ഞായറാഴ്‌ച, നവംബർ 04, 2012

സ്വപ്‌നങ്ങള്‍


സ്വപ്‌നങ്ങള്‍_ അവ സത്യമല്ലേ?

ആണെന്ന് കരുതുവാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നു.

അബോധത്തിന്‍റെ ചിന്തയില്‍ നിന്നുണരുന്ന
ചിറകില്ലാത്ത പക്ഷികള്‍.
അതോ യാഥാര്‍ത്ഥ്യത്തെ മറയ്ക്കുന്ന
ഇരുളിന്‍റെ മുഖംമൂടിയോ?

അല്ല.

സ്വപ്‌നങ്ങള്‍, അവ സത്യം എന്ന് കരുതുവാന്‍
ഞാനിഷ്ടപ്പെടുന്നു.

അവിടെ, ഉള്ളില്ലാതെ പൊള്ളുന്ന വാക്കുകളില്ല,
വാഗ്ദാനങ്ങളില്ല.
വരിഞ്ഞുകെട്ടിയ വികാരങ്ങളുടെ വീര്‍പ്പുമുട്ടലുകളില്ല.
ചിതലരിച്ച പ്രണയത്തിന്‍റെ മണ്‍പുറ്റുകളി,ലവിടെ
വിഷം നിറഞ്ഞ പല്ലുകള്‍ വളരുന്നില്ല.
മരവിച്ചു മരിച്ച മനസ്സുകളുടെ ശവമഞ്ചത്തിനു മുന്നില്‍
കറുത്ത കാലുകള്‍ ആനന്ദനൃത്തം ചവുട്ടുന്നില്ല.
ആദ്യചോരയുടെ അവല്‍-പ്പൊതിയുമേന്തി
വില്പ്പനക്കിറങ്ങുന്ന കുഞ്ഞു ശരീരങ്ങളില്ല.
വെയിലുറയ്ക്കുമ്പോള്‍ തളര്‍ന്നു, തലയില്‍ ചുമടുമായി
അരവയറി,നന്നം തിരയുന്ന നിസ്സഹായതയുമില്ല.
ചില്ലകളുണങ്ങി, എന്നോ മയങ്ങിപ്പോയ മരത്തി-
ലവശേഷിച്ച കിളിക്കൂടിന്‍റെ അനാഥത്വമില്ല.
വറ്റിവരണ്ട പുഴയിലൊരോര്‍മ്മയായി
കാലം ശേഷിച്ച ജീവന്‍റെ ഏകാന്തവേദനയുമില്ല.

സ്വപ്‌നങ്ങള്‍, അവ സത്യം എന്ന് കരുതുവാന്‍
ഞാനിഷ്ടപ്പെടുന്നു.   
    
സ്വാതന്ത്ര്യമുണ്ടവിടെ.

വാക്കിനും വിചാരത്തിനും കടിഞ്ഞാണിടാന്‍
ചാട്ടവാറുമായി കാലം കാവലില്ലാത്ത
സ്വച്ചന്ദമായോഴുകുന്ന ഒരു പുഴ.
എനിക്കവിടെ വേദനകളില്ല; മരണമില്ല;

ഓരോ മരണത്തിലും പുനര്‍ജ്ജന്മം നേടുന്ന നിമിഷങ്ങള്‍.

സ്വപ്‌നങ്ങള്‍, അവ സത്യം എന്ന് കരുതുവാന്‍
ഞാനിഷ്ടപ്പെടുന്നു.

വ്യാഴാഴ്‌ച, നവംബർ 01, 2012

വിശപ്പും സ്വപ്നങ്ങളും.



ഞാന്‍ ഞെട്ടിയുണര്‍ന്നു; കണ്ണുകള്‍ തുറന്നു;
എന്‍റെ രാത്രിയെ കൊന്നു,കൊണ്ടിളിച്ചു നില്‍ക്കുന്നു_ പകല്‍..
അസ്വസ്ഥനായി, കണ്ണുകള്‍ ചിമ്മി ഞാന്‍ കിടക്കവിട്ടെഴുന്നേറ്റു.

ഒരു രാത്രിയുടെ ഉറക്കം.
അത് സമ്മാനിച്ച സ്വപ്നങ്ങളുടെ മധുരദീപ്തമായ ഓര്‍മ്മകള്‍.
വീണ്ടും കാണുവാന്‍ കൊതിച്ചു പോകുന്നവ.
തിരഞ്ഞെത്തുമ്പോള്‍ പക്ഷെ ഓര്‍മകളിലെങ്ങും തങ്ങാത്തവ.
ഒരു നീര്‍ക്കുമിളയില്‍ കോറിയിട്ട നിറങ്ങള്‍
എന്‍റെ സ്വപ്‌നങ്ങള്‍.

പകലിനോടെനിക്ക് വെറുപ്പാണ്.

ഒന്നുമില്ലായ്മയുടെ ഈ യാഥാര്‍‍ഥ്യത്തിലേക്കു വലിച്ചിഴക്കുന്നു;
വെളിച്ചം കോരിയൊഴിച്ച് എന്‍റെ സ്വപ്‌നങ്ങളെ കെടുത്തുന്നു.
കെട്ടുപോയ ഒരു കരിന്തിരിയുടെ ഗന്ധമുള്ള പകല്‍.
ഈ പകലുണരുമ്പോള്‍ - എന്‍റെ വിശപ്പുണരുന്നു;
എന്‍റെ ദാഹമുണരുന്നു;
കാമനകലുണരുന്നു.

മണലു,മീയുറവയുമൊന്നെന്നു ഭ്രമിപ്പിക്കുന്ന ചൂട്;
വരണ്ടുണങ്ങിയ മരുഭൂമിയിലെ നദി;
പെയ്യില്ലെന്നുറച്ചുറഞ്ഞുപോയ മേഘങ്ങള്‍;
കാടുണങ്ങി, കരുവാളിച്ച ചാരത്തിന്‍റെ കുന്നുകള്‍.

ഇതൊക്കെ....

എന്‍റെ വിശപ്പിന്‍റെ യാഥാര്‍ഥ്യം.
എന്‍റെ ദാഹത്തിന്‍റെ യാഥാര്‍ഥ്യം.
പകലിനോടെനിക്ക് വെറുപ്പാണ്.

സ്വപ്നങ്ങളുടെ രാത്രി, വീണ്ടുമെത്തി.
ഇരുട്ടിലായിരം മിന്നാമിനുങ്ങുകള്‍ക്ക് ജീവന്‍ വെചു;
അവയുടെ ചിറകിലേറി, ഇന്നലത്തെ സ്വപ്‌നങ്ങള്‍ തിരഞ്ഞ്,
പുതിയ സ്വപ്നങ്ങളുടെ ആകാശത്തേക്ക്‌ ഞാന്‍ പറന്നു...

ചൊവ്വാഴ്ച, ഒക്‌ടോബർ 30, 2012

എങ്കിലും...



നെഞ്ചില്‍ കത്തുന്ന തീയുണ്ടേ, പെണ്ണേ-
ചുടുകാട്ടിലും തീയുണ്ടേ...
ഇന്നും നീയെന്‍റെ നെഞ്ചിലുണ്ടേ പെണ്ണേ,
കണ്ണീരിന്‍ നോവുള്ള ചിരിയുമായി.

കാലം മുള്ളില്‍ തറച്ച കിനാക്കള്‍
ഈ വഴി മണ്ണില്‍ പൊഴിഞ്ഞ പൂക്കള്‍
നേരാണെനിക്കിനി കഴിയില്ല പെണ്ണേ
നിന്നെ മറക്കുവാന്‍ കഴിയില്ല പെണ്ണേ...

ഒത്തിരി നേരമീ തീരത്ത് നമ്മള്‍
ഒന്നായിരുന്നു നനഞ്ഞതല്ലേ
തിരകളില്‍ മുങ്ങി ഒളിച്ചു അന്നേരമാ
കത്തണ നെഞ്ചിലെ നോവായി സൂര്യന്‍.

തിരികെ വരില്ലെന്നൊരുവാക്ക് ചൊല്ലി നീ
വെറുതെയെങ്ങോ പോയ്മറഞ്ഞില്ലേ
എങ്കിലും നീയെന്‍റെ നെഞ്ചിലുണ്ടേ പെണ്ണേ
കണ്ണീരിന്‍ നോവുള്ള ചിരിയുമായി....
          

തിങ്കളാഴ്‌ച, ഒക്‌ടോബർ 29, 2012

നിഴലുകള്‍


വെയിലുറങ്ങി.

ചുവപ്പിന്‍റെ തെരുവില്‍ തിരക്കേറി
കറുത്ത നിഴലുകള്‍ വിലപേശി
വിലകുറഞ്ഞ പാദസരങ്ങള്‍ കിലുങ്ങി മറഞ്ഞു.
തുറന്നടയുന്ന വാതിലുകള്‍
ഊഴം കാത്തു നില്‍ക്കുന്നവര്‍

ഒരു കുഞ്ഞിന്‍റെ കരച്ചില്‍.
ഒരമ്മയുടെ തേങ്ങല്‍.
കിതപ്പുകള്‍ക്കിടയില്‍ എങ്ങോ കേള്‍ക്കാതെയായി.

ഞാനും ആ നിഴലുകള്‍ക്കുള്ളിലേക്കൂളിയിട്ടൂ...

ഞായറാഴ്‌ച, ഒക്‌ടോബർ 21, 2012

കടം ചോദിക്കരുത്!


കടം ചോദിക്കരുത്.

ആ ബോര്‍ഡില്‍ തുറിച്ചു നോക്കി ഞാന്‍ നിന്നു.

നേരിയ തണുപ്പുള്ള പ്രഭാതം.
നാലു ചക്രങ്ങളുള്ള കട.
കറപുരണ്ട പല്ലുകളിലെ പതിവു ചിരി.

കടുപ്പം കൂട്ടി മധുരം കുറച്ച്, അല്ലെ?
പതിവുകാരനെ തിരിച്ചറിഞ്ഞയ്യാള്‍ ചോദിച്ചു.

മറുപടി ഒരു ചിരിയിലൊതുക്കി,
വീണ്ടുമാ ബോര്‍ഡു നോക്കി ഞാന്‍ നിന്നു.

ചൂടു പതയുള്ള ചായ കയ്യില്‍ തരുമ്പോള്‍
അയ്യാള്‍ പറഞ്ഞു,
അത് വെച്ചതില്‍ പിന്നെ കടം ചോദിക്കുന്നവരുടെ എണ്ണം കുറഞ്ഞു.
ഞാന്‍ നോക്കുന്നതയ്യാള്‍ കണ്ടിരിക്കാം.
കറപുരണ്ട ചിരിയില്‍ തെല്ലൊരാസ്വാസ്സമുണ്ടായിരുന്നു.

ആവിപറക്കുന്ന ചായ മെല്ലെയൂതി കുടിക്കവേ
ഞാന്‍ തീരുമാനിച്ചു.

ഒരു ബോര്‍ഡു പണിഞ്ഞു നെഞ്ചത്തു കുത്തണം.

കടം ചോദിക്കരുത്.

കൊടുക്കുവാന്‍ മനസ്സില്ലാഞ്ഞിട്ടല്ല
ഒന്നുമില്ല കയ്യില്‍.

ഒരിറ്റു സ്‌നേഹം പോലും...

ശനിയാഴ്‌ച, ഒക്‌ടോബർ 20, 2012

Blinded!


The lonely flicker of my candle;
Serene and contented-
Was blown out;
It was the darkness of your eyes
The numbness of your heart
Which took away the wailing light

Leaving me behind in this way
Where darkness slept with the day
I stood frightened and alone;
The candle was my only ray
My hope, my vision ‘n my wisdom
Guiding me, all along the way.

Slowly, I started admiring the darkness
The beauty, that makes else invisible
Absorbed, I no longer count 
The days and nights I spend alone
In the darkness that was becoming me

Too late it was, when I realized
The candle was still in my hands
The flame intact and flickering as before
Only that, I was not seeing it
I was blinded
It was the darkness of your eyes.

വെള്ളിയാഴ്‌ച, ഒക്‌ടോബർ 19, 2012

ലഹരി

ഈ വിഷത്തിന്‍റെ ലഹരിയില്‍
ഞാന്‍ കാണുന്നു
ജീവിതം.

പൊട്ടിച്ചിതറിയ തലച്ചോറുകള്‍
രക്തമൊലിക്കുന്ന തെരുവുകള്‍
ഒഴിഞ്ഞ കുഞ്ഞുജഠരങ്ങളിലെ വ്രണങ്ങള്‍
കൊട്ടിഘോഷിക്കപ്പെടുന്ന അനാഥത്വം
രതിയുടെ മരണകേളികള്‍
കാലൊച്ചയില്ലാതെ എത്തുന്ന കാലം
മരണം.

ഈ വിഷത്തിന്‍റെ ലഹരിയില്‍
ഞാന്‍ മറക്കുന്നു
ജീവിതം.

വ്യാഴാഴ്‌ച, ഒക്‌ടോബർ 18, 2012

Insane!!!


My insanity was curtailed, in your presence
Now that you are nowhere to be seen
I resumed my quest, to fade away
Into the blooms; knowing the unknown.

I started hearing weird things about me
Often it was me who did the talking
I hear my voice echoing, out from a hundred throats
I tried to close my ears; but then I was doing the talking

The world has grown suspicious of me since then
I don't blame them for what they don't understand
But I see the pity 'n fear in those eyes
Hate me; be vary of my existence
But I need no mercy from you.

I skipped my pages hastily
To my horror I realized; at the end -
The last few pages have been torn;
Torn away, from my life 'n left incomplete!

In a moment of despair, I cursed thee;
I cried and wept like a child
Tears running fast, down my cheeks
I ran around looking for the lost pages.

Unlike me, I kept on looking
For the lost; I neglected, what existed.   
I realized, I was becoming so like you
To be called sane someday; to be abused.

I stopped looking for the lost pages;
I'll have my story written; my way
You never dare 'n call me sane again
I don't want your sanity!!!

My insanity is now complete...
Regardless of your presence...

ശനിയാഴ്‌ച, ഒക്‌ടോബർ 13, 2012

നിങ്ങളില്‍ പാപമില്ലാത്തവര്‍.........


കല്ലെറിയാന്‍ തയ്യാറായി, ചുറ്റും കൂടിനിന്ന മുഖങ്ങളിലേക്കു അവര്‍ സൂക്ഷിച്ചു നോക്കി. പരിചയമുള്ള ഒരുപാട് മുഖങ്ങള്‍ കാപട്യത്തിന്‍റെ മുഖമൂടികള്ക്കുള്ളില്‍ ഒളിപ്പിച്ചു വെച്ചിരുന്നിട്ടും അവള്‍ തിരിച്ചറിഞ്ഞു. തന്‍റെ വേദന മറന്നു ഒരു നിമിഷം അവള്‍ പരിഹാസത്തോടെ ചിരിച്ചു.

ആ ചിരിയിലെ പരിഹാസം ബോധ്യപ്പെട്ട ചിലരെങ്കിലും അവളുടെ തീക്ഷ്ണമായ നോട്ടത്തെ നേരിടാനാവാതെ തല കുനിച്ചു കല്ലുകള്‍ മുറുകെ കയ്യില്‍ പിടിച്ചു നിന്നു.

ഇരുളിന്‍റെ മറവില്‍ ഉടുതുണി അഴിച്ചു, ആവേശത്തോടെ അവളെ പുല്‍കുമ്പോള്‍, ഒടുവില്‍ ദാഹം തീര്‍ന്നു തളര്‍ന്നു കിടക്കുമ്പോള്‍, അവരുടെ കയ്യില്‍ സദാചാരത്തിന്‍റെ കറുത്ത കല്ലുകള്‍ ഉണ്ടായിരുന്നില്ല. ഒരു രാത്രിയുടെ ശമ്പളമായി എറിഞ്ഞു കൊടുക്കാന്‍ സൂക്ഷിച്ച കുറെ നാണയത്തുട്ടുകള്‍ - അവളുടെ വിശപ്പിന്‍റെ വില.

പക്ഷെ, ഇന്നു ഈ പകല്‍ വെളിച്ചത്തില്‍ അവള്‍ അവര്‍ക്ക് തീണ്ടാരിയായി. അവളെ പിഴച്ചവളെന്നും വേശ്യയെന്നും മുദ്രകുത്തി. ദൈവത്തിനോട് കണക്കു പറയുന്ന പുരോഹിതന്മാര്‍ അവള്‍ക്കു മരണം വിധിച്ചു _ കല്ലെറിഞ്ഞു കൊല്ലുക!

ഇന്നലെവരെ കൂടെ കിടക്കാന്‍ മത്സരിച്ചവര്‍ ഇന്നു കൈകളില്‍ കല്ലുകളേന്തി വധശിക്ഷ നടപ്പാക്കാന്‍ വെമ്പി നില്‍ക്കുന്നു.

അവള്‍ക്കു വിഷമം തോന്നിയില്ല.

മറിച്ചു ആ വിധി അവള്‍ക്കു സ്വീകാര്യമായി തോന്നി. ഇനി ഒരിക്കലും വിശപ്പിനു പകരം രേതസ്സ് പുരണ്ട നാണയങ്ങള്‍ അറപ്പോടെ പെറുക്കിയെടുക്കേണ്ടി വരില്ല എന്നോര്‍ത്ത് അവള്‍ ആശ്വസ്സിച്ചു. ചുണ്ടില്‍ ഒരു വരണ്ട ചിരി പടര്‍ന്നു.

ശരീരത്തില്‍ വേദനയായി കല്ലുകള്‍ വീണുതുടങ്ങിയപ്പോള്‍, മരണത്തെ എതിരേല്‍ക്കാന്‍ തയ്യാറായി അവള്‍ പതുക്കെ കണ്ണുകള്‍ അടച്ചു.

നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയുക!

എങ്ങു നിന്നോ മുഴങ്ങിയ ഈ വാക്കുകള്‍ കേട്ടു അവള്‍ കണ്ണുകള്‍ തുറന്നു പകച്ചു നോക്കി. ഒരു നിമിഷം കല്ലെറിയുന്നത്‌ നിറുത്തി അവരും ആ ശബ്ദത്തിന്‍റെ ഉറവിടം തിരഞ്ഞു.

തെരുവിന്‍റെ ഒരറ്റത്ത് കീറിപ്പറിഞ്ഞ കുപ്പായം ധരിച്ചു, ജഡകെട്ടിയ തലമുടിയില്‍ നിന്നും പേനുകളെ തിരഞ്ഞു കൊണ്ടിരിക്കുന്ന ഒരു ഭ്രാന്തന്‍.

അവന്‍ വീണ്ടും അലറി വിളിച്ചു.

നിങ്ങളില്‍ പാപമില്ലാത്തവര്‍ കല്ലെറിയുക!

കല്ലെറിഞ്ഞുകൊണ്ടിരുന്നവര്‍ ഒരു നിമിഷം പരസ്പരം നോക്കി എന്തൊക്കെയോ പറഞ്ഞു.

അവള്‍ പ്രത്യാശയോടെ ആ ഭ്രാന്തനെ നോക്കി.

അവനാണോ തന്‍റെ ദൈവപുത്രന്‍?

തുറിച്ചു നോക്കുന്ന കണ്ണുകളെ അവഗണിച്ചു കൊണ്ട് ആ ഭ്രാന്തന്‍ തന്‍റെ ജഡയിലെ പേനുകളെ തിരഞ്ഞു കൊണ്ടിരുന്നു.

വീണ്ടും കല്ലേറ് തുടങ്ങി.

നാവില്‍ ചോരയുടെ രുചി പടരവേ, അവള്‍ ആ ഭ്രാന്തനോട് വിളിച്ചു പറഞ്ഞു,

ദൈവപുത്രാ...ഇത് പാപം ചെയ്യാത്തവരുടെ ലോകം ആണ്. അങ്ങേക്കിനി ഇവിടെ നിലനില്‍പ്പില്ല.. തിരിച്ചു പോകു...
പാപിയായ എന്നെ ഇന്നു കല്ലെറിഞ്ഞു കൊല്ലുന്നു.
നാളെ അവര്‍ അങ്ങയെ കുരിശിലേറ്റും...

ഒരു ഞരക്കത്തോടെ മരണത്തിലേക്ക് വഴുതിവീഴവെ, അവള്‍ മന്ത്രിച്ചു _

പാപികളായ ഞങ്ങളോട് നിങ്ങള്‍ പൊറുക്കുക!


ചൊവ്വാഴ്ച, ഒക്‌ടോബർ 09, 2012

Yo! Yo! പാറ്റ!!!



അളിയോ! അറിഞ്ഞോ? നമ്മുടെ പപ്പനു ജോലി കിട്ടി!

ഛെ! ശരിക്കും? ആ മണ്ടനോ? അതിനു അവന്‍ സപ്ലി ഒക്കെ പാസ്സ് ആയോ?

ങ്ഹും. അവസാനം അവന്‍ എല്ലാം എഴുതി ഒപ്പിച്ചു. സമ്മതിക്കണം അളിയാ! എത്ര പേപ്പര്‍ ആണെന്ന് വെച്ചാ?

ശരിയാ. എന്നാലും ഏതു മണ്ടന്മാരാ അവനെ ജോലിക്ക് എടുത്തത്‌?

അങ്ങനെ നമ്മുടെ പപ്പനും ജോലി കിട്ടി. അഞ്ചക്ക ശമ്പളത്തിന്‍റെ ഗമയില്‍ അളിയന്‍ തലയുയര്‍ത്തിപ്പിടിച്ച് വിമര്‍ശകരുടെ വായ കൊത്തിയടച്ചു ഉയരങ്ങളിലേക്ക് നടന്നു കയറി.

പപ്പനെ നിങ്ങള്‍ അറിയുമോ എന്തോ?

അതെ. നമ്മുടെ സ്വന്തം ബി.ടെക് എടുത്ത പപ്പന്‍.
പപ്പന്‍ പാസ്സായ അന്ന് മുതല്‍ ആ ബിരുദം പപ്പന്‍ എടുത്ത ബി.ടെക് എന്ന പേരില്‍ അറിയപ്പെട്ടു തുടങ്ങി എന്ന് പില്‍ക്കാല ചരിത്രകാരന്മാര്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

ഏതായാലും ജോലി കിട്ടിയതോടെ പപ്പന്‍റെ രാശി തെളിഞ്ഞു. അന്നുവരെ തള്ളിപ്പറഞ്ഞിരുന്ന നാട്ടുകാരും വീട്ടുകാരും കുട്ടികളോടെ ദേ, നമ്മുടെ പപ്പന്‍ ചേട്ടനെ കണ്ടു പടിക്കു എന്ന് വരെ പറഞ്ഞു കളഞ്ഞു. അന്ന് മുതല്‍ പപ്പന്‍ എബ്രഹാം ലിങ്കന്‍, അബ്ദുള്‍ കലാം മുതലായ വന്‍ പുലികളുടെ കൂട്ടത്തില്‍ ചേര്‍ന്നു. അവരും പപ്പനെ പോലെ താഴെക്കിടയില്‍ നിന്നാണല്ലോ പഠിച്ചു വലിയ നിലയില്‍ എത്തിയത്. ക്ലാസ്സില്‍ ഏറ്റവും താഴെക്കിടയില്‍ (റാങ്ക് നോക്കുമ്പോള്‍) ആയിരുന്ന പപ്പന്‍ ഒടുവില്‍ പാസ്സ് ആയില്ലേ? ജോലി കിട്ടിയില്ലേ? പിന്നെ തെരുവ് വിളക്കും ദാരിദ്ര്യവും _ ഇതൊന്നും ദൈവം എല്ലാവര്‍ക്കും കൊടുക്കില്ലല്ലോ!.

ആരു എന്തൊക്കെ പറഞ്ഞാലും പപ്പന്‍ ഇന്നു വലിയ നിലയില്‍ ആണ്. ആവശ്യത്തിലധികം പണം, എസി കാര്‍, സുഹൃത്തുക്കള്‍, ഒരു ബാധ്യതയും ഇല്ല...ആകെ അടിപൊളി ജീവിതം. സ്വല്പം അസൂയ എല്ലാവരുടെയും മനസ്സില്‍ തോന്നിയിട്ടുണ്ടെങ്കില്‍ അതില്‍ ആരെയും കുറ്റം പറയാന്‍ പറ്റില്ല.

പക്ഷെ പപ്പന്‍ ശരിക്കും ഹാപ്പി ആയിരുന്നോ?

എന്തോ ഒരു വിഷമം പപ്പനെ കുറച്ചു നാളായി അലട്ടുന്നുണ്ടായിരുന്നു. കുറച്ചു നാളായി പപ്പന്‍ ചിന്തമഗ്നനും നിശബ്ദനും ആണ്. ആരോടും മിണ്ടുന്നില്ല. ഒന്നിലും ഒരു താല്‍പ്പര്യവും ഇല്ല. ആകെ ഒന്ന് കുലുങ്ങിയ പോലെ.

പപ്പന്‍ ഒരു നിരാശാകാമുകന്‍ ആണോ?

ഓഫീസില്‍ കിംവന്തികള്‍ പരന്നു തുടങ്ങി. ഗോസ്സിപ്പ് കോളങ്ങള്‍ സജീവമായി. പപ്പനെ സ്ഥിരമായി കടപ്പുറത്ത് വെച്ച് കാണാറുണ്ട്‌ എന്ന് കുടയുടെ മറവില്‍ തട്ടമിട്ടിരുന്നാല്‍ ആളറിയില്ല എന്ന് വിശ്വസിക്കുന്ന പതിവ്രതകള്‍ പിറുപിറുത്തു. പല പെണ്‍കുട്ടികളുടെയും പേരുകള്‍ ഉയര്‍ന്നു വന്നു _ ആരാണ് പപ്പനെ ചതിച്ചത്?

പാവം പപ്പന്‍ ഇതൊന്നും അറിഞ്ഞിരുന്നില്ല.

എന്തായിരുന്നു പപ്പന്‍റെ പ്രശ്നം? ആരാണ് പപ്പനെ ചതിച്ചത്?

ഒടുവില്‍ പപ്പന്‍ മൗനം ഭഞ്ജിച്ചു. തന്‍റെ ആത്മാര്‍ത്ഥ സുഹൃത്തിനോട്‌ ഒടുവില്‍ പപ്പന്‍ മനസ്സ് തുറന്നു.

അളിയാ! എനിക്കും Yo! Yo! ആകണം!

ഒരു പ്രണയനൈരാശ്യം, പോട്ടെ മിനിമം ഒരു സിഗ്നല്‍ കിട്ടിയതെങ്കിലും പ്രതീക്ഷിച്ചു നിന്ന സുഹൃത്ത്‌ തലയില്‍ കൈവെച്ചു. എന്ത് പറയണം എന്നറിയാതെ ഒരു നിമിഷം നിന്ന ശേഷം അവന്‍ പതുക്കെ ചോദിച്ചു,

നീ എന്താ ഉദ്ദേശിക്കുന്നെ?

എടാ, അതായതു എനിക്കീ സാധാരണക്കാരന്‍റെ കൂതറ ഔട്ട്‌ലുക്ക്‌ ഒന്ന് മാറ്റണം. നീ ഇപ്പോളത്തെ ആധുനികന്മാരെ കണ്ടിട്ടില്ലേ? എന്താ ഒരു ലുക്ക്? ഇപ്പോളത്തെ കാലത്ത് നാല് പേര് ശ്രദ്ധിക്കണമെങ്കില്‍ മിനിമം കീറിയ ജീന്‍സും പച്ച ഷുസും എങ്കിലും വേണം. നമ്മുക്കും ആധുനികര്‍ ആവണ്ടേ?

പകച്ചു നില്‍ക്കുന്ന പാവം സുഹൃത്തിനെ അവഗണിച്ചു കൊണ്ട് ആശാന്‍ തുടര്‍ന്നു.

നീ ആ കൃഷിനെ കണ്ടിട്ടില്ലേ? അവന്‍റെ ശരിക്കും പേര് കൃഷ്ണന്‍ എന്നല്ലേ? ആധുനികന്‍ ആവാന്‍ അവന്‍ സ്വയം അവനെ കൃഷ്‌ എന്ന് വിളിച്ചു കീറിയ ജീന്‍സും നാറിയ ടി- ഷര്‍ട്ടും നീല ഷുസും ഇട്ടു നടക്കുന്നു. എത്ര പെണ്‍പിള്ളേരാ അവന്‍റെ പിറകെ നടക്കുന്നത്? എനിക്കും ആധുനികന്‍ ആവണം!

കഴിഞ്ഞ ജന്മത്തിലെ ശത്രുക്കളാണ് ഈ ജന്മത്തില്‍ മിത്രങ്ങള്‍ ആയി വരുന്നത് എന്നത് എത്ര സത്യം. ആധുനികന്‍ ആകാന്‍ ചുരുക്കം വേണ്ട കീറിയ ജീന്‍സിന് കുറഞ്ഞത്‌ ഒരു രണ്ടായിരം രൂപ എങ്കിലും ആകും എന്നറിയാമായിരുന്ന സുഹൃത്ത്‌ വീട്ടിലെ കഞ്ഞികുടി മുടങ്ങാന്‍ ഈ ആധുനികന്‍ വിചാരിച്ചാല്‍ മതി എന്ന് മനസ്സിലാക്കി പതുക്കെ വലിഞ്ഞു.

പക്ഷെ പപ്പന്‍ തളര്‍ന്നില്ല.

അടുത്ത ദിവസം തന്നെ പപ്പന്‍ കൃഷിനെ കണ്ടു സാഷ്ടാംഗം പ്രണമിച്ചു.

അടിയനെ അവിടുത്തെ ശിഷ്യനാക്കേണം. അടിയനും അവിടുത്തെ പോലെ Yo! Yo! ആവണം എന്ന് കലശലായ മോഹം ഉണ്ട്. അതിനു വേണ്ടുള്ള എല്ലാ സഹായങ്ങളും ചെയ്തു തരണം.

കണ്ണിരു കണ്ടു കരളലിഞ്ഞു കൃഷ്‌ സമ്മതം മൂളി.

Don’t worry dude. നിന്നെ ഞാന്‍ Yo! Yo! ആക്കിയിരിക്കും. ഇത് ഷത്യം! ഷത്യം! ഷത്യം!         

അമേരിക്കന്‍ ആക്സന്റ്റില്‍ കൃഷ്‌ ആണയിട്ടു.

ദക്ഷിണ ആയി ബാറിലെ അന്നത്തെ ബില്ല് പപ്പന്‍ അടച്ചു.

കൃഷ്‌ അഥവാ നാടന്‍ കൃഷ്ണന്‍ തന്‍റെ യജ്ഞം തുടങ്ങി.

ആദ്യം ഉത്തരാധുനിക ആംഗലേയ പഠനം.

ഒരു ആധുനികന്‍ ആവശ്യമായും അറിഞ്ഞിരിക്കേണ്ടുന്ന പദങ്ങള്‍ പപ്പനെ പഠിപ്പിക്കുന്നു.

Dude, Ouuchh, shit, Oh! Yeah, babe, cool…

ഈ ആപ്തവാക്യങ്ങള്‍ ഏതൊക്കെ ഘട്ടങ്ങളില്‍ പ്രയോഗിച്ചാല്‍ ആധുനികത കൈവരും എന്നതായിരുന്നു ആദ്യത്തെ ക്ലാസ്സ്‌. അന്നുവരെ ആരെങ്കിലും തലക്കൊന്ന് കൊട്ടിയാല്‍ അമ്മേ എന്ന് വിളിച്ചിരുന്ന പപ്പന്‍ അന്ന് മുതല്‍ ‘Ouuchh’ അന്നും, ‘shit! It hurts dude’ എന്നും ഒക്കെ നിലവിളിച്ചു തുടങ്ങി!


അങ്ങനെ തകൃതിയില്‍ പാഠങ്ങള്‍ നടന്നു.

ഏതായാലും അടുത്ത മാസം ഒന്നാം തീയ്യതി തന്നെ പപ്പന്‍റെ ശമ്പളം മുഴുവന്‍ ആധുനികത വിഴുങ്ങി.

കീറിയ ജീന്‍സ് (രണ്ടെണ്ണം) - നാലായിരം രൂപ.
കൂറ ടി-ഷര്‍ട്ട്‌ (മൂന്നെണ്ണം)  - നാലായിരത്തിയഞ്ഞുറു രൂപ.
പച്ച ഷുസ്‌ (ഒരെണ്ണം)     - അയ്യായിരം രൂപ (പെറ്റ തള്ള കണ്ടാല്‍ സഹിക്കില്ല)  

കാശു എണ്ണി കൊടുക്കുമ്പോള്‍ പപ്പന്‍ സ്വയം ആശ്വസിച്ചു_

കാശു പോയാല്‍ എന്താ? ആധുനികന്‍ ആയില്ലേ? Yo! Yo! ആയില്ലേ?

അങ്ങനെ, ഒരു സുപ്രഭാതത്തില്‍ കീറിയ ജീന്‍സും കൂറ ടി-ഷര്‍ട്ടും പച്ച ഷുസും ഇട്ടു ഉത്തരാധുനികനായി നമ്മുടെ പപ്പന്‍ ഓഫീസില്‍ എത്തുന്നു.

ഒരു ഓറഞ്ച് കണ്ണാടി കൂടെ ആകാമായിരുന്നു, ആരോ കമന്റ്റ് അടിച്ചു.

ഛെ! ഓര്‍ത്തില്ല!, കൃഷ്‌ ആത്മാര്‍ഥമായി പപ്പനോട് സോറി പറഞ്ഞു!

ഉള്ളത് പറയണമല്ലോ. അന്ന് നാല് പേര് ശ്രദ്ധിച്ചു നമ്മുടെ പപ്പനെ. പലരും വന്നു എന്ത് പറ്റി, ആകെ ഒരു മാറ്റം എന്നൊക്കെ ചോദിച്ചു. പപ്പന്‍ ഹാപ്പി ആയി.

തന്‍റെ പഴയ സുഹൃത്തിനോട്‌ പപ്പന്‍ ഒരല്പം ജാടയില്‍ പറഞ്ഞു,

അളിയാ...ഞാന്‍ പറഞ്ഞില്ലേ? ആധുനികന്‍ ആയാല്‍ ആള്‍ക്കാര്‍ ശ്രദ്ധിക്കും എന്ന്? എത്ര പേരാണ് എന്നെ നോക്കി നിന്നത് എന്നറിയാമോ?
ഒന്നും ഇടാതെ വന്നിരുന്നേല്‍ ഇതിലും കൂടുതല്‍ ആള്‍ക്കാര്‍ നോക്കി നിന്നേനെ!, സുഹൃത്ത്‌ ചിരിച്ചു.

ഒന്ന് ചമ്മിയെങ്കിലും അസൂയക്കും കഷണ്ടിക്കും മരുന്നില്ല എന്നോ മറ്റോ പറഞ്ഞു പപ്പന്‍ അവിടെ നിന്നും തടിതപ്പി.

ഏതായാലും അങ്ങനെ കുറെ ദിവസങ്ങള്‍ കടന്നു പോയി. പക്ഷെ വേഷത്തിലെ മാറ്റം അത്രക്കങ്ങട്‌ ഫലിച്ചില്ല. രണ്ടു ദിവസം നോക്കി നിന്നവര്‍ പിന്നെ ഗൌനിക്കാറായി. പപ്പന്‍ വീണ്ടും പഴയ പപ്പന്‍ തന്നെയായി. കീറിയ ജീന്‍സും ടി-ഷര്‍ട്ടും പച്ച ഷുസും ഉണ്ടെന്നു മാത്രം.

കൃഷ്‌ പപ്പനെ ആശ്വസിപ്പിച്ചു.

സാരമില്ല പപ്പാ. ഒരു ഐഡിയ ഉണ്ട്. നമ്മള്‍ക്ക് ഒരു ബര്‍ത്ത്-ഡേ ട്രീറ്റ്‌ നടത്താം. അതിനു എല്ലാരേയും വിളിക്കാം പ്രത്യേകിച്ച് പെണ്പിള്ളേരെ. കേക്ക് മുറിക്കാം. കേക്ക് ഉണ്ട് എന്ന് കേട്ടാല്‍ സകള്‍ കൂതറകളും ഓടി വരും. അങ്ങനെ പതുക്കെ പരിചയപ്പെടാം - എങ്ങനെ ഉണ്ട് ഐഡിയ?

പപ്പന്‍റെ കണ്ണുകള്‍ നിറഞ്ഞു.

“ Dude! നീ ആണ് ആത്മാര്‍ത്ഥ സുഹൃത്ത്‌. All other’s shit man”    
  
പോട്ടെടാ പപ്പാ. സാരമില്ല. എന്നാ നിന്‍റെ ബര്‍ത്ത്-ഡേ?, കൃഷ്‌ ചോദിച്ചു.

അയ്യോ! ബര്‍ത്ത്-ഡേ കഴിഞ്ഞ മാസം ആയിരുന്നു. അന്ന് എല്ലാവരും അറിഞ്ഞതാ. ഇനി എന്ത് ചെയ്യും?, ഒരു വര്‍ഷം കാത്തിരിക്കേണ്ടി വരുമോ എന്നാ വിഷമത്തില്‍ പപ്പന്‍ ചോദിച്ചു.

“No probs mate! Don’t worry. അത് നിന്‍റെ ഒഫീഷ്യല്‍ ബര്‍ത്ത്-ഡേ ആയിരുന്നു എന്നു പറഞ്ഞാ മതി. So we are going to celebrate your birthday on the coming Wednesday.”

“Okay buddy” ,പപ്പന്‍ തെളിഞ്ഞു.

 എല്ലാ ഒരുക്കങ്ങളും കൃഷ്‌ തന്നെ നടത്തി. നഗരത്തിലെ ഏറ്റവും മുന്തിയ ബേക്കറിയില്‍ നിന്നും ഏറ്റവും വില കൂടിയ കേക്ക് - പപ്പന്‍റെ പേര് എഴുതിയത് ഓര്‍ഡര്‍ ചെയ്തു. മെഴുകുതിരികളും ബലൂണുകളും പാന്റ്രിയില്‍ നിറഞ്ഞു. ചോദിച്ചവര്‍ ചോദിച്ചവര്‍ കേട്ടു ഇന്നു പപ്പന്‍റെ യഥാര്‍ത്ഥ ബര്‍ത്ത്-ഡേ ആണ്.

മെയില്‍ അയച്ചത് കൃഷ്‌.

Lets celebrate the birthday of our dear friend Pappan today. Please rush to the pantry where we have arranged some cakes for you.

Happy Birthday dear Pappan.    

Cheers,
Krish.
   
കേക്ക് എന്ന് മെയിലില്‍ കണ്ട നിമിഷം സീറ്റുകള്‍ കാലിയായി. പാന്റ്രി നിറഞ്ഞു കവിഞ്ഞു.

മഹാന്മാരും മഹതികളും പപ്പനോട് കൈകൊടുത്തു “Many many Happy returns of the day” പറഞ്ഞു. പപ്പന്‍ ഹാപ്പി ആയി കോരിത്തരിച്ചു നിന്നു.

ഒടുവില്‍ അക്ഷമരായി നിന്നിരുന്ന പ്രേക്ഷകരെ സാക്ഷി നിറുത്തി മെഴുകുതിരികള്‍ ഊതിക്കെടുത്തി പപ്പന്‍ കേക്ക് മുറിച്ചു. ചുറ്റും സംഗീതം. കയ്യടി.

പപ്പന്‍ സ്വര്‍ഗ്ഗത്തില്‍.

കൃഷ്‌, മുറിച്ച കേക്കില്‍ നിന്നും ഒരു ചെറിയ കഷ്ണം അടര്‍ത്തി സ്നേഹത്തോടെ പപ്പന്‍റെ വായില്‍ വെച്ച് കൊടുത്തു. മനോഹരമായ ആ കേക്കിന്‍റെ അതിലും മനോഹരമായ രുചി പപ്പന്‍റെ നാവില്‍ പടര്‍ന്നു.

പ്ഫൂ...

പ്രതീക്ഷിച്ച നാവില്‍ വെള്ളമൂറ്റുന്ന രുചിക്ക് പകരം എന്തോ ഒരു വൃത്തികെട്ട ടേസ്റ്റ് അനുഭവപ്പെട്ടതിനാല്‍ പപ്പന്‍ ആഞ്ഞു തുപ്പി.


കരിഞ്ഞ ഒരു പാറ്റ പപ്പന്‍റെ വായില്‍ നിന്നും തെറിച്ചു കേക്കില്‍ പതിച്ചു!

“Cockroach!!!” എന്നു നിലവിളിച്ചു നാലു പെണ്ണുങ്ങള്‍ അതിദയനീയമായി തല കറങ്ങി വീണു. അവരെ സഹായിക്കാനായി നാല്‍പ്പതു ആണുങ്ങള്‍ പരസ്പരം മത്സരിച്ചു.

ക്യാമറയില്‍ പകര്‍ത്തിയ കരിഞ്ഞ പാറ്റയുടെ പടം അപ്പോള്‍ തന്നെ ആരോ ഫേസ്ബുക്കില്‍ അപ്ലോഡ് ചെയ്തു.

നിലവിളികള്‍ക്കും ചിരികള്‍ക്കും ഇടയില്‍ തൊണ്ടയില്‍ പാറ്റ കുടുങ്ങി നിര്ജീവനായി നില്‍ക്കുന്ന പാവം ആധുനിക പപ്പനെ കണ്ടപ്പോള്‍ പഴയ സുഹൃത്ത്‌ മനസ്സില്‍ പറഞ്ഞു,

“Yo! Yo! പാറ്റ!!!

വാല്‍കഷ്ണം:

പാറ്റകളും പുഴുക്കളും ഞങ്ങളോട് ക്ഷമിക്കുക. മനപ്പുര്‍വം അല്ല, അറിയാതെ ആണ് ഞങ്ങള്‍ നിങ്ങളെ ഭക്ഷിക്കുന്നത്.

ചൊവ്വാഴ്ച, സെപ്റ്റംബർ 25, 2012

ദൈവങ്ങളുടെ ചിരി




ഒരിക്കല്‍ ദൈവങ്ങള്‍ തമ്മില്‍ ഒരു തര്‍ക്കമുണ്ടായി. 


നമ്മളില്‍ ആരാണ് ശക്തന്‍?
ആരാണ് വലിയവന്‍?

ഒരാളും വിട്ടുകൊടുക്കുവാന്‍ തയ്യാറായിരുന്നില്ല.
തര്‍ക്കം മൂര്‍ച്ചിച്ചു വെല്ലുവിളികള്‍ ആയി. ബഹളമായി.
ഒടുവില്‍ ഒരു യുദ്ധത്തില്‍ അത് ചെന്ന് കലാശിക്കും എന്ന അവസ്ഥയായി.

താഴെ, ഇതൊക്കെ കണ്ടു നിന്നിരുന്ന മനുഷ്യര്‍ ചിരിച്ചു കൊണ്ട് പരസ്പരം പറഞ്ഞു,

“കഷ്ടം തന്നെ നമ്മുടെ ദൈവങ്ങളുടെ കാര്യം. കണ്ടോ, ചെറിയ ചെറിയ കാര്യങ്ങള്‍ക്കാണ് അവര്‍ പരസ്പരം വഴക്കടിക്കുന്നത്. കൊച്ചു കുട്ടികളെ പോലെ!”

ഇത് കേള്‍ക്കാനിടയായ ദൈവങ്ങള്‍ നാണിച്ചു വഴക്ക് നിറുത്തി. സന്തോഷത്തോടെ അവര്‍ കൈകള്‍ പരസ്പരം കൊടുത്തു മാപ്പ് ചോദിച്ചു.

പെട്ടെന്ന് താഴെ ഒരു ബഹളം കേട്ടു.

“എന്‍റെ ദൈവത്തിനാണു ശക്തി കൂടുതല്‍. അവനാണ് ഏറ്റവും വലിയവന്‍.”

“അല്ല. എന്‍റെ ദൈവമാണ്...”

മനുഷ്യര്‍ അന്യോന്യം ദൈവത്തിന്‍റെ പേരില്‍ പോരാടി മരിച്ചു വീണു.

കണ്ടു നിന്ന ദൈവങ്ങള്‍ക്ക് ചിരി വന്നു.

വെള്ളിയാഴ്‌ച, ഓഗസ്റ്റ് 24, 2012

മറവി


ഒരു തോള്‍സഞ്ചിയും, നാറുന്ന ജുബ്ബയും
കറപുരണ്ട ചുണ്ടുകളില്‍ കത്തുന്ന ബീഡിയും
ആകെ, പാറിയുലഞ്ഞ ചെമ്പിച്ച മുടിയിഴകളും
വാറുപൊട്ടി തേഞ്ഞുരയുന്ന ചെരുപ്പിന്റെ തേങ്ങലും
നിലത്തുറക്കാത്ത കാല്‍ വെപ്പുകളും
അവന്‍ നടന്നു.

പിന്നില്‍ തുറിച്ചു നോക്കുന്ന കണ്ണുകളെ കാണാതെ
നിഴലുകള്‍ കത്തുന്ന വഴിയി, ലേകനായി
അനുഗ്രഹിച്ചനുവാദം നല്‍കിയ ആകാശത്തോട് വിടപറഞ്ഞ്
അവന്‍ നടന്നു

കണക്കുകള്‍ കൂട്ടിയും കുറച്ചു, മായുസ്സെത്തിയ കണ്ണുകള്‍
ഇന്നിനു വേണ്ടി ഇന്നലെകളോട് കടം പറഞ്ഞവര്‍
നിരാശരായി ഒരു തുള്ളി നീരിനായി വലഞ്ഞു
അവര്‍ക്കസ്സഹനീയമായിരുന്നു, അവന്‍റെ നിസ്സന്ഗത.

അവനില്‍, എന്നോ വറ്റിയുറഞ്ഞുപോയ സ്വപ്‌നങ്ങള്‍
മനസ്സുറപ്പിച്ചുപേക്ഷിച്ചവ, എല്ലാം
കാലങ്ങള്‍ക്കപ്പുറത്തു നിന്നും  
തങ്ങളെ നോക്കി ചിരിക്കുന്നതായി അവര്‍ക്ക് തോന്നി.
കണ്ണുകള്‍ ചിമ്മിയടച്ച്, അവര്‍
അവനെ മറക്കാന്‍ ശ്രമിച്ചു.

മറവിയില്‍ അവര്‍ ജീവിച്ചു.

ഞായറാഴ്‌ച, ഓഗസ്റ്റ് 12, 2012

ഈ ചിതയെരിയുമ്പോള്‍...!!!



നിന്‍റെ ചിതയില്‍ ഇന്നെരിഞ്ഞു ചാരമാകുന്നത് ഞാനാണ്‌..
എന്‍റെ ഇന്ന് വരെയുള്ള ജീവിതം. എന്നെ വളര്‍ത്തിയ, ഞാന്‍ വിശ്വസിക്കുന്നതെല്ലാമാണ്. ആരുടെയൊക്കെയോ സ്വപ്നങ്ങളും കണ്ണുനീരുമാണ്. നമ്മുടെ സൗഹൃദമാണ്.

കൂട്ടുകാരാ, നീ എന്നോട് ക്ഷമിക്കും എന്നെനിക്കറിയാം.
അത് തന്നെയാണ് എന്നെ ഭയപ്പെടുത്തുന്നതും, വിഷമിപ്പിക്കുന്നതും.

നിനക്ക് പേടിയായിരുന്നു ഞങ്ങളെ. ഞങ്ങളുടെ വിശ്വാസങ്ങളെ. വലിയ വലിയ ലക്ഷ്യങ്ങള്‍ മറയാക്കി ഞങ്ങള്‍ നടത്തിയിരുന്ന അക്രമങ്ങളെ നീ വെറുത്തു. ഞങ്ങളുടെ പ്രത്യയശാസ്ത്രങ്ങള്‍ നിന്നെ സ്വാധീനിച്ചില്ല. നിന്നില്‍ മാത്രം ഒതുങ്ങി കഴിയുവാന്‍ നീ ഇഷ്ടപ്പെട്ടിരുന്നു. നിന്‍റെ ഏകാന്തതയും ചെറിയ ചെറിയ പ്രശ്നങ്ങളും നീ സന്തോഷവാനായിരുന്നു.

ലോകത്തെ നന്നാക്കുവാന്‍ ഇറങ്ങിതിരിച്ചിരുന്ന ഞങ്ങള്‍ക്ക് പക്ഷെ നീ വെറും ഒരു ഭീരു ആയിരുന്നു. സമൂഹത്തോടു യാതൊരു കടപ്പാടും ഇല്ലാത്ത ഒരു ആന്‍റി സോഷ്യല്‍ ആയി നിന്നെ ഞങ്ങള്‍ മുദ്രകുത്തി. അവഹേളിച്ചു. പക്ഷെ ഒരിക്കലും നീ എന്നോട് തര്‍ക്കിക്കുവാന്‍  വന്നിട്ടില്ല. എന്‍റെ കുത്തുവാക്കുകള്‍ ഒരു പുഞ്ചിരിയോടെ തള്ളിക്കളഞ്ഞു നീ എന്നെ എന്നും തോല്‍പ്പിച്ചിരുന്നു.

അന്നും ഞാന്‍ നിന്‍റെ മുന്നില്‍ തോറ്റു.

പക്ഷെ കൂട്ടുകാരാ, ഞാന്‍ അറിഞ്ഞിരുന്നില്ല, എന്നെന്നേയ്ക്കുമായി എന്നെ തോല്പ്പിച്ചിട്ടാണ് അന്ന് നീ പോയതെന്ന്.

നിനക്കൊര്‍മയുണ്ടോ?

അന്നും നമ്മള്‍ പതിവുപോലെ ആ മലഞ്ചെരുവില്‍ കണ്ടുമുട്ടി. എത്രയോ തവണ കാറ്റിന്‍റെ ആ താഴ്വരയില്‍ നമ്മള്‍ അങ്ങനെ കണ്ടുമുട്ടിയിരിക്കുന്നു. ഓര്‍മ്മകള്‍ പങ്കുവെച്ചിരിക്കുന്നു.

എന്നത്തേയും പോലെ അന്നും നിനക്ക് അവളെ കുറിച്ചായിരുന്നു സംസാരിക്കാനുണ്ടായിരുന്നത്. നിങ്ങളുടെ ചെറിയ ഇണക്കങ്ങളുടെയും പിണക്കങ്ങളുടെയും കഥകള്‍ ഒരു കൊച്ചു കുഞ്ഞിന്‍റ കൗതുകത്തോടെ എത്രയോ വട്ടം ഞാന്‍ കേട്ടിരുന്നിട്ടുണ്ട്.

പതിവിലധികം നീണ്ടുപോയ നിങ്ങളുടെ ഒരു കലഹത്തെക്കുറിച്ചായിരുന്നു അന്ന് നീ എന്നോട് പറഞ്ഞത്. ഏതായാലും അന്ന് തന്നെ അവളോട്‌ സംസാരിക്കണമെന്നും പിണക്കങ്ങള്‍ ഒക്കെ പറഞ്ഞുതീര്‍ക്കണം എന്നും തിളങ്ങുന്ന കണ്ണുകളോടെ നീ പറഞ്ഞത് ഞാന്‍ ഓര്‍ക്കുന്നു.,

എന്തോ, അന്ന് നിങ്ങളുടെ പ്രണയത്തെയും കലഹങ്ങളെയും പൈങ്കിളി എന്ന് വിളിച്ചു കളിയാക്കാന്‍ എനിക്ക് തോന്നിയില്ല. നിന്‍റെ പ്രണയത്തെ തിരിച്ചറിയുവാനും അങ്ങീകരിക്കുവാനും കഴിഞ്ഞില്ലെങ്കില്‍ പിന്നെ ഞാന്‍ എങ്ങനെ ഈ ലോകത്തെ സ്നേഹിക്കുകയും വിശ്വസിക്കുകയും ചെയ്യും?


ഒടുവില്‍ പിരിയാന്‍ നേരത്ത് നീ എന്നെ ഉപദേശിച്ചതു ഓര്‍മ്മയുണ്ടോ?

രാഷ്ട്രീയത്തിന്‍റെയും പ്രസ്ഥാനത്തിന്‍റെയും പേരില്‍ ജീവിതം കളയരുത് എന്ന് പറഞ്ഞത്? ഒരിക്കല്‍ ചെന്ന് വീണാല്‍ പിന്നെ പുറത്തിറങ്ങാന്‍ ബുദ്ധിമുട്ടുള്ള ഒരു ചെളിക്കുണ്ടാണ് രാഷ്ട്രീയം എന്ന് പറഞ്ഞത്? സംശുദ്ധിയില്ലാത്ത നേതാക്കളാണ് നമ്മുടെ നാടിന്‍റെ ശാപം എന്നു നീ പറഞ്ഞപ്പോള്‍, പ്രസ്ഥാനത്തിന്‍റെ മറവില്‍ ഞങ്ങള്‍ നടത്തിയിരുന്ന അക്രമങ്ങളെ നീ വിമര്‍ശിച്ചപ്പോള്‍, ഞാന്‍ നിന്നെ ഭീരു എന്ന് വിളിച്ചു. മഹത്തായ ഒരു ലക്ഷ്യത്തിനു വേണ്ടിയുള്ള ഈ പോരാട്ടത്തില്‍ ചിലപ്പോള്‍ ചെറിയ ചെറിയ ബലികള്‍ ഒക്കെ നല്‍കേണ്ടിവരും എന്ന് ഞാന്‍ തര്‍ക്കിച്ചു. ഒരു ചിരിയില്‍ നിന്‍റെ പ്രതിഷേധം ഒതുക്കി നീ നടന്നു.


ഏതു ശപിക്കപെട്ട നിമിഷത്തിലാണ് നടന്നു തുടങ്ങിയ നിന്നെ എനിക്ക് തിരിച്ചു വിളിക്കാന്‍ തോന്നിയത്?

അവളുടെ വീടിനടുത്ത് തന്നേയുള്ള പാര്‍ട്ടി ഓഫീസില്‍ ചെന്ന് വൈകുന്നേരത്തെ സമ്മേളനത്തിന് എനിക്ക് എത്തുവാന്‍ കഴിയില്ല എന്ന് അറിയിക്കുവാന്‍ നിന്നോട് പറയുവാന്‍ തോന്നിയ ആ നിമിഷത്തെ ഞാന്‍ ഇന്ന് വെറുക്കുന്നു.



ഒരു സിഗരെറ്റിന്‍റെ പുകയുടെ മറയിലൂടെ നീ കടന്നു പോകുന്നത് നോക്കിനില്‍ക്കുമ്പോള്‍ ഞാന്‍ അറിഞ്ഞിരുന്നില്ല, അന്നവസാനമായിട്ടായിരുന്നു ഞാന്‍ നിന്നെ കണ്ടതെന്ന്.

പാര്‍ട്ടി ഓഫീസില്‍ ചെന്ന് വിവരം പറഞ്ഞു പുറത്തിറങ്ങി അവളുടെ വീട്ടിലേക്കു നടക്കുമ്പോള്‍ നീയും അറിഞ്ഞിട്ടുണ്ടാവില്ല, ഇനി ഒരിക്കലും അവളെ കാണുവാന്‍ നിനക്കാകില്ല എന്ന്. ഇനി ഒരിക്കലും അവളോട്‌ പിണങ്ങുവാന്‍ കഴിയില്ല എന്ന്.

ഇരുട്ടില്‍, എനിക്ക് പകരം നീ വെട്ടേറ്റു വീണപ്പോള്‍, എന്‍റെ തെറ്റുകളുടെ ശിക്ഷ സ്വയം ഏറ്റുവാങ്ങുകയായിരുന്നില്ലേ നീ? നിന്‍റെ കൈകള്‍ വിറച്ചിരുന്നുവോ?

ചോരയില്‍ മുങ്ങിക്കുളിച്ചിരുന്ന നിന്‍റെ മുഖം ഒരിക്കല്‍ മാത്രം നോക്കി ഞാന്‍ നടന്നു. കണ്ടിരുന്നു ഞാന്‍ അവളെ ഒന്നും സംസാരിച്ചില്ല. പിണക്കം തീര്‍ക്കാന്‍ എന്നെങ്കിലും നീ ഇതും എന്നൊരു പ്രത്യാശ അവളുടെ മുഖത്ത് ഞാന്‍ കണ്ടിരുന്നു. അധിക നേരം അവളടുത്തു നില്‍ക്കാന്‍ എനിക്ക് തോന്നിയില്ല, കുറ്റബോധം കൊണ്ടാകാം.

എനിക്കറിയാം, ഒരിക്കല്‍ ഉന്നം പിഴച്ചവര്‍ വീണ്ടും എന്നെ തേടിയെത്തുമെന്നു. ഒരിക്കല്‍ എനിക്കായി ഓങ്ങിയ വാളുകള്‍ വീണ്ടും ഒരവസരത്തിനായി കാത്തിരിക്കുകയാണെന്ന്.


പക്ഷെ കൂട്ടുകാരാ, ഇപ്പോള്‍ എനിക്ക് ഭയമില്ല.

ഒരു പ്രസ്ഥാനത്തിന്‍റെയും കൊടിയുടെയും തണലില്‍ ഒളിച്ചിരിക്കുവാന്‍ ഞാന്‍ തയ്യാറല്ല. എന്‍റെ മരണം ഒരു രക്തസാക്ഷി ആയിട്ടാവരുതെന്ന് എനിക്ക് നിര്ബന്ധം ഉണ്ട്. എനിക്കും നിന്നെ പോലെ ഒരു സാധാരണ മനുഷ്യന്‍ ആയി മരിച്ചാല്‍ മതി. എന്‍റെ മരണത്തെ ചുവപ്പണിയിക്കുന്നത് എനിക്ക് പകരം ചിന്തിയ നിന്‍റെ ചോരയാലാകണം. കാലഹരണപ്പെട്ട പ്രത്യയശാസ്ത്രങ്ങളുടെയും ആശയങ്ങളുടെയും പോര്‍വിളികളില്‍ എന്‍റെ അച്ഛനമ്മമാരുടെ വിലാപങ്ങള്‍ മുങ്ങി പോകരുത്.

നിന്‍റെ ചിതയില്‍ ഇന്നു ഞാന്‍ വലിച്ചെറിഞ്ഞ ഈ കൊടികള്‍ -
എന്‍റെ വിശ്വാസങ്ങള്‍; ഇതുവരെയുളള എന്‍റെ ജീവിതം!

ഈ ചിതയില്‍ നിന്നാകട്ടെ എന്‍റെ ജനനം!  

       

ബുധനാഴ്‌ച, ഓഗസ്റ്റ് 08, 2012

ബലിയാട്


എനിക്കോര്‍മയുണ്ട്,
എന്‍റെ ജനനം.

ഗര്‍ഭപാത്രത്തില്‍ നിന്നും ചോരയുടെ നിറമണിഞ്ഞു
മണ്ണിന്‍റെ വേദനയിലേക്ക് തെറിച്ചു വീണ നിമിഷങ്ങള്‍
കണ്ണിലെ കാലത്തിന്‍റെ പീള തുടച്ചാ-
ദ്യമായി ലോകത്തെ പകച്ചു നോക്കിയത്.
വേച്ചു വേച്ചു എഴുന്നേറ്റു നിന്നത്.
എനിക്കോര്‍മയുണ്ട്.

വീഴ്ചയുടെ ഞെട്ടല്‍
മുറിഞ്ഞ പൊക്കിള്‍ക്കൊടിയുടെ വേദന.
ഞാന്‍ കരഞ്ഞു.

അപരിചിതമായ സ്ഥലം.
അമ്മയുടെ ചൂടില്‍ അഭയം തേടി , ചുരന്ന-
പാല്‍ കുടിച്ചു ഞാന്‍ മയങ്ങി.
ഒരുപാട് സ്വപ്‌നങ്ങള്‍;
പച്ചിലകളും പുല്‍മേടുകളും പൂക്കളും
ഒരു ജന്മം മതിയാവില്ലെന്നെനിക്ക് തോന്നി

ആ മയക്കത്തിലെപ്പോഴോ, രണ്ടു കൈകള്‍
എന്നെ വരിഞ്ഞു കെട്ടി; വലിച്ചകറ്റാന്‍ തുടങ്ങി.
എനിക്കെതിര്‍ക്കുവാനുള്ള കരുത്തുണ്ടായിരുന്നില്ല
ഒരിക്കല്‍ മാത്രമേ ഞാന്‍ തിരിഞ്ഞു നോക്കിയുള്ളൂ
ആട്ടിന്‍ പറ്റത്തിലെവിടെയോ ഒരു കണ്ണീര്‍തുള്ളിയുടെ
നനവു പടരുന്നത്‌ ഞാന്‍ അറിഞ്ഞു.

ഇന്ന് ഈ ബലിപ്പുരയില്‍ ഊഴവും കാത്തു നില്‍ക്കുമ്പോള്‍
എനിക്ക് പേടിയില്ല; വിഷമമില്ല
സ്വപ്നങ്ങളുമില്ല.

ഒരു വീര്‍പ്പുമുട്ടലില്‍ നിന്നും പിറന്നവര്‍ അല്ലേ നമ്മള്‍
അല്ലെങ്കില്‍ ഭാരമേറിയപ്പോള്‍ വലിച്ചെറിയപ്പെട്ടവര്‍
ജനനം തന്നെ ഒരു മുറിച്ചുമാറ്റല്‍ ആയിരുന്നില്ലേ?

ഒരു കത്തി ഉയര്‍ന്നു താണു
ഞാന്‍ വിനീതനായി തല കുനിച്ചു.
ബലിയാട്.



വ്യാഴാഴ്‌ച, ജൂലൈ 26, 2012

സ്വപ്നം

ഇരുന്നിരുന്നുറങ്ങുമ്പോളൊ-
രിക്കലെന്‍ സ്വപ്നത്തിലൊരിറ്റു
മോഹമേകി, യൊരിന്ദ്രജാലമാ-
യവളണഞ്ഞു - ഞാനറിയാതെ.

മയക്കമാണു, മയക്കത്തില്‍ കണ്ട
സ്വപ്നത്തിലവളെത്തിയപ്പോ-
ളൊന്നു തിരിഞ്ഞ, വള്‍ വന്ന ദിശയി-
ലോട്ടൊരു ഗന്ധമേല്‍ക്കയാല്‍, മധുരം.

തിടുക്കമായറിയുവാന്‍, ദാഹമാ, യൊന്നു
കണ്‍ച്ചിമ്മിയപ്പൊളെക്കും, മറഞ്ഞു-
പോയൊരു നിഴല്‍ പോലവേ-
യോര്‍ക്കരുതെന്നെ, യെന്നൊരു വിലക്കോടെ.

ഉണര്‍ന്നു ഞാനാ സ്വപ്നത്തില്‍ നിന്നും
കണ്ണില്‍ വെളിച്ചം വന്നു നിറഞ്ഞൊരാ, നിമിഷത്തില്‍
എന്‍റെ അന്ധത ഞാന്‍ അറിഞ്ഞു!


ചൊവ്വാഴ്ച, ജൂലൈ 24, 2012

ചോദ്യം!



ഒരു ചിതയിലീച്ചിരി,യുമൊരു-

ജന്മത്തിന്‍റെ ഭാരവും

പിന്നെ ചിതറിയ ചില മോഹങ്ങളും

ചന്ദനം ചാര്‍ത്തിയെരിയവേ...

ചേതനയറ്റ ശരീരം വെറും

ചാരമായി, മണ്ണിലലിയവേ...

ഒരു ചിത്രം മാത്രം ബാക്കിവെച്ചു

ഓര്‍മകളില്‍ ഒരു ചുവന്ന നക്ഷത്രമായി

വാനില്‍ കാലം കത്തിത്തീരുവോളം

ജ്വലിച്ചൊടുങ്ങാതെ നില്‍ക്കട്ടെ നിന്‍റെ ജീവിതം.




കറുത്ത കൈകളില്‍ കൊടികളേന്തി

നെഞ്ചില്‍ പകയുടെ വാളുകളുമായി

ആര്‍ത്തട്ടഹസ്സി, ച്ചിരുട്ടില്‍ നിന്നും പിറന്നവര്‍

ചിതറിത്തെറിച്ച ചോരത്തുള്ളികളില്‍ വിപ്ലവം കണ്ടവര്‍

ഓര്‍ക്കുക, ഒരമ്മയുടെ കണ്ണുനീരു, മൊരു-

മകന്‍റെ തീരാദു:ഖവും.

കൊല്ലുവാന,തെളുപ്പമാണതി,നറപ്പു വറ്റിയ മനസ്സ് മാത്രമേ വേണ്ടു

എങ്കിലു,മാകണ്ണുനീരൊപ്പുവാ,നൊരു

കൊടിയുടെ നിറത്തിനുമാവുകില്ലെന്നോര്‍ക്കുക...




ഓരോ മരണവും ഓരോ ചോദ്യങ്ങളാണ്...

ഇനിയും മരിക്കാത്ത ഓരോരുത്തരുടെയും മുന്നില്‍..................................


ബുധനാഴ്‌ച, ജൂൺ 20, 2012

ഒളിച്ചോട്ടം!!!



ജീവിതത്തെ കുറിച്ച് നമ്മള്‍ക്ക് അങ്ങനെ വളരെ നല്ല അഭിപ്രായം ഒന്നും അല്ല. ഒരു പക്ഷെ, നമ്മള്‍ക്ക് മാത്രം വലുതെന്നു തോന്നുന്ന നമ്മുടെ ചെറിയ ചെറിയ അനുഭവങ്ങള്‍ ആയിരിക്കാം അതിനു കാരണം. മറ്റൊരാളുമായി നമ്മുടെ ജീവിതം ഒരിക്കലും താരതമ്യം ചെയ്യരുതെന്ന് വിവരമുള്ളവര്‍ പണ്ട് പറഞ്ഞിട്ടുണ്ട്. പക്ഷെ, ചില പ്രത്യേക സാഹചര്യങ്ങളില്‍ ഈ വിവരം ഉള്ളവര്‍ പറയുന്നത് കേട്ടിരുന്നാല്‍ നമ്മള്‍ "Desp" ആകും എന്നതല്ലാതെ വേറെ ഒരു പ്രയോജനവും ഇല്ല എന്നത് പരമാര്‍ത്ഥം.

അപ്പോള്‍ പറഞ്ഞു വന്നത്, ചിലപ്പോളൊക്കെ, മുകളിലേക്ക് കുതിച്ചു കയറാന്‍ വേണ്ടി അല്ലെങ്കില്‍ പോലും, താഴേക്കു വീണു പോകാതിരിക്കാന്‍ വേണ്ടി മാത്രം അല്‍പ സ്വല്പം താരതമ്യം ഒക്കെ നല്ലതാണു.

ഇനി കഥ.

അങ്ങനെ ഇരിക്കെ നമ്മുടെ കൂട്ടത്തില്‍ പുതിയ ഒരാള്‍ വന്നു പെട്ടു. അത്യാവശ്യം പ്രായവും , അല്പം സീരിയസ് ആണെന്ന് തോന്നിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രം. സ്വതേ തമാശപ്രിയരായ നമ്മുടെ ഇടയില്‍ അദ്ദേഹം ഒരല്പം കഷ്ടപ്പെട്ടു. ഏതാണ്ട് ഒരു നാലഞ്ചു മാസം എടുത്തു ഇഷ്ടന്‍ നമ്മളുമായി ഒന്നടുക്കാന്‍. അതും തികച്ചും അവിചാരിതമായി.

നമ്മള്‍ അത്യാവശ്യം വിഷമത്തിലാണ് ആ കാലഘട്ടത്തില്‍. ഒരു വശത്തു നാട്ടുകാരും വീട്ടുകാരും നമ്മെ ഒരു പൂട്ട്‌ പൂട്ടും എന്ന് പറഞ്ഞു നടക്കുന്നു. മറു വശത്ത് പണ്ട് വായിച്ച പുസ്തകങ്ങളുടെ "ഹാങ്ങ്‌ ഓവര്‍". ഒരു തീരുമാനം എടുക്കാനാവാതെ, നമ്മുടെ ഈ ചെറിയ പ്രശ്നത്തെ ചുറ്റും കൂടിയിരിക്കുന്നവരുടെ അടുത്ത് അല്പം മസാല ഒക്കെ ചേര്‍ത്ത് നമ്മള്‍ വിളമ്പി വിലസിക്കൊണ്ടിരുന്ന ഒരവസരത്തില്‍ നമ്മുടെ നായകന്‍ ആദ്യമായി വായ തുറന്നു - തന്‍റെ ജീവിതകഥ പറയാന്‍.

പട്ടാളക്കാരനായ പിതാവ്!

ചുമരില്‍ കാലുകള്‍ ഉയര്‍ത്തി വെച്ച് കമിഴ്ന്നു കയ്യില്‍ നിന്നു, പുറംകാലില്‍ ചുരുട്ടിയ വയര്‍ കൊണ്ടുള്ള അടി ഏറ്റുവാങ്ങി കണക്കു പഠിച്ച ബാല്യകാലം. അടി കൊണ്ട് എന്നത് സത്യം, പക്ഷെ പഠിച്ചോ എന്ന് ചോദിക്കരുത്. തല്ലു കൊണ്ട് തല്ലുകൊണ്ട് പട്ടാളച്ചിട്ടയില്‍ വളര്‍ന്നു ഒരു വിധത്തില്‍ പ്ര-ഡിഗ്രി പാസ്സ് ആകുന്നു. കണക്കു പാസ്സ് ആയതിനു മാര്‍ക്ക്‌ ലിസ്റ്റ് മാത്രമാണ് തെളിവ്. ഒന്നും ഒന്നും ഇന്നും പതിനൊന്നു തന്നെ. അങ്ങനെ വെറുതെ നിന്ന നമ്മുടെ സുഹൃത്തിനെ പിതാശ്രീ കോമ്മെര്‍സ് പഠിക്കാന്‍ കൊണ്ട് ചേര്‍ക്കുന്നു!

ഇടിയും വെട്ടി പാമ്പും കടിച്ച അവസ്ഥ.

കണക്കറിയാത്ത തന്നെ കണക്കിന് തന്നെ ചേര്‍ത്ത വിധിയെ പഴിച്ചുകൊണ്ടു ഇഷ്ടന്‍ കോളേജില്‍ പോയിത്തുടങ്ങി. അത്യാവശ്യം എല്ലാ ദുശീലങ്ങളും ഉണ്ടായിരുന്നതിനാലും, പഠിക്കാന്‍ തീരെ താല്‍പ്പര്യം ഇല്ലയിരുന്നതിനാലും ആശാന്‍ ക്ലാസ്സില്‍ കയറിയിട്ടില്ല . സ്വാഭാവികമായും ഒന്നാം വര്‍ഷ പരീക്ഷ പൊട്ടി. അധികം ബുദ്ധിമുട്ടാതെ തന്നെ രണ്ടാം വര്‍ഷ പരീക്ഷയും പൊട്ടി!

ഇക്കാര്യം വീട്ടില്‍ അറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഖാതങ്ങള്‍ ഭയന്നു ഇഷ്ടന്‍ മാര്‍ക്ക്‌ ലിസ്റ്റിന്റെ ഒറിജിനല്‍ കോപ്പി തന്നെ തിരുത്തുകയും, അത് വീട്ടില്‍ കാണിച്ചു അടിയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു.

ഒന്നില്‍ പിഴച്ചാല്‍ പിന്നെ മൂന്നില്‍ തന്നെയാണ്.

അവസാന വര്‍ഷ പരീക്ഷ അടുത്ത് വരുന്നു. അടക്കാനുള്ള ഫീസ്‌ കയ്യില്‍. ചെറിയൊരു പ്രശ്നം - ആദ്യ രണ്ടു വര്‍ഷത്തെയും പേപ്പര്‍ ക്ലിയര്‍ ചെയ്‌താല്‍ മാത്രമേ ഈ പരീക്ഷ എഴുതാന്‍ പറ്റു. പക്ഷെ ആ പരീക്ഷക്ക്‌ അപ്ലൈ ചെയ്യണമെങ്കില്‍ പഴയ ഒറിജിനല്‍ മാര്‍ക്ക്‌ ലിസ്റ്റ് University'ക്ക് അയച്ചു കൊടുക്കുകയും അവര്‍ പുതിയ ഹാള്‍ ടിക്കറ്റ്‌ അയച്ചു തരുകയും വേണം. ഒറിജിനല്‍ മാറല്‍ ലിസ്റ്റു തിരുത്തിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് അന്നാണ് ഇഷ്ടന് മനസ്സിലാകുന്നത്‌.

ആകെ കുടുങ്ങി.

വീട്ടില്‍ പരീക്ഷ എഴുതി എന്ന് കള്ളം പറഞ്ഞു തല്ക്കാലം തടി രക്ഷിച്ചു.

എഴുതാത്ത പരീക്ഷയുടെ റിസള്‍ട്ട്‌ - അത് വരാറായി.

ആലോചിച്ചപ്പോള്‍ തന്നെ ഇഷ്ടന്‍റെ മുട്ടുകാലുകള്‍ കൂട്ടിയിടിക്കുവാന്‍ തുടങ്ങി.
കിട്ടാന്‍ പോകുന്ന അടിയുടെയും തൊഴിയുടെയും അളവ് ആലോചിച്ചു ഇതികര്‍ത്താവ്യാമൂഡനായി.

ഒടുവില്‍ അവര്‍ ഒരു തീരുമാനത്തില്‍ എത്തുന്നു, അവര്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ ഇഷ്ടനും പിന്നെ അദ്ധേഹത്തിന്റെ ആ കാലത്തെ ആത്മാര്‍ഥ സുഹൃത്തും. പുള്ളിയും ഏതാണ്ടു ഇതേ അവസ്ഥയില്‍ തന്നെ ആയിരുന്നു. മുട്ടുകാല്‍ ഒരല്പം കൂടി വേഗത്തിലാണോ ഇടിച്ചിരുന്നത് എന്ന സംശയം മാത്രം.

നാട് വിടാം!!!

കയ്യില്‍ കിട്ടിയ ചില്ലറ ഒക്കെ വാരിപ്പെറുക്കി രണ്ടു പേരും കൂടി നേരെ ബോംബയ്ക്ക് വണ്ടി കയറി!

ബോംബെ!

മഹാനഗരം. തെരുവ് വേശ്യകളെയും ടാക്സിക്കാരെയും വഴി വാണിഭക്കാരെയും വകഞ്ഞു മാറ്റി അവര്‍ ലക്ഷ്യത്തിലേക്ക് കുതിച്ചു.മണി ചെയിന്‍ ഭീമന്മാരായ Amway'യുടെ ഏജന്‍സി പിടിച്ചു അത് വഴി വളര്‍ന്നു പണക്കാരായി തിരിച്ചു നാട്ടില്‍ ചെന്ന് നടു നിവര്‍ത്തി നില്‍ക്കുക - അതായിരുന്നു ലക്‌ഷ്യം! ആകെ ഭയങ്കര സന്തോഷം - ഒരു ബിസിനസ്‌ ഒക്കെ തുടങ്ങാന്‍ പോവുകയല്ലേ.

പക്ഷെ വിധി - അതത്ര പെട്ടന്നൊന്നും ആരെയും പണക്കാരനാക്കിയ ചരിത്രമില്ല. നമ്മുടെ അനുഭവം എടുക്കുകയാണെങ്കില്‍ രജനികാന്തിനു മാത്രമേ അതിനു കഴിയു. തലൈവര്‍ വാഴ്കെ! Amway'യുടെ ഏജന്‍സി പിടിക്കണമെങ്കില്‍ ആദ്യം തന്നെ ഒരു അയ്യായിരം രൂപ കെട്ടി വെക്കണം എന്ന സന്തോഷവാര്‍ത്ത കേട്ടപ്പോള്‍ തന്നെ രണ്ടു പേരും വന്ന അതെ സ്പീഡില്‍ തിരിച്ചു റെയില്‍വേ സ്റ്റേനിലേക്ക് ഓടി.

കയ്യില്‍ നുള്ളിപ്പെറുക്കിയതും അടിച്ചു മാറ്റിയതും എല്ലാം ചേര്‍ത്ത് ആകെയുള്ളത് ഒരു നാലായിരം രൂപ!

എന്ത് ചെയ്യും?

എന്ത് ചെയ്യാന്‍? പ്ലാട്ഫോര്മില്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ടാറ്റായെയും ബിര്‍ളയെയും ഒക്കെ ധ്യാനിച്ച് കൊറേ നേരം ഇരുന്നു ഇനി എന്ത് എന്നാ ചോദ്യത്തിനു ഉത്തരം തേടുന്ന അവസരത്തില്‍, പുറകില്‍ നിന്നും ആരോ ഒന്ന് ഞോണ്ടി.

റെയില്‍വേ പോലീസ്!

ടിക്കറ്റ്‌ ഇല്ലാതെ പ്ലാട്ഫോര്മില്‍ ഇരുന്നതിനു പോക്കറ്റില്‍ കിടന്നിരുന്ന അയിരം രൂപ "Fine" ആയി അങ്ങു പൊക്കി. ഭാഗ്യത്തിനു ബാക്കി കാശു അവര്‍ കണ്ടില്ല. ആയിരം രൂപ അല്ലെ പോയുള്ളൂ, തീവ്രവാദികള്‍ ആണെന്ന് പറഞ്ഞു ജയിലില്‍ അടച്ചില്ലല്ലോ. ആ സമാധാനത്തോടെ അടുത്ത കണ്ട ട്രെയിനില്‍ രണ്ടു പേരും കൂടി ചാടിക്കയറി.

ബാംഗ്ലൂര്‍!

ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട ഒരു നേപാളി ഗൂര്‍ഖ, അവരുടെ കഥ കേട്ട് മനസ്സലിഞ്ഞു എങ്ങനെയെങ്കിലും ഒരു ജോലി ഒപ്പിച്ചു തരാം എന്ന് വാഗ്ദാനം നല്‍കി അവരെ കൂടെ തന്‍റെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. തികച്ചും അപരിചിതന്‍ ആയ ഒരാളുടെ കൂടെ എങ്ങോട്ടെന്നറിയാതെ നടക്കുമ്പോള്‍ രണ്ടു പേരും എന്താണ് ചിന്തിച്ചിരുന്നത് എന്ന് ഇന്നും ഈശ്വരന് പോലും അറിയില്ല.

ആ നേപ്പാളി ഒരു ഡൈ ഫാക്ടറിയിലെ ഗൂര്‍ഖ ആയിരുന്നു. വളരെ നല്ല മനുഷ്യന്‍. അടുത്ത ദിവസം മേം സാഹിബ്‌ വന്നാല്‍ ഉടന്‍ തന്നെ അവരുടെ ജോലി കാര്യം പറഞ്ഞു ശരിയാക്കാമെന്നും അത് വരെ ആ ഫാക്ടറിയിലെ ഒരു മുറിയില്‍ കിടന്നു ഉറങ്ങിക്കോളാനും ആ നല്ലവനായ ഗൂര്‍ഖ പറഞ്ഞു.

ആ കെമിക്കലുകള്‍ മണക്കുന്ന മുറിയില്‍ അന്ന് അവര്‍ അന്തിയുറങ്ങി.

അടുത്ത ദിവസം വൈകുന്നേരം ആകും മേം സാഹിബ്‌ എത്താന്‍. അത് വരെ ബാംഗ്ലൂര്‍ ഒന്ന് നടന്നു കണ്ടുകളയാം. തെരുവിലൂടെ വെറുതെ നടന്നു നടന്നു ഒടുവില്‍ ഒരു ഇലക്ട്രോണിക് കടയില്‍ വെച്ചിരുന്ന walkman കണ്ടപ്പോള്‍ രണ്ടു പേരുടെയും കണ്ണ് തള്ളി. ഏതായാലും ജോലി കിട്ടാന്‍ പോവുകയല്ലേ - അതങ്ങു വാങ്ങിച്ചാലോ?

വാങ്ങിച്ചു!

Headphone'ന്‍റെ ഓരോ അറ്റം ചെവിയില്‍ തിരുകി രണ്ടു പേരും കൂടി പച്ച വെള്ളം കുടിച്ചു ബാംഗ്ലൂര്‍ മൊത്തം നടന്നു. ഒടുവില്‍ വൈകിട്ട് ഡൈ ഫാക്ടറിയില്‍ തിരിച്ചെത്തിയപ്പോള്‍, അതാ ക്രൂരനായ ദുര്‍വിധി വീണ്ടും പല്ലിളിച്ചു നില്‍ക്കുന്നു.

മേം സാഹിബ്‌ ജോലി കൊടുത്തില്ല; പാവം നേപ്പാളി ഗൂര്‍ഖ നിസ്സഹായനായി കൈ മലര്‍ത്തി.

വീണ്ടും ചോദ്യം - ഇനി എന്ത്?

"അളിയാ, കയ്യിലുള്ള കാശു തീരാറായി. ജോലിയും കിട്ടിയില്ല. എനിക്ക് വയനാട്‌ കുറച്ചു സ്ഥലം ഉണ്ട് . നമ്മള്‍ക്ക് പോയി അതങ്ങ് വിറ്റു കാശാക്കിയാലോ?", അതി ബുദ്ധിമാനായ സുഹൃത്തിന്‍റെ ഈ വാക്കുകളെ എന്ത്കൊണ്ട് അന്ന് ചോദ്യം ചെയ്തില്ല എന്നതിന് ഇന്നും ഉത്തരം പറയാന്‍ ഇഷ്ടനു ആയിട്ടില്ല! അപ്പോള്‍ തന്നെ കള്ളവണ്ടി കയറി കോഴിക്കോട് വഴി വയനാട്ടിലേക്ക്.

വയനാട്‌!

വില്‍ക്കുവാനുള്ള തന്‍റെ സ്വന്തം സ്ഥലം അന്വേഷിച്ചു നടന്നു തളരന്നപ്പോളും, സ്ഥലം വിലക്കണമെങ്കില്‍ പ്രമാണം, ആധാരം മുതലായവ ഒക്കെ വേണം എന്ന ചിന്ത ഏതായാലും രണ്ടു പേര്‍ക്കും പോയില്ല. ഏതായാലും സ്ഥലം കണ്ടു പിടിക്കാന്‍ കഴിയാത്തത് ഭാഗ്യം!

"അളിയാ...ഇനി വയ്യ! നമ്മുക്കു തിരിച്ചു പോകാം. എന്ത് വേണമെങ്കിലും സംഭവിക്കട്ടെ. ഇനി ഇങ്ങനെ അരവയറുമായി നടക്കാന്‍ വയ്യ", ഒരു നിമിഷം തിരിച്ചു ചെന്നാല്‍ സംഭവിക്കാവുന്ന എല്ലാ ഭവിഷ്യത്തുകളെയും മറന്നു നമ്മുടെ സുഹൃത്ത്‌ കരഞ്ഞു പറഞ്ഞു.

ഒടുവില്‍ അവര്‍ മടങ്ങാന്‍ തീരുമാനിക്കുന്നു!

തിരുവനന്തപുരം!

രണ്ടു പേരും മുഖത്തോട് മുഖം നോക്കി നില്‍ക്കുകയാണ്.എങ്ങനെ വീട്ടിലോട്ടു കയറി ചെല്ലും?

"നീ ഒന്ന് വീട്ടിലോട്ടു വിളിച്ചു നോക്ക്. എന്താണ് അവസ്ഥ എന്നറിഞ്ഞതിനു ശേഷം പോയാല്‍ മതി.",

മാതാശ്രീയോട് സമസ്ഥ അപരാധങ്ങളും ഏറ്റു പറഞ്ഞു മാപ്പപേക്ഷിച്ചു. നാട്ടിലെ സ്ഥിതി വളെരെ മോശം ആയിരുന്നു. രണ്ടു വീട്ടുകാരും പോലീസില്‍ കേസ് അതിനകം തന്നെ കൊടുത്തിരുന്നു. രണ്ടു പഹയന്മാരെയും തപ്പി പാവം പോലീസുകാര്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു ആ സമയത്തു.

ഏതായാലും നനഞ്ഞു. ഇനി വരുന്നത് വരട്ടെ എന്ന് പറഞ്ഞു ഒരല്പം ധൈര്യത്തിനായി ഒരു ബാബു ആന്റണി സിനിമയും കയറി കണ്ടു രണ്ടു പേരും ഭാഗ്യം ഉണ്ടെങ്കില്‍ വീണ്ടും കാണാം എന്ന വാഗ്ദ്ധനത്തോടെ പിരിഞ്ഞു.

വീട്!

ഗേറ്റ് തുറക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ സുഹൃത്തിന്‍റെ മുട്ടുകള്‍ അതി ശക്തമായിട്ടു കൂട്ടിയിടിച്ചു തുടങ്ങി. ഒരു നിമിഷം അവിടെ നിന്നതിനു ശേഷം രണ്ടും കല്‍പ്പിച്ചു ഒന്നും സംഭവിക്കാത്ത പോലെ നേരെ കയറി ചെന്നു.

ഭാഗ്യം!

ഒന്നും സംഭവിച്ചില്ല. ആരും ഒന്നും ചോദിച്ചില്ല.

മാതാശ്രീ ഭംഗിയായി കരഞ്ഞു; പെങ്ങള്‍ എന്തോ പറഞ്ഞു പോയി.

പിതാശ്രീ മിണ്ടിയിട്ടില്ല; ചൂരല്‍ എടുത്തതും ഇല്ല

രക്ഷപ്പെട്ടു!!!

ഒരാഴ്ച കടന്നു പോയി. എല്ലാവരും കഴിഞ്ഞതെല്ലാം മറന്നു തുടങ്ങി. ജീവിതം പഴയ പോലെ ഉണ്ടും ഉടുത്തും മുന്നോട്ടു പോകുന്നു. സമാധാനം, സ്വസ്ഥത - ഇതെല്ലം എന്താണെന്നു ഇഷ്ടന്‍ അറിഞ്ഞു. ഒരു പക്ഷെ പുറപ്പെട്ടു പോയ മഹന്‍ തിരികെ വന്നതിന്‍റെ സന്തോഷം ആയിരിക്കാം. അല്ലെങ്കില്‍, ഇനിയും തല്ലിയാല്‍ അവന്‍ വീണ്ടും പോകും എന്ന് പേടിചിട്ടായിരിക്കാം, പിതാശ്രീ പിന്നീടു കൈ വെക്കാത്തത്.

പക്ഷെ, ഈ വിധി എന്ന് പറയുന്ന സാധനം അത്ര എളുപ്പമൊന്നും ആരെയും വെറുതെ വിടില്ല മോനെ...

മറഞ്ഞു കിടന്നിരുന്ന ഒരു ഭൂതം പുറത്തു ചാടി!

റിസള്‍ട്ട്‌!!!

ഭഗവാനെ! ഇതിനെ പേടിച്ചാണല്ലോ ഞാന്‍ നാടു വിട്ടത്! എല്ലാം നേരെ ആയി വരികയായിരുന്നു. നാശം!!!

ഒടുവില്‍ റിസള്‍ട്ട്‌ വീട്ടില്‍ അറിഞ്ഞു! അറിഞ്ഞു എന്ന് പറഞ്ഞാല്‍, അങ്ങനെ അറിയാന്‍ മാത്രം ഒന്നും ഇല്ലായിരുന്നു. പരീക്ഷ എഴുതിയില്ല എന്നത് അറിഞ്ഞു എന്ന് പറയുന്നതാകും ഭേദം!

ഏതായാലും പൂര്‍വ്വകാല ചരിത്രം അതോടു കൂടി പുറത്തായി.

പിതാശ്രീ വീണ്ടും കിരാതരൂപം അണിഞ്ഞു.

തിരുത്തിയ മാര്‍ക്ക്‌ ലിസ്റ്റുകള്‍ കണ്ടം തുണ്ടം ആയി കാറ്റില്‍ പറന്നു നടന്നു.

ഇഷ്ടന്‍ വീണ്ടും പഴയപടി കാലുകള്‍ ചുമരില്‍ കയറ്റിവെച്ചു പുറംകാലില്‍ ചുരുട്ടിയ വയറു കൊണ്ടുള്ള അടികൊണ്ടു ഉച്ചത്തില്‍ കരഞ്ഞു. അന്നു കിട്ടിയ അടി വളരെ കൃത്യമായി എണ്ണിയ സംഭവം വളരെ അഭിമാനത്തോടെ അദ്ദേഹം ഇന്നും ഓര്‍ത്തിരിക്കുന്നു.

ആദ്യമായി അന്ന് അദ്ദേഹത്തിന് കണക്കു പിഴച്ചില്ല!

PS : നമ്മുടെ ചെറിയ പ്രശ്നങ്ങള്‍ വളരെ ഭീകരമായി അവതരിപ്പിച്ചുകൊണ്ടിരുന്ന നമ്മെ നോക്കി 'ഇതൊക്കെ എന്തു - ചെറുത്!' എന്ന ഭാവത്തോടെ അദ്ദേഹം തിരിഞ്ഞിരുന്നപ്പോള്‍ ഞങ്ങള്‍ ഒരു മൂന്നു പേര്‍ മുഖത്തോട് മുഖം നോക്കി വായും പൊളിച്ചു ഇരുപ്പുണ്ടായിരുന്നു!

ഞായറാഴ്‌ച, മേയ് 27, 2012

Leaving Behind!

All the way I've travelled, this far;
And when I look back
The road seems to be so narrow
So crowded and filthy
Entwined by the destinies of,
Whom I've never been part of
Whom I never would have sought.

I never understood the reality
Of being or to say, of your being
I never loved your reality -
For you threatened to change me
To suit your world; your life;
I ran and ran hard;
To escape, from the drawn lines.

And when I look back,
I see The road I treaded;
so narrow 'n filthy;
Black foot prints, here 'n there
Scattered faces; unknown to me
Faked smiles and painless tears
I can now hear the whispers-
Fading as I move on; leaving behind-
A share of my dreams; a share of my life.

ബുധനാഴ്‌ച, മാർച്ച് 07, 2012

Yes your honor!

കോടതി വരാന്ത.


മൂന്നു പേര്‍ മുഖത്തോട് മുഖം നോക്കി നില്‍ക്കുന്നു.


കഴിഞ്ഞ രാത്രി സംഭവിച്ചതെല്ലാം ഒരു കെട്ടുകഥ പോലെ അവരുടെ മനസ്സില്‍ തങ്ങിനില്‍ക്കുന്നുണ്ടായിരുന്നു. രാവിലെ പൂര്‍ണ്ണ ബോധം തെളിഞ്ഞപ്പോള്‍, രാത്രി സംഭവിച്ചതെല്ലാം ഒരു സ്വപ്നം മാത്രം ആയിരുന്നെങ്കില്‍ എന്നവര്‍ ആശിച്ചു പോയി. പക്ഷെ ഇപ്പോളത്തെ ഈ കോടതി വരാന്തയില്‍ തങ്ങളുടെ കേസ് വിളിക്കുന്നതും കാത്തുള്ള നില്‍പ്പ് ഒന്നും വെറും ഒരു സ്വപ്നം അല്ലായിരുന്നു എന്നാ ബോധ്യം അവര്‍ക്കുണ്ടാക്കി കൊടുത്തു.


ഏറെ നേരത്തെ കാത്തുനില്‍പ്പിന് ശേഷം ഒരു പോലീസുകാരന്‍ വന്നു അവരോടു അകത്തോട്ടു കയറി ചെല്ലാന്‍ പറഞ്ഞു. മനസ്സില്‍ ജഡ്ജിയെ കാണുമ്പോള്‍ പറയാനായി കാലത്തെ ഉരുവിട്ട് പഠിച്ച വാക്യങ്ങള്‍ ഒരിക്കല്‍ കൂടി ഓര്‍ത്തെടുത്തു അവര്‍ കോടതിക്കുള്ളിലേക്ക് കയറി.


തലേന്ന്  വൈകുന്നേരം.


"അളിയാ! നമ്മള്‍ക്കിന്നു അകത്തളം വരെ പോകാം. ഇനി ബൈക്ക് എടുത്തതിന്റെ ചെലവു ചെയ്തില്ല എന്ന് പറയരുത്."


വെറുതെ കിട്ടുന്ന മദ്യവും ഭക്ഷണവും കളയാന്‍ പാടില്ലാത്തത് കൊണ്ടും, വൈകിട്ട് വേറെ പ്രത്യേകിച്ചു പരിപാടികള്‍ ഒന്നും തന്നെ ഇല്ലായിരുന്നത് കൊണ്ടും മൂന്നു പേരും കൂടെ രണ്ടു ബൈക്കുകളിലായി അപ്പോള്‍ തന്നെ ഓഫീസില്‍ നിന്നും ഇറങ്ങി നേരെ അകത്തളത്തിലേക്ക് വിട്ടു.


ചെറുതായി തുടങ്ങുന്നത് വലുതായി അവസാനിക്കുകയാണല്ലോ സാധാരണ പതിവ്. ഒന്നില്‍ തുടങ്ങി പലതില്‍ എത്തി, പല വഴിയെ ചര്‍ച്ചകളും ചിന്തകളും പോയി ഒടുവില്‍ അവര്‍ അവിടെ നിന്നും ഇറങ്ങുന്നത് രാത്രി പത്തു
മണിക്കു ശേഷം. ആടിയാടി എങ്ങനെ ഒക്കെയോ ഒടുവില്‍ അവര്‍ ബൈക്ക് വെച്ചിടത്ത് എത്തുന്നു.


"അപ്പോള്‍ ശരി അളിയാ...നാളെ പാക്കലാം. gushhniite!", ചെറിയൊരു കുഴച്ചില്‍ ഉണ്ടായിരുന്നു. സാരമില്ല.


യാത്ര പറഞ്ഞു നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്ത്‌ തന്‍റെ പഴയ വണ്ടി സ്റ്റാര്‍ട്ട്‌ ആകി മുന്നോട്ടു പോകുന്നു. അല്പം പിന്നാലെ പുത്തന്‍ ബൈക്ക് ഓടിച്ചു ബാക്കിയുള്ളവരും.


ഒരു ഒന്നര കിലോമീറ്റര്‍ മുന്നോട്ടു പോയിക്കാണും - പെല!


ത്രികോണ ആകൃതിയില്‍ അങ്ങോട്ട്‌ ഇങ്ങോട്ട് എന്ന രീതിയില്‍ ഓടിച്ചു വന്ന സുഹൃത്തിനെ സ്വാഭാവികമായും അവര്‍ കൈ കാണിച്ചു നിറുത്തി. സാധാരണ ഇത്തരം സന്ദര്‍ഭങ്ങളില്‍ വണ്ടി നിറുത്താതെ പോവുകയോ, ദൂരെ നിന്നെ പെലകളെ തിരിച്ചറിഞ്ഞു വഴി മാറി പോവുകയോ ആണ് പതിവ് - എന്തോ ഇന്ന് രണ്ടും നടന്നില്ല.


"സാര്‍ ഞാന്‍ ഹെല്‍മെറ്റ്‌ വെച്ചിട്ടുണ്ട്", തലയില്‍ ഇരുന്ന ഹെല്‍മെറ്റ്‌ തൊട്ടു കാണിച്ചു ആത്മാര്‍ത്ഥ സുഹൃത്ത്‌ നിഷ്കളങ്കനായി പറഞ്ഞു.


"ഓ തന്നേ! നീ ആ ഹെല്‍മെറ്റ്‌ ഊരിയിട്ട് ഒന്ന് ഊതിക്കെ!"


കുടുങ്ങി അളിയാ കുടുങ്ങി!


ഹെല്‍മെറ്റ്‌ ഊരിയ ശേഷം അദ്ദേഹത്തിന് പ്രത്യേകമായി ഊതേണ്ടി വന്നില്ല. ചുവന്ന കണ്ണുകളും കുഴഞ്ഞ നാക്കും ആടുന്ന കാലുകളും അതിനു മുന്‍പ് തന്നേ അദ്ധേഹത്തെ ഒറ്റു കൊടുത്തിരുന്നു.


"ഇങ്ങോട്ട് മാറി നില്‍ക്കെടാ!", പെല അലറി.


മറ്റവന്മാരെ കാണുന്നില്ലല്ലോ. ഈശ്വരാ അവന്മാര്‍ ഇനി വേറെ വഴി വല്ലതും പോയി രക്ഷപ്പെട്ടാ? സാറേ ഞാന്‍ മാത്രം അല്ല അവന്മാരും...


RC ബുക്കും ലൈസെന്‍സും തപ്പുന്നതിനിടയില്‍ ആത്മാര്‍ത്ഥ സുഹൃത്തിന്റെ ചിന്ത ഇതായിരുന്നു. ഈശ്വരാ ഒറ്റയ്ക്ക് അകത്താകുമോ?


അധികം താമസിച്ചില്ല, അതാ വരുന്നു രണ്ടു പേര്‍. അത്യാവശ്യം ഉച്ചത്തില്‍ തന്നെ പാട്ടും പാടി വന്നത് കൊണ്ട് രണ്ടു പേരെയും കൈ കാണിച്ചു നിറുത്താന്‍ പെലകള്‍ മത്സരിച്ചു. പിന്നെ ഹെല്‍മെറ്റ്‌ ഇല്ലാത്തതു കൊണ്ട് അത് അഴിക്കേണ്ടതായും ബോധം തീരെ ഇല്ലാത്തതിനാല്‍ ഊതെണ്ടാതായും വന്നില്ല.


ആത്മാര്‍ത്ഥ സുഹൃത്ത്‌ ഒന്ന് നിസ്വസ്സിച്ചു.


"ഹോ! ആശ്വാസം ആയി. ഞാന്‍ കരുതി ഒറ്റയ്ക്ക് പെട്ടു എന്ന്!"


മൂന്ന് പേരുടെയും ഭാഗ്യത്തിനു പെലകള്‍ വളരെ മാന്യന്മാര്‍ ആയിരുന്നു. ഇനി മേലാല്‍ മദ്യപിച്ചു വണ്ടി ഓടിക്കരുതെന്നും, ഇ പ്രാവശ്യം കേസ് ഒന്നും ചാര്‍ജ് ചെയ്യുന്നില്ല എന്നും പറഞ്ഞു. വണ്ടി പോലീസ് സ്റ്റേഷനില്‍ കൊണ്ട് വെച്ചേക്കാം - നാളെ രാവിലെ വന്നു എടുത്തു കൊണ്ട് പൊക്കോ. ഇന്നിനി ഓടിക്കേണ്ട  - വഴിയില്‍ വേറെ പെല കാണും.


മൂന്നു പേരുടെയും കണ്ണ് നിറഞ്ഞു. ഇത്രയും നല്ല പെലകളെ ആണോ നമ്മള്‍ ഇത്ര നാലും തെറി വിളിച്ചിരുന്നത്‌? ഐ അം ദി സോറി അളിയാ...ഐ അം ദി സോറി...


അങ്ങനെ ഇളം വളരെ മങ്ങലാംയി നടക്കുന്നു. അതിനിടയില്‍ ഒരു പാവം പെല നമ്മുടെ പുത്തന്‍ ബൈക്കിന്‍റെ ഉടമയില്‍ നിന്നും ബൈക്കിന്‍റെ താക്കോല്‍ വാങ്ങി സ്റ്റാര്‍ട്ട്‌ ആക്കാന്‍ നോക്കുന്നു.


 "സാറേ..പുതിയ വണ്ടി ആണ്. ഓടിക്കുന്നതൊക്കെ കൊള്ളാം. ഒരു പോറല്‍ പോലും ഉണ്ടാകരുത്. ഞാന്‍ നാളെ രാവിലെ നോക്കും!"


ഈശ്വരാ! ഇവന്‍ ഇത് എന്ത് ഭാവിച്ചാ?


ഏതായാലും ആ ഡയലോഗ് കേട്ടതോടെ മാതൃക പോലീസ് കേരള പോലീസ് ആയി മാറി.


ഒരു രണ്ടു മിനിറ്റ് കൊണ്ട് കഥ ആകെ മാറി - മൂന്ന് പേരെയും മദ്യപിച്ചു വണ്ടി ഓടിച്ചതിന് കേസും ചാര്‍ജ് ചെയ്തു, വണ്ടി Custody'ല്‍ എടുത്ത ശേഷം ജാമ്യം നില്ക്കാന്‍ ആള് വന്നിട്ട് വിട്ടാല്‍ മതി എന്നും പറഞ്ഞു നേരെ ജീപ്പിലോട്ടു കയറ്റുന്നു!


പോലീസ് ജീപ്പ് ആയിപ്പോയി. ഇല്ലായിരുന്നേല്‍ നമ്മുടെ പുതിയ ബൈക്കിന്‍റെ ഉടമ അന്ന് സ്വര്‍ഗ്ഗം കണ്ടേനെ!


പോകുന്ന വഴിയില്‍ SI'യുടെ വയര്‍ലെസ്സില്‍ ഒരു സന്ദേശം - അടുത്ത ഏതോ ഒരു ചേരിയില്‍ ആരോ ആരെയോ വെട്ടി എന്നും, ഉടനെ അവിടെ എത്തണമെന്നും. പാവം നമ്മുടെ മൂന്ന് സുഹൃത്തുക്കളെയും പിന്നിലിരുത്തി അവര്‍ നേരെ ചേരിയില്‍ എത്തുന്നു. ആദ്യം തന്നെ വെട്ടു കൊണ്ട് ചോരയില്‍ കുളിച്ചു കിടന്നിരുന്ന ആളെ എടുത്തു ജീപ്പിന്‍റെ പിന്നില്‍ ലെവന്മാരുടെ മടിയില്‍ ഇടുന്നു, നേരെ ആശുപത്രിയിലേക്ക് പറക്കുന്നു. ഒടുവില്‍ അയ്യാളെ അവിടെ ഉപേക്ഷിച്ചു തിരിച്ചു പ്രതിയെ പിടിക്കാന്‍ ചേരിയില്‍ എത്തുന്നു.


അധികം താമസിയാതെ അവര്‍ പ്രതിയെ പിടിക്കുന്നു, മൂന്ന് പേരുടെയും ഒപ്പം ജീപ്പിന്‍റെ പിന്നില്‍ ഇരുത്തുന്നു.


ചുറ്റും തുറിച്ചു നോക്കുന്ന നാട്ടുകാരുടെ കണ്ണുകള്‍...ആരൊക്കെയോ മൊബൈലില്‍ പടം എടുക്കുന്നുണ്ട്...


ഞങ്ങള്‍ പാവം രണ്ടു പെഗ്ഗ് മാത്രം അടിച്ചവര്‍ ആണ് എന്ന് ഉറക്കെ വിളിച്ചു പറയണം എന്ന്  ആത്മാര്‍ത്ഥ സുഹൃത്തിനു തോന്നി. ഒരു പക്ഷെ ഇങ്ങനെയും കുറ്റവാളികള്‍ ജനിച്ചേക്കാം!!!


ഒടുവില്‍ മൂന്ന് കൊടും കുറ്റവാളികളും, ഒരു പാവം വെട്ടു കേസ് പ്രതിയും ഒരുമിച്ചു പോലീസ് സ്റ്റേഷനില്‍ എത്തുന്നു. കേസ് രജിസ്റ്റര്‍ ചെയ്യുന്നു - ജാമ്യം നില്ക്കാന്‍ വരാം എന്ന് പറഞ്ഞ മൂന്ന് ബോധം ഉള്ളവരെ കാത്തു അവര്‍ സ്റ്റേഷനില്‍ നില്‍ക്കുന്നു. എത്ര കഷ്ടപ്പെട്ടിട്ടാണ് ബോധം ഉള്ള മൂന്നു പേരെ കണ്ടെത്തിയത് എന്നത് വേറെ കാര്യം!


ആ കാത്തുനില്‍പ്പിനിടയില്‍ , വെട്ടു കേസ് പ്രതിക്ക് മൊബൈല് കൊടുത്തതിനു നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്ത്‌ അത്യാവശ്യം നല്ല തെറിവിളി കേള്‍ക്കുകയും, ഒടുവില്‍ ഇനി ജന്മത്ത് സ്വന്തം അച്ഛന്‍ ചോദിച്ചാല്‍ പോലും മൊബൈല്‍ കൊടുക്കില്ല എന്ന് പത്തു പ്രാവശ്യം ആണയിട്ടതായും ഒരു ഉപകഥ ഉണ്ട്.


ഒടുവില്‍ രാവിലെ ഏതാണ്ട് മൂന്നു മണിയോട് അവര്‍ക്ക് ജാമ്യം കിട്ടുകയും, അവരവരുടെ വീടുകളില്‍ എത്തിയ ശേഷം അടുത്ത ദിവസം കോടതിയില്‍ എന്ത് പറയും, എങ്ങനെ പെരുമാറും മുതലായ ചിന്തകളില്‍ മുഴുകി ഉറങ്ങി.


അടുത്ത ദിവസം രാവിലെ, പഴയ ഹിന്ദി സിനിമകളില്‍ കേട്ടിട്ടുള്ള "Yes your honor", "I am innocent my Lord" മുതലായ ഡയലോഗ്കള്‍ കാണാതെ പഠിച്ചു, വരുന്നിടത്ത് വെച്ച് കാണാം എന്ന പതിവ് പ്രഖ്യാപനത്തോടെ പുറത്തേക്കു ഇറങ്ങി.


വലിയൊരു ഹാളില്‍ ഉയരത്തിലിരുന്നു ചുറ്റിക അടിക്കുന്ന ജഡ്ജിയും, മുന്നില്‍ വട്ടം കൂടിയിരിക്കുന്ന അഭിഭാഷകരെയും, കേസ് നടക്കുന്നത് കാണാന്‍ കൂടിയിരിക്കുന്ന നാട്ടുകാരെയും ഭാവനയില്‍ കണ്ടു മൂന്നു പേരും പോലീസുകാരന്റെ പിന്നാലെ കോടതിയിലേക്ക് കയറി.


ഒരു ചെറിയ കുടുസ്സു മുറി!!!


ഒരു മേശ...ഒരു കസേര... അതില്‍ ഒരു ചെറിയ മനുഷ്യന്‍ കോട്ട് ഇട്ടു ഇരിക്കുന്നു...


ചുറ്റികയുമില്ല, അരിവാളുമില്ല....


"അളിയാ!!! എന്‍റെ സങ്കല്പത്തിലെ കോടതി ഇതല്ല!!!"


"എന്താ കേസ്?", ജഡ്ജി ചോദിച്ചു.


"വെള്ളം അടിച്ചു വണ്ടി...."


"ങാ! അവിടെ ഫൈന്‍ അടച്ചിട്ടു പൊക്കോ!"


ഫൈന്‍ അടച്ചു പുറത്തിറങ്ങുമ്പോള്‍, മൂന്ന് പേരുടെയും ചുണ്ടുകള്‍ മന്ത്രിക്കുന്നുണ്ടായിരുന്നു...


"Yes your honor!"