വ്യാഴാഴ്‌ച, ജൂലൈ 26, 2012

സ്വപ്നം

ഇരുന്നിരുന്നുറങ്ങുമ്പോളൊ-
രിക്കലെന്‍ സ്വപ്നത്തിലൊരിറ്റു
മോഹമേകി, യൊരിന്ദ്രജാലമാ-
യവളണഞ്ഞു - ഞാനറിയാതെ.

മയക്കമാണു, മയക്കത്തില്‍ കണ്ട
സ്വപ്നത്തിലവളെത്തിയപ്പോ-
ളൊന്നു തിരിഞ്ഞ, വള്‍ വന്ന ദിശയി-
ലോട്ടൊരു ഗന്ധമേല്‍ക്കയാല്‍, മധുരം.

തിടുക്കമായറിയുവാന്‍, ദാഹമാ, യൊന്നു
കണ്‍ച്ചിമ്മിയപ്പൊളെക്കും, മറഞ്ഞു-
പോയൊരു നിഴല്‍ പോലവേ-
യോര്‍ക്കരുതെന്നെ, യെന്നൊരു വിലക്കോടെ.

ഉണര്‍ന്നു ഞാനാ സ്വപ്നത്തില്‍ നിന്നും
കണ്ണില്‍ വെളിച്ചം വന്നു നിറഞ്ഞൊരാ, നിമിഷത്തില്‍
എന്‍റെ അന്ധത ഞാന്‍ അറിഞ്ഞു!


ചൊവ്വാഴ്ച, ജൂലൈ 24, 2012

ചോദ്യം!



ഒരു ചിതയിലീച്ചിരി,യുമൊരു-

ജന്മത്തിന്‍റെ ഭാരവും

പിന്നെ ചിതറിയ ചില മോഹങ്ങളും

ചന്ദനം ചാര്‍ത്തിയെരിയവേ...

ചേതനയറ്റ ശരീരം വെറും

ചാരമായി, മണ്ണിലലിയവേ...

ഒരു ചിത്രം മാത്രം ബാക്കിവെച്ചു

ഓര്‍മകളില്‍ ഒരു ചുവന്ന നക്ഷത്രമായി

വാനില്‍ കാലം കത്തിത്തീരുവോളം

ജ്വലിച്ചൊടുങ്ങാതെ നില്‍ക്കട്ടെ നിന്‍റെ ജീവിതം.




കറുത്ത കൈകളില്‍ കൊടികളേന്തി

നെഞ്ചില്‍ പകയുടെ വാളുകളുമായി

ആര്‍ത്തട്ടഹസ്സി, ച്ചിരുട്ടില്‍ നിന്നും പിറന്നവര്‍

ചിതറിത്തെറിച്ച ചോരത്തുള്ളികളില്‍ വിപ്ലവം കണ്ടവര്‍

ഓര്‍ക്കുക, ഒരമ്മയുടെ കണ്ണുനീരു, മൊരു-

മകന്‍റെ തീരാദു:ഖവും.

കൊല്ലുവാന,തെളുപ്പമാണതി,നറപ്പു വറ്റിയ മനസ്സ് മാത്രമേ വേണ്ടു

എങ്കിലു,മാകണ്ണുനീരൊപ്പുവാ,നൊരു

കൊടിയുടെ നിറത്തിനുമാവുകില്ലെന്നോര്‍ക്കുക...




ഓരോ മരണവും ഓരോ ചോദ്യങ്ങളാണ്...

ഇനിയും മരിക്കാത്ത ഓരോരുത്തരുടെയും മുന്നില്‍..................................