുന്നു.

അന്നു വൈകുന്നേരം.

നമ്മള്‍ റോഡില്‍ നിന്നും ആലോചിക്കുന്നു  - എന്താകും പറഞ്ഞിട്ടുണ്ടാവുക? ഏതായാലും കലിപ്പാകും. എന്നാല്‍ പിന്നെ സ്റ്റൈലില്‍ തന്നെ ആയിക്കോട്ടെ. രണ്ടു സിഗരറ്റ് വാങ്ങി പോക്കെറ്റില്‍ ഇട്ടു നമ്മള്‍ വീട്ടിലേക്കു നടക്കുന്നു. പ്രശ്നം ആവുകയാണെങ്കില്‍ നമ്മള്‍ പൂര്‍ണ്ണമായും തല തിരിഞ്ഞവനും, താന്തോന്നിയും ആവുകയും, പഠിത്തം ഉപേക്ഷിച്ചു വല്ല കൊട്ടേഷന്‍ സംഘത്തിലും ചേരുകയും ചെയ്യും - അതിന്‍റെ ഒരു തയ്യാറെടുപ്പായിരുന്നു ആ സിഗരറ്റ്.

പേടിച്ചു വിറച്ചു വീട്ടിലെത്തിയ സിംഹം, മാതാശ്രീയുടെ മുഖത്തേക്ക് നോക്കുന്നു.

ഗര്‍ജ്ജനം!!!

"നിനക്കു ഈ റെക്കോര്‍ഡ്‌ ഒക്കെ കറക്റ്റ് സമയത്തിന് വെച്ചുടെ? വെറുതെ എന്നെ ആ കുന്നു മുഴുവന്‍ കേറ്റിക്കാന്‍!!!"

"റെക്കോര്‍ഡ്‌???", നമ്മള്‍ക്കൊന്നും മനസ്സിലായില്ല.

"നീ 'Rough Record' എത്ര നാളായി സബ്മിറ്റ് ചെയ്തിട്ട്? ഇതിനാണ് എന്നെ ഇത്രേം  കഷ്ടപ്പെടുത്തി അതുവരെ ചെല്ലാന്‍ പറഞ്ഞത്. ഇന്നലെ അവര്‍ക്കത്‌ ഫോണിക്കുടെ പറഞ്ഞാല്‍ പോരായിരുന്നോ?", നമ്മള്‍ ചിരിക്കണോ കരയണോ എന്നാ അവസ്ഥയിലായി.

കടിച്ചുകീറാന്‍ ചീറിപാഞ്ഞ്‌ വന്ന പിതാശ്രീ ഇതൊക്കെ കേട്ടു പതുക്കെ വലിഞ്ഞു!!!

നമ്മള്‍ വീണ്ടും രാജകീയമായി TV കണ്ടു തുടങ്ങി.

"എന്നാലും ഇതിനൊക്കെ നമ്മളെ വിളിച്ചു വരുത്തുക എന്നൊക്കെ പറഞ്ഞാല്‍...ഞാന്‍ വിചാരിച്ചു അവന്‍ എന്തോ അടിപിടി ഒക്കെ നടത്തിക്കാണും എന്നാണ് !!!", പതിയെ പിതാശ്രീ മാതാസ്രീയോടെ പറയുന്നത് കേട്ട് നമ്മള്‍ ഉള്ളില്‍ ചിരിച്ചു.

PS : അന്നു വാങ്ങിച്ച സിഗരറ്റ് - അത് ഇന്നും നമ്മുടെ ചുണ്ടുകളില്‍ ഇരുന്നു പുകയുന്നുണ്ട്!!