ബുധനാഴ്‌ച, ജൂൺ 20, 2012

ഒളിച്ചോട്ടം!!!



ജീവിതത്തെ കുറിച്ച് നമ്മള്‍ക്ക് അങ്ങനെ വളരെ നല്ല അഭിപ്രായം ഒന്നും അല്ല. ഒരു പക്ഷെ, നമ്മള്‍ക്ക് മാത്രം വലുതെന്നു തോന്നുന്ന നമ്മുടെ ചെറിയ ചെറിയ അനുഭവങ്ങള്‍ ആയിരിക്കാം അതിനു കാരണം. മറ്റൊരാളുമായി നമ്മുടെ ജീവിതം ഒരിക്കലും താരതമ്യം ചെയ്യരുതെന്ന് വിവരമുള്ളവര്‍ പണ്ട് പറഞ്ഞിട്ടുണ്ട്. പക്ഷെ, ചില പ്രത്യേക സാഹചര്യങ്ങളില്‍ ഈ വിവരം ഉള്ളവര്‍ പറയുന്നത് കേട്ടിരുന്നാല്‍ നമ്മള്‍ "Desp" ആകും എന്നതല്ലാതെ വേറെ ഒരു പ്രയോജനവും ഇല്ല എന്നത് പരമാര്‍ത്ഥം.

അപ്പോള്‍ പറഞ്ഞു വന്നത്, ചിലപ്പോളൊക്കെ, മുകളിലേക്ക് കുതിച്ചു കയറാന്‍ വേണ്ടി അല്ലെങ്കില്‍ പോലും, താഴേക്കു വീണു പോകാതിരിക്കാന്‍ വേണ്ടി മാത്രം അല്‍പ സ്വല്പം താരതമ്യം ഒക്കെ നല്ലതാണു.

ഇനി കഥ.

അങ്ങനെ ഇരിക്കെ നമ്മുടെ കൂട്ടത്തില്‍ പുതിയ ഒരാള്‍ വന്നു പെട്ടു. അത്യാവശ്യം പ്രായവും , അല്പം സീരിയസ് ആണെന്ന് തോന്നിക്കുകയും ചെയ്യുന്ന ഒരു കഥാപാത്രം. സ്വതേ തമാശപ്രിയരായ നമ്മുടെ ഇടയില്‍ അദ്ദേഹം ഒരല്പം കഷ്ടപ്പെട്ടു. ഏതാണ്ട് ഒരു നാലഞ്ചു മാസം എടുത്തു ഇഷ്ടന്‍ നമ്മളുമായി ഒന്നടുക്കാന്‍. അതും തികച്ചും അവിചാരിതമായി.

നമ്മള്‍ അത്യാവശ്യം വിഷമത്തിലാണ് ആ കാലഘട്ടത്തില്‍. ഒരു വശത്തു നാട്ടുകാരും വീട്ടുകാരും നമ്മെ ഒരു പൂട്ട്‌ പൂട്ടും എന്ന് പറഞ്ഞു നടക്കുന്നു. മറു വശത്ത് പണ്ട് വായിച്ച പുസ്തകങ്ങളുടെ "ഹാങ്ങ്‌ ഓവര്‍". ഒരു തീരുമാനം എടുക്കാനാവാതെ, നമ്മുടെ ഈ ചെറിയ പ്രശ്നത്തെ ചുറ്റും കൂടിയിരിക്കുന്നവരുടെ അടുത്ത് അല്പം മസാല ഒക്കെ ചേര്‍ത്ത് നമ്മള്‍ വിളമ്പി വിലസിക്കൊണ്ടിരുന്ന ഒരവസരത്തില്‍ നമ്മുടെ നായകന്‍ ആദ്യമായി വായ തുറന്നു - തന്‍റെ ജീവിതകഥ പറയാന്‍.

പട്ടാളക്കാരനായ പിതാവ്!

ചുമരില്‍ കാലുകള്‍ ഉയര്‍ത്തി വെച്ച് കമിഴ്ന്നു കയ്യില്‍ നിന്നു, പുറംകാലില്‍ ചുരുട്ടിയ വയര്‍ കൊണ്ടുള്ള അടി ഏറ്റുവാങ്ങി കണക്കു പഠിച്ച ബാല്യകാലം. അടി കൊണ്ട് എന്നത് സത്യം, പക്ഷെ പഠിച്ചോ എന്ന് ചോദിക്കരുത്. തല്ലു കൊണ്ട് തല്ലുകൊണ്ട് പട്ടാളച്ചിട്ടയില്‍ വളര്‍ന്നു ഒരു വിധത്തില്‍ പ്ര-ഡിഗ്രി പാസ്സ് ആകുന്നു. കണക്കു പാസ്സ് ആയതിനു മാര്‍ക്ക്‌ ലിസ്റ്റ് മാത്രമാണ് തെളിവ്. ഒന്നും ഒന്നും ഇന്നും പതിനൊന്നു തന്നെ. അങ്ങനെ വെറുതെ നിന്ന നമ്മുടെ സുഹൃത്തിനെ പിതാശ്രീ കോമ്മെര്‍സ് പഠിക്കാന്‍ കൊണ്ട് ചേര്‍ക്കുന്നു!

ഇടിയും വെട്ടി പാമ്പും കടിച്ച അവസ്ഥ.

കണക്കറിയാത്ത തന്നെ കണക്കിന് തന്നെ ചേര്‍ത്ത വിധിയെ പഴിച്ചുകൊണ്ടു ഇഷ്ടന്‍ കോളേജില്‍ പോയിത്തുടങ്ങി. അത്യാവശ്യം എല്ലാ ദുശീലങ്ങളും ഉണ്ടായിരുന്നതിനാലും, പഠിക്കാന്‍ തീരെ താല്‍പ്പര്യം ഇല്ലയിരുന്നതിനാലും ആശാന്‍ ക്ലാസ്സില്‍ കയറിയിട്ടില്ല . സ്വാഭാവികമായും ഒന്നാം വര്‍ഷ പരീക്ഷ പൊട്ടി. അധികം ബുദ്ധിമുട്ടാതെ തന്നെ രണ്ടാം വര്‍ഷ പരീക്ഷയും പൊട്ടി!

ഇക്കാര്യം വീട്ടില്‍ അറിഞ്ഞാല്‍ ഉണ്ടായേക്കാവുന്ന പ്രത്യാഖാതങ്ങള്‍ ഭയന്നു ഇഷ്ടന്‍ മാര്‍ക്ക്‌ ലിസ്റ്റിന്റെ ഒറിജിനല്‍ കോപ്പി തന്നെ തിരുത്തുകയും, അത് വീട്ടില്‍ കാണിച്ചു അടിയില്‍ നിന്നും രക്ഷപ്പെടുകയും ചെയ്യുകയായിരുന്നു.

ഒന്നില്‍ പിഴച്ചാല്‍ പിന്നെ മൂന്നില്‍ തന്നെയാണ്.

അവസാന വര്‍ഷ പരീക്ഷ അടുത്ത് വരുന്നു. അടക്കാനുള്ള ഫീസ്‌ കയ്യില്‍. ചെറിയൊരു പ്രശ്നം - ആദ്യ രണ്ടു വര്‍ഷത്തെയും പേപ്പര്‍ ക്ലിയര്‍ ചെയ്‌താല്‍ മാത്രമേ ഈ പരീക്ഷ എഴുതാന്‍ പറ്റു. പക്ഷെ ആ പരീക്ഷക്ക്‌ അപ്ലൈ ചെയ്യണമെങ്കില്‍ പഴയ ഒറിജിനല്‍ മാര്‍ക്ക്‌ ലിസ്റ്റ് University'ക്ക് അയച്ചു കൊടുക്കുകയും അവര്‍ പുതിയ ഹാള്‍ ടിക്കറ്റ്‌ അയച്ചു തരുകയും വേണം. ഒറിജിനല്‍ മാറല്‍ ലിസ്റ്റു തിരുത്തിയാല്‍ ഉണ്ടാകുന്ന പ്രശ്നങ്ങളെ കുറിച്ച് അന്നാണ് ഇഷ്ടന് മനസ്സിലാകുന്നത്‌.

ആകെ കുടുങ്ങി.

വീട്ടില്‍ പരീക്ഷ എഴുതി എന്ന് കള്ളം പറഞ്ഞു തല്ക്കാലം തടി രക്ഷിച്ചു.

എഴുതാത്ത പരീക്ഷയുടെ റിസള്‍ട്ട്‌ - അത് വരാറായി.

ആലോചിച്ചപ്പോള്‍ തന്നെ ഇഷ്ടന്‍റെ മുട്ടുകാലുകള്‍ കൂട്ടിയിടിക്കുവാന്‍ തുടങ്ങി.
കിട്ടാന്‍ പോകുന്ന അടിയുടെയും തൊഴിയുടെയും അളവ് ആലോചിച്ചു ഇതികര്‍ത്താവ്യാമൂഡനായി.

ഒടുവില്‍ അവര്‍ ഒരു തീരുമാനത്തില്‍ എത്തുന്നു, അവര്‍ എന്ന് പറഞ്ഞാല്‍ നമ്മുടെ ഇഷ്ടനും പിന്നെ അദ്ധേഹത്തിന്റെ ആ കാലത്തെ ആത്മാര്‍ഥ സുഹൃത്തും. പുള്ളിയും ഏതാണ്ടു ഇതേ അവസ്ഥയില്‍ തന്നെ ആയിരുന്നു. മുട്ടുകാല്‍ ഒരല്പം കൂടി വേഗത്തിലാണോ ഇടിച്ചിരുന്നത് എന്ന സംശയം മാത്രം.

നാട് വിടാം!!!

കയ്യില്‍ കിട്ടിയ ചില്ലറ ഒക്കെ വാരിപ്പെറുക്കി രണ്ടു പേരും കൂടി നേരെ ബോംബയ്ക്ക് വണ്ടി കയറി!

ബോംബെ!

മഹാനഗരം. തെരുവ് വേശ്യകളെയും ടാക്സിക്കാരെയും വഴി വാണിഭക്കാരെയും വകഞ്ഞു മാറ്റി അവര്‍ ലക്ഷ്യത്തിലേക്ക് കുതിച്ചു.മണി ചെയിന്‍ ഭീമന്മാരായ Amway'യുടെ ഏജന്‍സി പിടിച്ചു അത് വഴി വളര്‍ന്നു പണക്കാരായി തിരിച്ചു നാട്ടില്‍ ചെന്ന് നടു നിവര്‍ത്തി നില്‍ക്കുക - അതായിരുന്നു ലക്‌ഷ്യം! ആകെ ഭയങ്കര സന്തോഷം - ഒരു ബിസിനസ്‌ ഒക്കെ തുടങ്ങാന്‍ പോവുകയല്ലേ.

പക്ഷെ വിധി - അതത്ര പെട്ടന്നൊന്നും ആരെയും പണക്കാരനാക്കിയ ചരിത്രമില്ല. നമ്മുടെ അനുഭവം എടുക്കുകയാണെങ്കില്‍ രജനികാന്തിനു മാത്രമേ അതിനു കഴിയു. തലൈവര്‍ വാഴ്കെ! Amway'യുടെ ഏജന്‍സി പിടിക്കണമെങ്കില്‍ ആദ്യം തന്നെ ഒരു അയ്യായിരം രൂപ കെട്ടി വെക്കണം എന്ന സന്തോഷവാര്‍ത്ത കേട്ടപ്പോള്‍ തന്നെ രണ്ടു പേരും വന്ന അതെ സ്പീഡില്‍ തിരിച്ചു റെയില്‍വേ സ്റ്റേനിലേക്ക് ഓടി.

കയ്യില്‍ നുള്ളിപ്പെറുക്കിയതും അടിച്ചു മാറ്റിയതും എല്ലാം ചേര്‍ത്ത് ആകെയുള്ളത് ഒരു നാലായിരം രൂപ!

എന്ത് ചെയ്യും?

എന്ത് ചെയ്യാന്‍? പ്ലാട്ഫോര്മില്‍ അങ്ങോട്ടും ഇങ്ങോട്ടും നോക്കി ടാറ്റായെയും ബിര്‍ളയെയും ഒക്കെ ധ്യാനിച്ച് കൊറേ നേരം ഇരുന്നു ഇനി എന്ത് എന്നാ ചോദ്യത്തിനു ഉത്തരം തേടുന്ന അവസരത്തില്‍, പുറകില്‍ നിന്നും ആരോ ഒന്ന് ഞോണ്ടി.

റെയില്‍വേ പോലീസ്!

ടിക്കറ്റ്‌ ഇല്ലാതെ പ്ലാട്ഫോര്മില്‍ ഇരുന്നതിനു പോക്കറ്റില്‍ കിടന്നിരുന്ന അയിരം രൂപ "Fine" ആയി അങ്ങു പൊക്കി. ഭാഗ്യത്തിനു ബാക്കി കാശു അവര്‍ കണ്ടില്ല. ആയിരം രൂപ അല്ലെ പോയുള്ളൂ, തീവ്രവാദികള്‍ ആണെന്ന് പറഞ്ഞു ജയിലില്‍ അടച്ചില്ലല്ലോ. ആ സമാധാനത്തോടെ അടുത്ത കണ്ട ട്രെയിനില്‍ രണ്ടു പേരും കൂടി ചാടിക്കയറി.

ബാംഗ്ലൂര്‍!

ട്രെയിനില്‍ വെച്ച് പരിചയപ്പെട്ട ഒരു നേപാളി ഗൂര്‍ഖ, അവരുടെ കഥ കേട്ട് മനസ്സലിഞ്ഞു എങ്ങനെയെങ്കിലും ഒരു ജോലി ഒപ്പിച്ചു തരാം എന്ന് വാഗ്ദാനം നല്‍കി അവരെ കൂടെ തന്‍റെ താമസസ്ഥലത്തേക്ക് കൂട്ടിക്കൊണ്ടു പോകുന്നു. തികച്ചും അപരിചിതന്‍ ആയ ഒരാളുടെ കൂടെ എങ്ങോട്ടെന്നറിയാതെ നടക്കുമ്പോള്‍ രണ്ടു പേരും എന്താണ് ചിന്തിച്ചിരുന്നത് എന്ന് ഇന്നും ഈശ്വരന് പോലും അറിയില്ല.

ആ നേപ്പാളി ഒരു ഡൈ ഫാക്ടറിയിലെ ഗൂര്‍ഖ ആയിരുന്നു. വളരെ നല്ല മനുഷ്യന്‍. അടുത്ത ദിവസം മേം സാഹിബ്‌ വന്നാല്‍ ഉടന്‍ തന്നെ അവരുടെ ജോലി കാര്യം പറഞ്ഞു ശരിയാക്കാമെന്നും അത് വരെ ആ ഫാക്ടറിയിലെ ഒരു മുറിയില്‍ കിടന്നു ഉറങ്ങിക്കോളാനും ആ നല്ലവനായ ഗൂര്‍ഖ പറഞ്ഞു.

ആ കെമിക്കലുകള്‍ മണക്കുന്ന മുറിയില്‍ അന്ന് അവര്‍ അന്തിയുറങ്ങി.

അടുത്ത ദിവസം വൈകുന്നേരം ആകും മേം സാഹിബ്‌ എത്താന്‍. അത് വരെ ബാംഗ്ലൂര്‍ ഒന്ന് നടന്നു കണ്ടുകളയാം. തെരുവിലൂടെ വെറുതെ നടന്നു നടന്നു ഒടുവില്‍ ഒരു ഇലക്ട്രോണിക് കടയില്‍ വെച്ചിരുന്ന walkman കണ്ടപ്പോള്‍ രണ്ടു പേരുടെയും കണ്ണ് തള്ളി. ഏതായാലും ജോലി കിട്ടാന്‍ പോവുകയല്ലേ - അതങ്ങു വാങ്ങിച്ചാലോ?

വാങ്ങിച്ചു!

Headphone'ന്‍റെ ഓരോ അറ്റം ചെവിയില്‍ തിരുകി രണ്ടു പേരും കൂടി പച്ച വെള്ളം കുടിച്ചു ബാംഗ്ലൂര്‍ മൊത്തം നടന്നു. ഒടുവില്‍ വൈകിട്ട് ഡൈ ഫാക്ടറിയില്‍ തിരിച്ചെത്തിയപ്പോള്‍, അതാ ക്രൂരനായ ദുര്‍വിധി വീണ്ടും പല്ലിളിച്ചു നില്‍ക്കുന്നു.

മേം സാഹിബ്‌ ജോലി കൊടുത്തില്ല; പാവം നേപ്പാളി ഗൂര്‍ഖ നിസ്സഹായനായി കൈ മലര്‍ത്തി.

വീണ്ടും ചോദ്യം - ഇനി എന്ത്?

"അളിയാ, കയ്യിലുള്ള കാശു തീരാറായി. ജോലിയും കിട്ടിയില്ല. എനിക്ക് വയനാട്‌ കുറച്ചു സ്ഥലം ഉണ്ട് . നമ്മള്‍ക്ക് പോയി അതങ്ങ് വിറ്റു കാശാക്കിയാലോ?", അതി ബുദ്ധിമാനായ സുഹൃത്തിന്‍റെ ഈ വാക്കുകളെ എന്ത്കൊണ്ട് അന്ന് ചോദ്യം ചെയ്തില്ല എന്നതിന് ഇന്നും ഉത്തരം പറയാന്‍ ഇഷ്ടനു ആയിട്ടില്ല! അപ്പോള്‍ തന്നെ കള്ളവണ്ടി കയറി കോഴിക്കോട് വഴി വയനാട്ടിലേക്ക്.

വയനാട്‌!

വില്‍ക്കുവാനുള്ള തന്‍റെ സ്വന്തം സ്ഥലം അന്വേഷിച്ചു നടന്നു തളരന്നപ്പോളും, സ്ഥലം വിലക്കണമെങ്കില്‍ പ്രമാണം, ആധാരം മുതലായവ ഒക്കെ വേണം എന്ന ചിന്ത ഏതായാലും രണ്ടു പേര്‍ക്കും പോയില്ല. ഏതായാലും സ്ഥലം കണ്ടു പിടിക്കാന്‍ കഴിയാത്തത് ഭാഗ്യം!

"അളിയാ...ഇനി വയ്യ! നമ്മുക്കു തിരിച്ചു പോകാം. എന്ത് വേണമെങ്കിലും സംഭവിക്കട്ടെ. ഇനി ഇങ്ങനെ അരവയറുമായി നടക്കാന്‍ വയ്യ", ഒരു നിമിഷം തിരിച്ചു ചെന്നാല്‍ സംഭവിക്കാവുന്ന എല്ലാ ഭവിഷ്യത്തുകളെയും മറന്നു നമ്മുടെ സുഹൃത്ത്‌ കരഞ്ഞു പറഞ്ഞു.

ഒടുവില്‍ അവര്‍ മടങ്ങാന്‍ തീരുമാനിക്കുന്നു!

തിരുവനന്തപുരം!

രണ്ടു പേരും മുഖത്തോട് മുഖം നോക്കി നില്‍ക്കുകയാണ്.എങ്ങനെ വീട്ടിലോട്ടു കയറി ചെല്ലും?

"നീ ഒന്ന് വീട്ടിലോട്ടു വിളിച്ചു നോക്ക്. എന്താണ് അവസ്ഥ എന്നറിഞ്ഞതിനു ശേഷം പോയാല്‍ മതി.",

മാതാശ്രീയോട് സമസ്ഥ അപരാധങ്ങളും ഏറ്റു പറഞ്ഞു മാപ്പപേക്ഷിച്ചു. നാട്ടിലെ സ്ഥിതി വളെരെ മോശം ആയിരുന്നു. രണ്ടു വീട്ടുകാരും പോലീസില്‍ കേസ് അതിനകം തന്നെ കൊടുത്തിരുന്നു. രണ്ടു പഹയന്മാരെയും തപ്പി പാവം പോലീസുകാര്‍ കഷ്ടപ്പെടുന്നുണ്ടായിരുന്നു ആ സമയത്തു.

ഏതായാലും നനഞ്ഞു. ഇനി വരുന്നത് വരട്ടെ എന്ന് പറഞ്ഞു ഒരല്പം ധൈര്യത്തിനായി ഒരു ബാബു ആന്റണി സിനിമയും കയറി കണ്ടു രണ്ടു പേരും ഭാഗ്യം ഉണ്ടെങ്കില്‍ വീണ്ടും കാണാം എന്ന വാഗ്ദ്ധനത്തോടെ പിരിഞ്ഞു.

വീട്!

ഗേറ്റ് തുറക്കാന്‍ തുടങ്ങിയപ്പോള്‍ തന്നെ സുഹൃത്തിന്‍റെ മുട്ടുകള്‍ അതി ശക്തമായിട്ടു കൂട്ടിയിടിച്ചു തുടങ്ങി. ഒരു നിമിഷം അവിടെ നിന്നതിനു ശേഷം രണ്ടും കല്‍പ്പിച്ചു ഒന്നും സംഭവിക്കാത്ത പോലെ നേരെ കയറി ചെന്നു.

ഭാഗ്യം!

ഒന്നും സംഭവിച്ചില്ല. ആരും ഒന്നും ചോദിച്ചില്ല.

മാതാശ്രീ ഭംഗിയായി കരഞ്ഞു; പെങ്ങള്‍ എന്തോ പറഞ്ഞു പോയി.

പിതാശ്രീ മിണ്ടിയിട്ടില്ല; ചൂരല്‍ എടുത്തതും ഇല്ല

രക്ഷപ്പെട്ടു!!!

ഒരാഴ്ച കടന്നു പോയി. എല്ലാവരും കഴിഞ്ഞതെല്ലാം മറന്നു തുടങ്ങി. ജീവിതം പഴയ പോലെ ഉണ്ടും ഉടുത്തും മുന്നോട്ടു പോകുന്നു. സമാധാനം, സ്വസ്ഥത - ഇതെല്ലം എന്താണെന്നു ഇഷ്ടന്‍ അറിഞ്ഞു. ഒരു പക്ഷെ പുറപ്പെട്ടു പോയ മഹന്‍ തിരികെ വന്നതിന്‍റെ സന്തോഷം ആയിരിക്കാം. അല്ലെങ്കില്‍, ഇനിയും തല്ലിയാല്‍ അവന്‍ വീണ്ടും പോകും എന്ന് പേടിചിട്ടായിരിക്കാം, പിതാശ്രീ പിന്നീടു കൈ വെക്കാത്തത്.

പക്ഷെ, ഈ വിധി എന്ന് പറയുന്ന സാധനം അത്ര എളുപ്പമൊന്നും ആരെയും വെറുതെ വിടില്ല മോനെ...

മറഞ്ഞു കിടന്നിരുന്ന ഒരു ഭൂതം പുറത്തു ചാടി!

റിസള്‍ട്ട്‌!!!

ഭഗവാനെ! ഇതിനെ പേടിച്ചാണല്ലോ ഞാന്‍ നാടു വിട്ടത്! എല്ലാം നേരെ ആയി വരികയായിരുന്നു. നാശം!!!

ഒടുവില്‍ റിസള്‍ട്ട്‌ വീട്ടില്‍ അറിഞ്ഞു! അറിഞ്ഞു എന്ന് പറഞ്ഞാല്‍, അങ്ങനെ അറിയാന്‍ മാത്രം ഒന്നും ഇല്ലായിരുന്നു. പരീക്ഷ എഴുതിയില്ല എന്നത് അറിഞ്ഞു എന്ന് പറയുന്നതാകും ഭേദം!

ഏതായാലും പൂര്‍വ്വകാല ചരിത്രം അതോടു കൂടി പുറത്തായി.

പിതാശ്രീ വീണ്ടും കിരാതരൂപം അണിഞ്ഞു.

തിരുത്തിയ മാര്‍ക്ക്‌ ലിസ്റ്റുകള്‍ കണ്ടം തുണ്ടം ആയി കാറ്റില്‍ പറന്നു നടന്നു.

ഇഷ്ടന്‍ വീണ്ടും പഴയപടി കാലുകള്‍ ചുമരില്‍ കയറ്റിവെച്ചു പുറംകാലില്‍ ചുരുട്ടിയ വയറു കൊണ്ടുള്ള അടികൊണ്ടു ഉച്ചത്തില്‍ കരഞ്ഞു. അന്നു കിട്ടിയ അടി വളരെ കൃത്യമായി എണ്ണിയ സംഭവം വളരെ അഭിമാനത്തോടെ അദ്ദേഹം ഇന്നും ഓര്‍ത്തിരിക്കുന്നു.

ആദ്യമായി അന്ന് അദ്ദേഹത്തിന് കണക്കു പിഴച്ചില്ല!

PS : നമ്മുടെ ചെറിയ പ്രശ്നങ്ങള്‍ വളരെ ഭീകരമായി അവതരിപ്പിച്ചുകൊണ്ടിരുന്ന നമ്മെ നോക്കി 'ഇതൊക്കെ എന്തു - ചെറുത്!' എന്ന ഭാവത്തോടെ അദ്ദേഹം തിരിഞ്ഞിരുന്നപ്പോള്‍ ഞങ്ങള്‍ ഒരു മൂന്നു പേര്‍ മുഖത്തോട് മുഖം നോക്കി വായും പൊളിച്ചു ഇരുപ്പുണ്ടായിരുന്നു!