വ്യാഴാഴ്‌ച, ജനുവരി 12, 2012

നേത്രാവതി!

ഈ ട്രെയിനിന്‍റെ ശബ്ദത്തിനു ഒരു താളക്രമം ഉണ്ട്‌. ഒരു പാട്ടിന്‍റെ ആരോഹണ-അവരോഹണം പോലെ, ശരീരത്തിലെ ജീവസ്പന്ദനം പോലെ അതിങ്ങനെ കാതില്‍ വീഴുന്നത് ഒരു അനുഭവം ആണ്. വളരെ കുറച്ചു മാത്രം ട്രെയിനില്‍ യാത്ര ചെയ്തിട്ടുള്ള നമ്മള്‍ക്ക്, അതിന്‍റെ വാതുക്കല്‍ നിന്ന് തല പുറത്തേക്കു നീട്ടുമ്പോള്‍ വന്നടിക്കുന്ന കാറ്റിനോടുള്ള പ്രണയം ഇനിയും മാറിയിട്ടില്ല.


അങ്ങനെ ഇരിക്കെ ഒരവസരത്തില്‍, നമ്മള്‍ക്ക് വീണ്ടും ട്രെയിനില്‍ യാത്ര ചെയ്യേണ്ടതായി വന്നു. കൊച്ചിയില്‍ പോയി വിസ അപ്ലൈ ചെയ്തു തിരികെ വരണം. അങ്ങോട്ടത്തെക്കും ഇങ്ങോട്ടത്തെക്കും ഉള്ള ടിക്കറ്റ്‌ കമ്പനി മുന്നേ ബുക്ക്‌ ചെയ്തു നമ്മള്‍ക്ക് തന്നിരുന്നു. അങ്ങനെ AC കോച്ചില്‍ സുഖിച്ചിരുന്നു നമ്മള്‍ കൊച്ചിയിലെത്തുന്നു.


ആദ്യമായിട്ട് വിസ എടുക്കാന്‍ പോകുന്നതിന്‍റെ ഒരു ടെന്‍ഷന്‍ നമ്മള്‍ക്കുണ്ടായിരുന്നു. അത് കൊണ്ട് തന്നെ പറഞ്ഞ സമയത്തിനും ഒരു മണിക്കൂര്‍ മുന്നേ നമ്മള്‍ അവിടെ എത്തി, ഭയഭക്തി ബഹുമാനത്തോടെ കാത്തുനിന്നു ഒടുവില്‍ അകത്തു കയറുന്നു. വിചാരിച്ചതിലും വളരെ സിമ്പിള്‍ ആയി പരിപാടി കഴിയുന്നു.


സമയം 12:00 PM.


തിരിച്ചു പോകാനുള്ള ട്രെയിനിനു ഇനിയും ഉണ്ട് ഏതാണ്ട് ആറു മണിക്കൂര്‍ ബാക്കി!


അന്ന് നമ്മള്‍ക്ക് കൊച്ചിയില്‍ പരിചയക്കാര്‍ ആരും തന്നെ ഇല്ലാത്തതിനാലും, സ്ഥലം തീരെ അറിഞ്ഞു കൂടാത്തതിനാലും, എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു. വെയിലത്ത്‌ അവിടെയും ഇവിടെയും ഒക്കെ കുറച്ചു നേരം ചുറ്റി നടന്നപ്പോളെക്കും ആകെ തളര്‍ന്നു അവശനായി. ഒരു ഓട്ടോറിക്ഷ പിടിച്ചാല്‍ എങ്ങോട്ട് പോകണം എന്ന് പോലും പറയാന്‍ അറിഞ്ഞുടാത്ത അവസ്ഥ.


തളര്‍ന്നവശനായി ഒടുവില്‍ നമ്മള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നു. സമയം അപ്പോള്‍ ഒരു മണി ആകാന്‍ പോകുന്നതേ ഉള്ളു. എന്ത് ചെയ്യും?


ഐഡിയ!!!


നമ്മള്‍ ഉടനെ തന്നെ ടിക്കറ്റ്‌ കൌണ്ടെറില്‍ ചെന്ന് തിരുവനന്തപുരത്തെക്കുള്ള അടുത്ത ട്രെയിന്‍ ഏതാണെന്ന് ചോദിക്കുന്നു. അതാ കിടക്കുന്നു നേത്രാവതി - രണ്ടു മണിക്ക്. ഒന്നും നോക്കിയില്ല - വൈകിട്ടത്തെ AC ടിക്കറ്റ്‌ ഒക്കെ മറന്നു നമ്മള്‍ സാദാ കോച്ചില്‍ ടിക്കറ്റ്‌ എടുക്കുന്നു. അതും സ്വന്തം പോക്കറ്റില്‍ നിന്നും കാശു മുടക്കി.


ഏതായാലും ഒരു മണിക്കൂര്‍ കൂടെ ഉണ്ട്. സമയം കളയാനായിട്ട് സ്റ്റേഷന്‍റെ നേരെ മുന്നിലുള്ള മരുന്ന് കടയില്‍ കയറി ഓരോ കുപ്പി മരുന്നും കഴിച്ചു കൃത്യം 01:50 ആയപ്പോള്‍ തിരിച്ചു സ്റ്റേഷനില്‍ എത്തുന്നു.


അതാ കേള്‍ക്കുന്നു അനൌണ്സ്മെന്‍റ് -


"എവിടെ നിന്നോ വന്നു തിരുവനന്തപുരത്തെക്കു പോകുന്ന നേത്രാവതി എക്സ്പ്രസ്സ്‌ പ്ലാട്ഫോരം നമ്പര്‍ നാലില്‍ കിടക്കുന്നു."


ഓ! ശരി അമ്മച്ചി.


ഇനിയും ഉണ്ട് പത്തു മിനിറ്റ്. നമ്മള്‍ ആടിയാടി നാലാമത്തെ പ്ലാട്ഫോരം തിരഞ്ഞു ഒന്നാമത്തെ പ്ലാട്ഫോരത്തിന്‍റെ അരികിലൂടെ നടക്കുന്നു. ക്രോസ് ചെയ്യാനുള്ള വഴി തിരയുകയാണ്. പെട്ടന്നാണ് നമ്മള്‍ ഒന്നാമത്തെ പ്ലാട്ഫോര്മില്‍ നിറുത്തിയിരുന്ന വണ്ടിയുടെ പേര് ശ്രദ്ധിക്കുന്നത് - നേത്രാവതി!


പന്ന ചെറ്റകള്‍!!! അവളുടെ ഒടുക്കത്തെ ഒരു അനൌണ്സ്മെന്‍റ്. ഒന്നാമത്തെ പ്ലാട്ഫോര്മില്‍ വണ്ടി നിറുത്തിയിട്ടിട്ടു പറയുകയാ വണ്ടി നാലാമത്തെ പ്ലാട്ഫോര്മില്‍ ആണെന്ന്!
ഇപ്പോള്‍ ട്രെയിന്‍ മിസ്സ്‌ ആയേനെ!


ഇന്ത്യന്‍ റെയില്‍വേയെയും അനൌണ്സ് ചെയ്ത പെണ്ണിനേയും അറിയാവുന്ന തെറി മുഴവന്‍ മനസ്സില്‍ വിളിച്ച്, ഒരു കാലത്തും ഈ നാട് നന്നാവില്ല എന്ന് മനസ്സില്‍ പ്രാകി നമ്മള്‍ ട്രെയിനില്‍ കയറി ഇരുപ്പുറക്കുന്നു.


പതുക്കെ ട്രെയിന്‍ നീങ്ങി തുടങ്ങി. ചുറ്റും കൊറേ ഹിന്ദിക്കാര്‍ ഇരുന്നു കലപില കൂട്ടുന്നുണ്ടായിരുന്നു. എല്ലാം കൂടെ കെട്ടിയെടുത്തു തിരുവനന്തപുരത്തെക്കാണെന്ന് തോന്നുന്നു.ശല്യം!


  എപ്പോഴോ നമ്മള്‍ ക്ഷീണം കൊണ്ടോ അതോ മരുന്നിന്‍റെ പ്രവര്‍ത്തനഫലമായോ ചെറുതായിട്ട് ഒന്ന് മയങ്ങി പോകുന്നു. അടുത്തിരുന്ന ഹിന്ദിക്കാരി അമ്മച്ചിയുടെ കൊച്ചിന്‍റെ കരച്ചില്‍ കേട്ടാണ് നമ്മള്‍ പിന്നീടു കണ്ണ് തുറക്കുന്നത്. ഏതോ ഒരു സ്റ്റേഷനില്‍ വണ്ടി നിറുത്തിയിട്ടിരിക്കുകയാണ്. സ്ഥലം ഏതാണെന്ന് അറിയാന്‍ നമ്മള്‍ പതുക്കെ പുറത്തേക്കു എത്തിവലിഞ്ഞു നോക്കുന്നു.


ആലുവ!!!


കര്‍ത്താവേ! ഇങ്ങോട്ട് വന്നപ്പോള്‍ ആലുവ എന്നൊരു സ്റ്റേഷന്‍ കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ! ആലപ്പുഴ...ആലുവ...ആകെ കണ്‍ഫ്യൂഷന്‍.


വണ്ടിയില്‍ നിറയെ ഹിന്ദിക്കാര്‍...വന്നപ്പോള്‍ കാണാത്ത സ്റ്റേഷന്‍...ഒരു അക്കിടി മണത്തു നമ്മള്‍ പതുക്കെ ഓടി തുടങ്ങിയ വണ്ടിയില്‍ നിന്നും പെട്ടന്ന് ചാടി ഇറങ്ങുന്നു.


എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ അധിക നേരം വേണ്ടി വന്നില്ല.


അതായതു ദാസാ...


രണ്ടു തീവണ്ടികള്‍ - നേത്രാവതികള്‍. ഒന്ന് തിരുവനന്തപുരതെക്കും മറ്റത് വടക്കേ ഇന്ത്യയിലെ ഏതോ ഒരു സംസ്ഥാനത്തിലേക്കും പോകാനായി ഒരേ സമയത്ത് രണ്ടു പ്ലാത്ഫോര്‍മിലായി കിടപ്പുണ്ടായിരുന്നു! അതില്‍ നമ്മള്‍ക്ക് പോകേണ്ടിയിരുന്നത്‌ ഗതികേടിനു കിടന്നിരുന്നത് പ്ലാട്ഫോരം നമ്പര്‍ നാലില്‍ ആയിരുന്നു!


ഒരു അല്‍പ നേരം കൂടി ഉറങ്ങിയിരുന്നെങ്കില്‍ അന്യ സംസ്ഥാനങ്ങള്‍ കാണുകയും, ചിലപ്പോള്‍ TTR'ന്‍റെ തെറിവിളി കേള്‍ക്കുകയും മൊത്തത്തില്‍ നാറുകയും ചെയ്യുമായിരുന്നു. ഭാഗ്യം!


റെയില്‍വേയെ വിളിച്ച ചീത്ത മുഴുവന്‍ തിരികെ എടുത്തു, മനസ്സാ അനൌണ്സ് ചെയ്ത പെണ്ണിനോട് മാപ്പ് പറഞ്ഞു നമ്മള്‍ അടുത്ത ബസ്സില്‍ കയറി കൊച്ചിയില്‍ തിരിച്ചെത്തുന്നു. മര്യാദരാമനായി, വൈകുന്നേരം വരെ സ്റ്റേഷനില്‍ വെറുതെ ഇരിക്കുകയും, കമ്പനി ബുക്ക്‌ ചെയ്തു തന്നിരുന്ന AC ട്രെയിനില്‍ വൈകിട്ട് കേറി തിരുവനന്തപുരത്തെക്കു മടങ്ങുകയും ചെയ്യുന്നു!


തിരിച്ചുള്ള യാത്രക്കിടയില്‍ ട്രെയിനിന്‍റെ ശബ്ദത്തിനു നേരത്തെ പറഞ്ഞ താളവും കോപ്പും ഒന്നും ഉള്ളതായി തോന്നാത്തത് തികച്ചും യാദ്യിചികം മാത്രമാണ്!

ഞായറാഴ്‌ച, ജനുവരി 01, 2012

കാഞ്ഞങ്ങാട്ട് ശശി!

കോളേജ് ദിനങ്ങളില്‍ ക്ലാസ്സില്‍ ഇരിക്കുക എന്നതൊഴിച്ചാല്‍, യാതൊരു ബോര്‍ അടിയും നമ്മള്‍ക്കുണ്ടായിരുന്നില്ല.   അത്യാവശ്യത്തിനു പ്രണയം, വിരഹം, കോനയടി, അടിപിടി എന്നിങ്ങനെ ഉള്ള എക്സ്ട്രാ കരിക്കുലര്‍ പരിപാടികള്‍ ഉണ്ടായിരുന്നതുകൊണ്ടും, വായുന്നോക്കാന്‍ ഒരുപാട് പെണ്‍പിള്ളേരെ ദൈവം കനിഞ്ഞു അനുഗ്രഹിച്ചു അനുവദിച്ച്‌ തന്നിരുന്നതിനാലും ആയിരിക്കണം അത്. അത് കൊണ്ട് തന്നെ ക്ലാസ്സിനു പുറത്തെ ജീവിതം അതിസുന്ദരമായിരുന്നു.


അങ്ങനെ നമ്മള്‍ ക്ലാസ്സിനുള്ളില്‍ ബോര്‍ അടിച്ചിരുന്ന ഒരു കാലത്ത്...


ബൂര്‍ഷ്വാസ്സികളെ നേരിടാനായി നമ്മുടെ സഖാക്കന്മാര്‍ കൈരളി എന്ന പേരില്‍ ആയിടക്കു ഒരു ചാനല്‍ തുടങ്ങിയിരുന്നു. ഈ ചാനല്‍ പരിപാടി തന്നെ ഒരു കണക്കിന് ബൂര്‍ഷ്വാസ്സം അല്ലെ എന്ന് നിങ്ങള്‍ക്ക് തോന്നിയേക്കാം - ചോദിക്കരുത്. ചോദ്യം ചോദിക്കുന്നവരെ സഖാക്കന്മാര്‍ക്ക് ഇഷ്ടമല്ല. ഉള്‍പാര്‍ട്ടി ജനാധിപത്യത്തെ കുറിച്ച് നിങ്ങള്‍ക്ക് എന്തറിയാം? ഇനി അഥവാ ചോദിച്ചാല്‍ അവര്‍ നിങ്ങളെ പോളിറ്റ് ബ്യുറോയില്‍ നിന്നും വല്ല ലോക്കല്‍ കമ്മിറ്റിയിലോട്ട് തരം താഴ്ത്തി കളയും - ജാഗ്രതൈ.


ഏതായാലും ചാനല്‍ പൊടി പൊടിച്ചു. പോളണ്ട്, എത്യോപ്യ, നിക്കാരഗ്യെയ മുതലായ രാജ്യങ്ങളില്‍ വരെ ചാനല്‍ പ്രശസ്തമായി. അവിടെ സ്വ.ലേ.കളും തത്സമയ സംപ്രേഷണവും - പൊടിപൂരം. പിന്നെ സ്വന്തം നാട്ടില്‍ നടക്കുന്ന വാര്‍ത്ത റിപ്പോര്‍ട്ട്‌ ചെയ്യാന്‍ ആളില്ല എന്നൊരു ചെറിയ കുറ്റം അവരില്‍ ആരോപിക്കുന്നവരുണ്ട്. അതിനു അവരെ കുറ്റം പറഞ്ഞിട്ട് കാര്യം ഇല്ല. പാര്‍ട്ടിക്ക് ക്ഷീണം ഉണ്ടാക്കുന്ന പാര്‍ട്ടി വിരുദ്ധമായ യാതൊന്നും ചാനലില്‍ വരരുത് എന്ന് PB'യുടെ കര്‍ശന നിര്‍ദേശം ഉണ്ട്. ഏതു വാര്‍ത്ത‍ എടുത്താലും അല്പം വിരുദ്ധം/ക്ഷീണം കാണും -  പിന്നെ അത് എങ്ങനെ സംപ്രേഷിക്കും? വെറുതെ സ്വ.ലേ.ക്ക് ശമ്പളം കൊടുക്കുന്നത് മെച്ചം!


കുറെനാള്‍ അങ്ങനെ ലാല്‍ സലാമും, സ്റ്റാലിന്‍ ശിവദാസുമൊക്കെ കാണിച്ചുചാനല്‍ ഓടിച്ചു കഴിഞ്ഞപ്പോള്‍ സഖാക്കന്മാര്‍ക്ക് മനസ്സിലായി ഇത് താമസിയാതെ പൂട്ടും എന്ന്. പോളണ്ടോന്നും പഴയപോലെ ഏശുന്നില്ല!            


ഒടുവില്‍ താത്വികമായ ഒരു അവലോകനത്തിന് ശേഷം, ചാനല്‍ന്‍റെ രീതികളില്‍ അടിസ്ഥാനപരമായ ചില മാറ്റങ്ങള്‍  വരുത്തി ക്രിയാത്മകമായി ആ പ്രശ്നത്തെ നേരിടാന്‍ തീരുമാനമാകുന്നു. അങ്ങനെ ആണ് പതിവ് ബൂര്‍ഷ്വാ വധം, മുതലാളി നിഗ്രഹം, പരസ്പരം കരിവാരി എറിയല്‍, ഹര്‍ത്താല്‍ ആഹ്വാനങ്ങള്‍ എന്നിവക്ക് പുറമേ സഖാക്കന്മാര്‍ക്ക് ഒഴിവു സമയം ഉല്ലാസ്സകരമാക്കുവാന്‍ ചില പരിപാടികള്‍ ചാനലില്‍ തുടങ്ങുന്നത്. അതില്‍ ഒന്നായിരുന്നു നമ്മുടെ സ്വന്തം ബുദ്ധിരാക്ഷസ്സന്‍ ആയ പ്രദീപിന്‍റെ 'അശ്വമേധം'.


ഉള്ളത് പറയാമല്ലോ, ഇന്നത്തെ റിയാലിറ്റി കൂതറകളെക്കാളും എന്ത് കൊണ്ടും ഭേദമായിരുന്നു അത് - സംഗതി ഹിറ്റ്‌.


അപ്പോള്‍ പറഞ്ഞു തുടങ്ങിയത് നമ്മുടെ കോളേജിലെ ബോര്‍ അടിയെകുറിച്ച്. അതും മേല്‍പ്പറഞ്ഞ അശ്വമേധവുമായി എന്താ ബന്ധം?


ക്ലാസ്സിലെ ബോര്‍ അടിമാറ്റാന്‍ പെന്‍ ഫൈറ്റ്‌, സിനിമ പേര് പറഞ്ഞു കളി, പാരടി പാട്ടുണ്ടാക്കല്‍, പരസ്പരം തന്തക്കു വിളിക്കല്‍ മുതലായ തന്ത്രങ്ങള്‍ പയറ്റി ഒടുവില്‍ അതും ബോര്‍ അടിച്ചു തുടങ്ങിയപ്പോളാണ് അശ്വമേധത്തിന്റെ വരവ്. ദാഹിച്ചിരുന്ന വേഴാമ്പല്‍ന്‍റെ തലയില്‍ ഒരു തൊട്ടി വെള്ളം ഒഴിച്ച പോലെ ആയിരുന്നു അത്.


നമ്മള്‍ ലാസ്റ്റ് ബെഞ്ചുകാര്‍ ചാടി ഇറങ്ങുന്നു - ഗോദയിലേക്ക്.
അശ്വമേധത്തിന്റെ ഗോദയിലേക്ക്.


അവസ്സാനത്തെ ബെഞ്ച്‌ vs തൊട്ടു മുന്നിലത്തെ ബെഞ്ച്‌.


തീ പാറുന്ന പോരാട്ടം...പൊരിഞ്ഞ അടി. തൊട്ടടുത്ത്‌ ഇരിക്കുന്നവന്റെ അപ്പനെ വരെ കളത്തില്‍ ഇറക്കിയ വീരന്മാര്‍ ഉണ്ട്!!!


അങ്ങനെ ഒരു ദിവസം.


അന്നത്തെ പോരാട്ടത്തില്‍ നമ്മള്‍ അവസാനത്തെ ബെഞ്ചിലെ പോരാളികള്‍ വളരെ കഠിനമായി മത്സരിക്കുകയും തൊട്ടു മുന്നത്തെ ബെഞ്ചിലെ പോരാളികളെ നിലം പരിശാക്കുകയും ചെയ്തു. ഉച്ചക്ക് വായുന്നോക്കാന്‍ ക്ലാസ്സു പിരിഞ്ഞ നേരം ആയപ്പോളെക്കും, ഒന്ന് തലപൊക്കി നോക്കാന്‍ പോലും വയ്യാത്ത വിധം അവര്‍ നാണംകെട്ടിരുന്നു. നമ്മള്‍ അവരെ വീണ്ടും കോനയടിച്ചു കൊണ്ടിരുന്നു.


പക്ഷെ കളി അവിടെ തീര്‍ന്നില്ല. ഉച്ചക്ക് ശേഷം മുന്‍ ബെഞ്ചുകാര്‍ അവരുടെ വജ്രായുധം പുറത്തെടുത്തു. ഇരുപതില്‍ പതിനെട്ടു ചോദ്യം കഴിഞ്ഞതിനു ശേഷം ആള്‍ മലയാളിയും ഒരു സാംസ്കാരിക പ്രവര്‍ത്തകനും മധ്യവയസ്കനും ആണെന്ന് മാത്രമേ നമ്മള്‍ക്ക് മനസ്സിലായുള്ളൂ. ഒരു വിധപ്പെട്ട മലയാളികള്‍ എല്ലാം സാംസ്കാരിക പ്രവര്‍ത്തകര്‍ ആണല്ലോ. ഒരു ജാഥക്ക് കൊടി പിടിച്ചാല്‍ പൊതുപ്രവര്‍ത്തകന്‍ ആകുന്ന നാടാണ് ഇത്!


പ്രതീക്ഷിച്ചപോലെ മുന്നില്‍ നിന്നും കോനയടി തുടങ്ങി. നമ്മള്‍ വെട്ടിലായി - ഇതുവരെ ജയിച്ചിട്ടു ഇപ്പോള്‍ തോല്‍ക്കുകയോ? തോറ്റാല്‍ പിന്നെ രണ്ടു ദിവസം അങ്ങോട്ട്‌ പോകാതിരിക്കുന്നതാണ് ഭേദം. അറിയാവുന്ന ആള്‍ക്കാരുടെ പേരുകള്‍ എല്ലാം കഴിഞ്ഞു. ആരായിരിക്കും?


ഒടുവില്‍ ക്ഷമ നശിച്ചു നമ്മള്‍ തൊട്ടടുത്തിരുന്നു തല പുകയ്ക്കുന്ന നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്തിനോട്‌," വല്ല കാഞ്ഞങ്ങാട്ട് ശശിയും ആയിരിക്കുമെടെ...ചുമ്മാ ആളെ മെനക്കെടുത്താന്‍..."


ആത്മാര്‍ത്ഥ സുഹൃത്ത്‌ പരിസരം മറന്നു ചാടി എഴുന്നേറ്റു ഒറ്റ അലര്‍ച്ച -


"തന്ന അളിയാ..ഇത് കാഞ്ഞങ്ങാട്ട് ശശി തന്നെ!!!"


നമ്മള്‍ ഞെട്ടി - ഇനി അങ്ങനെ ഒരാള്‍ ഉണ്ടോ? നമ്മള്‍ വെറുതെ ഒരു പ്രാസത്തിനു...


പിന്നീടു നമ്മള്‍ കാണുന്നത് ആത്മാര്‍ത്ഥ സുഹൃത്ത്‌ മുന്‍ ബെഞ്ചുകാരുമായി അതിഭയങ്കരമായ തര്‍ക്കത്തില്‍ ഏര്‍പ്പെടുന്നതും, ഒടുവില്‍ ഇല്ലാത്ത ഒരു ആളുടെ ലക്ഷണം തന്നു നമ്മെ ചതിക്കാന്‍ ശ്രമിച്ച അവരെ ഇല്ലാത്ത ഒരാളെ കൊണ്ട് കീഴടക്കുന്നതും, വീണ്ടും തോറ്റു ചമ്മിയിരിക്കുന്ന മുന്‍ ബെഞ്ചുകാരെ നിര്‍ദയം കളിയാക്കുന്നതുമാണ്.


"അളിയാ..നിന്നെ ഞാന്‍ സമ്മധിച്ചിരിക്കുന്നു . എന്നാലും ഞാന്‍ വെറുതെ പറഞ്ഞ ആ ശശിയെ വെച്ച് നീ അവന്മാരെ പറഞ്ഞു പറ്റിച്ചല്ലോ! നീ കിടിലം തന്നെ."


"പോടാ അവിടുന്ന്. അങ്ങനെ ഒരാള്‍ ഉണ്ട്. ഞാന്‍ കേട്ടിട്ടുണ്ട്. മുന്‍പ് കാഞ്ഞങ്ങാട്ട് ഏതോ സ്കൂളില്‍ സാര്‍ ആയിരുന്നു..."


നമ്മള്‍ക്ക് ചെറുതായി തല ചുറ്റി.


കാഞ്ഞങ്ങാട്ട് ശശി എന്ന മഹാപുരുഷനെ കുറിച്ച് ഒരു വലിയ പ്രഭാഷണം തന്നെ അവിടെ നടന്നു. ഒരു നിമിഷം നമ്മളും സംശയിച്ചു  - ഇനി അങ്ങനെ ഒരാള്‍ ഉണ്ടോ?


അങ്ങനെ ഒരാള്‍ ജീവിച്ചിരുന്നതായി മറ്റൊരാള്‍ പറഞ്ഞു നമ്മള്‍ പിന്നീടു കേട്ടിട്ടില്ല!


വാല്‍കഷ്ണം : ഒന്നിനെ പത്താക്കുന്ന, എന്തിനെ കുറിച്ചും അഭിപ്രായം പറയുന്ന  നമ്മുടെ ഈ ആത്മാര്‍ത്ഥ സുഹൃത്തിനെ പിന്നെ അശ്വമേധം കളിയ്ക്കാന്‍ ആരും കൂട്ടിയിട്ടില്ല. എന്നാലും ആരാ ഈ കാഞ്ഞങ്ങാട്ട് ശശി?