ഞായറാഴ്‌ച, ഒക്‌ടോബർ 27, 2013

കരിങ്കൊടി സമരം!


ഈ ബൂര്‍ഷ്വാ മാധ്യമങ്ങളെകൊണ്ട് തോറ്റു. ഒരു വാര്‍ത്തയെ അവര്‍ എങ്ങനെ ആണ് വളച്ചൊടിക്കുന്നത് എന്ന് കാണുക.

ഒരുവിധപ്പെട്ട എല്ലാ ചാനലിലും വന്ന വാര്‍ത്ത :

കണ്ണൂരില്‍ പോലീസ് മീറ്റില്‍ പങ്കെടുക്കുവാന്‍ വന്ന മുഖ്യമന്ത്രിയുടെ വാഹനവ്യുഹത്തിനു നേരെ സിപിഎം പ്രവര്‍ത്തകരുടെ കല്ലേറുണ്ടായി. കല്ലേറില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്‍റെ ഒരു വശത്തെ ചില്ല് തകരുകയും, ചില്ല് തെറിച്ചു മുഖ്യമന്ത്രിയുടെ നെറ്റിയില്‍ ചെറിയ പരിക്കേല്‍ക്കുകയും ചെയ്തു. പരിക്കും പ്രതിഷേധവും വകവെയ്ക്കാതെ മുഖ്യമന്ത്രി നേരത്തെ നിശ്ച്ചയിച്ചപോലെ പരിപാടിയില്‍ പങ്കെടുത്തുകൊണ്ടിരിയ്ക്കുന്നു. രംഗം വഷളാകും എന്ന് കണ്ട പ്രവര്‍ത്തകര്‍ ഇപ്പോള്‍ പിരിഞ്ഞുപോയിരിക്കുന്നു. ഏതാനും പേര്‍ അറസ്റ്റില്‍ ആയെന്നും റിപ്പോര്‍ട്ട്‌ ഉണ്ട്.

ഇനി നേരറിയാന്‍ നേരത്തെ അറിയാന്‍ ചാനലില്‍ ഇതേ വാര്‍ത്ത‍ എത്തിയപ്പോള്‍ :

കണ്ണൂരില്‍ പോലീസ് മീറ്റ്‌ ഉത്ഘാടനം ചെയ്യാന്‍ വന്ന മുഖ്യമന്ത്രിയുടെ വാഹനവ്യുഹത്തിനു നേരെ സിപിഎം പ്രവര്‍ത്തകര്‍ കരിങ്കൊടി കാണിച്ചു. സമാധാനപരമായി കരിങ്കൊടി കാണിച്ചുകൊണ്ടിരുന്ന പ്രവര്‍ത്തകര്‍ക്ക് നേരെ പോലീസ് അക്രമവും ലാത്തിച്ചാര്‍ജും. ലാത്തിച്ചാര്‍ജില്‍ മുഖ്യമന്ത്രിയുടെ വാഹനത്തിന്‍റെ ചില്ല് തകര്‍ന്നതായി റിപ്പോര്‍ട്ട്‌ ഉണ്ട്!!! പ്രവര്‍ത്തകര്‍ക്ക് നേരെയുള്ള അക്രമത്തിനെതിരായി നഗരത്തിന്‍റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ളവര്‍ പ്രതിഷേധവുമായി ഒത്തുകൂടിയിട്ടുണ്ട്.

എന്താ അല്ലെ ഈ ബൂര്‍ഷ്വാ മാധ്യമങ്ങളുടെ ഒരു കാര്യം!!!

ഇനി പരലോകത്ത് വന്ന റിപ്പോര്‍ട്ട്‌ :

കണ്ണൂരില്‍ മുഖ്യമന്ത്രിയുടെ വാഹനവ്യുഹത്തിനു നേരെ സിപിഎം പ്രവര്‍ത്തകരുടെ കരിങ്കൊടി സമരം. കരിങ്കൊടി കണ്ടു പേടിച്ചു മുഖ്യമന്ത്രിയുടെ ഇന്നോവ കാറിന്‍റെ ഒരു വശത്തെ ചില്ല് തകരുകയും, തകര്‍ന്ന ചില്ല് തെറിച്ചു സമാധാനപരമായി പ്രതിഷേധിച്ചുകൊണ്ടിരുന്ന ഒരു പ്രവര്‍ത്തകന്‍റെ പുത്തന്‍ വെള്ളമുണ്ടില്‍ ചെറിയൊരു തുള വീഴുകയും ചെയ്തു. തുളവീണ മുണ്ടുമായി സഖാവു കുത്തിയിരുപ്പ് സമരം തുടങ്ങിയിട്ടുണ്ട് – നിലവാരം കുറഞ്ഞ ചില്ല് ഘടിപ്പിച്ച ഇന്നോവ കാര്‍ നിര്‍മാതാക്കള്‍ക്ക് എതിരെ ആണ് സഖാവിന്‍റെ കുത്തിയിരുപ്പ് സമരം. ഇന്നോവ കാര്‍ നാളെ മുതല്‍ ഉപരോധിക്കണോ എന്ന തീരുമാനം എടുക്കാനായി നേതാക്കള്‍ ഡല്‍ഹിക്ക് വൈകുന്നേരത്തെ ഫ്ലൈറിന് തന്നെ പറക്കും എന്ന് സൂചന.

പിന്‍കുറിപ്പ് : ഇനി മുതല്‍ സമരത്തില്‍ പങ്കെടുക്കുന്ന എല്ലാവരും കറുത്ത മുണ്ട് ധരിക്കണം എന്ന് മുതിര്‍ന്ന നേതാക്കള്‍ അഭിപ്രായപ്പെട്ടു. മുണ്ട് കീറുകയാണെങ്കില്‍ കരിങ്കൊടിയായി ഉപയോഗിക്കാമല്ലോ.


നികുതി അടക്കുകയും വോട്ട് ചെയ്യുകയും ചെയ്യുന്ന ഒരു പാവം കഴുത.            

ജെന്നിഫര്‍ + സിങ്കപ്പൂര്‍ + അമൃത്സര്‍!!!

തണുത്തുവിറച്ചു മഞ്ഞിന്‍റെ പാട പുതച്ചു നില്‍ക്കുന്ന ഡല്‍ഹിയിലെ ഒരു ശരത്കാലരാത്രി. ഏതോ ഒരു തെരുവിന്‍റെ വിജനതയില്‍, തുടര്‍ച്ചയായി ചുണ്ടില്‍ എരിഞ്ഞുകൊണ്ടിരുന്ന സിഗരറ്റ് പുകയുടെ ചൂടിനെ മാത്രം ആശ്രയിച്ചു, അമൃത്സറിലേക്കുളള ബസ്സും കാത്തുനില്‍ക്കുന്നു ഞങ്ങള്‍ - ഞാനും എന്‍റെ സുഹൃത്തും.
ഞങ്ങളെ കൂടാതെ കുറച്ചു കന്യാസ്ത്രീകളും, ഒന്നു രണ്ടു സിക്കന്മാരും, പിന്നെ കണ്ടാല്‍ തിരിച്ചറിയാന്‍ മാത്രം പ്രത്യേകതകള്‍ ഒന്നും തോന്നിക്കാത്ത ഏതാനും പേരും കൂടി അവിടെ വിറച്ചുകൊണ്ട് നില്‍പ്പുണ്ടായിരുന്നു – അന്നത്തെ യാത്രയിലെ സഹയാത്രികര്‍. കൃത്യം ഒന്‍പതു മണിക്കു അവിടെ എത്തേണ്ടിയിരുന്ന എസി സ്ലീപ്പര്‍ ബസ്സിനായി കഴിഞ്ഞ രണ്ടു മണിക്കൂറായി ഒരുമിച്ചു നിന്ന് വിറക്കുന്നവര്‍. പരിചയപ്പെടലുകളും യാത്രപറച്ചിലുകളും ആവശ്യമില്ലാത്ത സഹയാത്രികര്‍.   

പതിനൊന്നു മണി!

“ഇപ്പൊ ശരിയാക്കിത്തരാം” മട്ടില്‍ ഒരു ഹിന്ദിക്കാരന്‍ ചെക്കന്‍ ബസ്സ് വരും വരും എന്ന് പറഞ്ഞു കഴിഞ്ഞ രണ്ടു മണിക്കൂറായി ഞങ്ങളെ പറ്റിക്കുന്നുണ്ട്. പലര്‍ക്കും അവനെ പിടിച്ചു രണ്ടെണ്ണം പറ്റിക്കണം എന്നുണ്ടായിരുന്നു. പിന്നെ ഞങ്ങളും, ഇനിയും വരാത്ത ആ ബസ്സും തമ്മിലുള്ള ഏക കര്‍മബന്ധം അവന്‍ മാത്രമാണു എന്ന തിരിച്ചറിവു ഞങ്ങളെ അതില്‍ നിന്നും പിന്തിരിപ്പിച്ചു. ഒരു മണിക്കൂര്‍ മുന്നേ പുറപ്പെട്ട ബസ്സ്‌, വേണമെങ്കില്‍ അരമണിക്കൂര്‍ കൂടെ നേരത്തെ ആക്കിത്തരാം എന്ന ഭാവത്തില്‍ അവന്‍ ഞങ്ങളെ ആശ്വസിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. മണ്ടന്‍, അവനറിയില്ലല്ലോ ഞങ്ങള്‍ മാന്നാര്‍ മത്തായിയുടെ നാട്ടുകാര്‍ ആണെന്ന് – ബുദ്ദു സാലാ!!!

അങ്ങനെ അത്യാവശ്യം നല്ല രീതിയില്‍ തേയ്ക്കപ്പെട്ടു, തണുത്തു വിറച്ചു, സകല ഹിന്ദിക്കാരെയും തെറിവിളിച്ചു നില്‍ക്കുന്ന സമയത്താണ് നായികയുടെ രംഗപ്രവേശം.

ഇരുട്ടില്‍ എവിടെനിന്നോ പൊട്ടിമുളച്ചു, ഓടിക്കിതച്ചെത്തിയ നായിക നേരെ ആ ഹിന്ദിക്കാരന്‍ അലവലാതി പയ്യനോട് വെടിയുണ്ട വിട്ടപോലെ ചോദിക്കുന്നു,

Has the bus not arrived yet? Is it going to be late???”

 മലയാളികള്‍ ആണെന്നറിഞ്ഞിട്ടും ഞങ്ങളോട് ഹിന്ദിയില്‍ സംസാരിച്ച അവനു അത് തന്നെ വേണം!

അളിയന്‍ കുടുങ്ങി!!!

I....madam....bus....come....”, ഇത്രയും പറഞ്ഞൊപ്പിച്ചു അളിയന്‍ മൊബൈല്‍ എടുത്തു ഹല്ലോ ഹല്ലോ വിളി തുടങ്ങി...തികച്ചും സാങ്കല്‍പ്പികമായ ഒരു സംഭാഷണം!!!

no...no...no...you tell me...will it be late? When do we reach Amritsar?”, നായിക വിടാന്‍ ഉദ്ദേശം ഇല്ല.

നിസ്സഹായനായി പകച്ചുനിന്ന ആ പാവം, അവിടെ നിന്നവരില്‍ അല്പം വിദ്യാഭ്യാസവും സംസ്കാരവും ഉണ്ടെന്നു ‘കാഴ്ചയില്‍’ തോന്നിക്കുന്ന ഞങ്ങളെ ‘എനിക്കു ഇംഗ്ലീഷ് അറിഞ്ഞുകൂടാ എന്ന് ഈ മറുതായോട്‌ ആരെങ്കിലും ഒന്നു പറയു’ ഭാവത്തില്‍ നോക്കി. അവിടെയാണ്, അങ്ങനെയാണു ഞങ്ങള്‍ നായികയുമായി ആദ്യമായി കോര്‍ക്കുന്നത്.

അപ്പോളത്തെ തേഞ്ഞു ഒട്ടിയ സാഹചര്യം വിശദീകരിച്ചു കൊടുത്ത ശേഷം ഞങ്ങള്‍ നായികയെ ഔപചാരികമായി പരിചയപ്പെടുന്നു.

ജെന്നിഫര്‍ - സിങ്കപ്പൂര്‍ സ്വദേശി.
ഇന്ത്യയില്‍ പെയിന്റിംഗിനെ കുറിച്ച് കൂടുതലായി പഠിക്കാനായി കുറ്റിയും പറിച്ചു എത്തിയിരിക്കുകയാണ്. ഇപ്പോള്‍ അമൃത്സറിലെ സുവര്‍ണ്ണക്ഷേത്രം ക്യാന്‍വാസ്സില്‍ പകര്‍ത്തി സായൂജ്യമടഞ്ഞു പണ്ടാരം അടങ്ങാനുള്ള പുറപ്പാടാണ്.

കലാകാരിയാണളിയാ!!!

ഭയഭക്തിബഹുമാനത്തോടെയുള്ള എന്‍റെ പ്രസ്താവനയെ പാടെ അവഗണിച്ചു, അരസ്സികനായ, കലാബോധമില്ലാത്ത സുഹൃത്ത്‌ അടുത്ത സിഗറെറ്റിനു തീകൊളുത്തി. കലാബോധമുള്ള എനിക്കു പെയിന്റിങ്ങിനെ കുറിച്ച് ആകെ അറിയാമായിരുന്ന ബ്രഷും പെയിന്‍റും തീര്‍ന്നപ്പോള്‍ പതുക്കെ പിന്‍വാങ്ങേണ്ടി വന്നു. ഓരോരുത്തരും അവരവരുടെ ദുരിതങ്ങളിലേക്ക് മടങ്ങിയപ്പോള്‍ ഞാനും ഒരു സിഗരറ്റ് കത്തിച്ചു വഴിയരികില്‍ ഇരുപ്പായി.

പിന്നെ അധികം കാത്തുനില്‍പ്പിക്കാതെ അതാ വരുന്നു നമ്മുടെ എസി സ്ലീപ്പര്‍ ബസ്സ്‌!!!
                               
തിരക്കിട്ടു ബസ്സില്‍ കയറുന്നതിനിടയില്‍ നമ്മുടെ സുഹൃത്ത്‌ ഒരു കാര്യം ശ്രദ്ധിച്ചു – സിങ്ങപ്പുരില്‍ നിന്നും ഇന്ത്യ കാണാന്‍ വന്ന നായികയുടെ കയ്യില്‍ ആകെയുള്ളത് ഒരു വാനിറ്റി ബാഗ്‌ മാത്രം!

അതില്‍ ഒരപാകതയില്ലേ എന്ന് ചോദിച്ച സുഹൃത്തിനോട്‌ കലാകാരന്മാര്‍ എപ്പോള്‍ എങ്ങനെ ആയിരിക്കും എന്നു ആര്‍ക്കും പറയാന്‍ പറ്റില്ലെന്നോ മറ്റോ തട്ടിവിട്ടു ഞാന്‍ ബസ്സില്‍ തള്ളിക്കയറ്റി.

എന്നാലും എന്തോ ഒരപാകതയില്ലേ?
ഛെ! കലാകാരി. വിട്ടുകള.

എസി ബസ്സ്‌.

അധികം പറയാതിരിക്കുന്നതാണ് ഭേദം!
ഒരു ഇരുമ്പ്‌ പെട്ടിക്കു നാല് കാളവണ്ടിചക്രം ഘടിപ്പിക്കുന്നതായി സങ്കല്‍പ്പിക്കുക. ഉള്ളില്‍ നമ്മുടെ ശ്രീകുമാര്‍ തിയേറ്ററിലെ സീറ്റുകള്‍. സീറ്റിനു മുകളിലായി കാര്‍ഡ്‌ബോര്‍ഡ്‌ പെട്ടികള്‍ പോലെ സ്ലീപ്പര്‍ കോച്ചുകള്‍. സീറ്റില്‍ കഷ്ടിച്ച് ഒരാള്‍ക്കും, പിന്നെ ഒരരച്ചന്തിക്കും ഉള്ള സ്ഥലം. അറിയാതെ എങ്ങാനും എവിടെയെങ്കിലും തൊട്ടാല്‍ അപ്പോള്‍ ടെറ്റനസ് എടുക്കേണ്ടി വരും – അത്രയ്ക്ക് തുരുമ്പ് ഉണ്ട്.
അന്യായം തന്നെ അണ്ണാ!!!

എന്തായാലും ഒരു കാര്യത്തില്‍ അവരെ കുറ്റം പറയാന്‍ പറ്റില്ല – ബസ്സിലെ എസി സംവിധാനം.

ഇടയ്ക്കിടക്ക് പൊട്ടിപ്പോയ ഗ്ലാസ്സുകള്‍ പേപ്പര്‍ കൊണ്ട് മറച്ചിരുന്നു. ബസ്സ്‌ നീങ്ങിത്തുടങ്ങിയപ്പോള്‍ കാറ്റത്ത്‌ ആ പേപ്പര്‍ ഇളകി നല്ല മരം കോച്ചുന്ന തണുപ്പുള്ള കാറ്റ് മുഖത്തേക്കടിച്ചു കയറുമ്പോള്‍ കിട്ടുന്ന ആ ഒരു സുഖം ഉണ്ടല്ലോ എന്‍റെ സാറേ...

നായിന്‍റെ മക്കള്‍ - ഒരു പോള ആ രാത്രി കണ്ണടച്ചിട്ടില്ല!

ഏഴെട്ടു മണിക്കൂര്‍ നീണ്ടു നിന്ന ആ പീഡനയാത്രക്കൊടുവില്‍, മുകളിലത്തെ സ്ലീപ്പറില്‍ നിന്നേതോ സിഖന്‍ വഴിയില്‍ ഇറങ്ങിയപ്പോള്‍, ഞാന്‍ ചാടിക്കയറി ഒന്നുറങ്ങാനുള്ള ശ്രമം നടത്തി.
ഒന്നു കണ്ണടച്ചുവന്നപ്പോള്‍ ഒരു വൃത്തികെട്ട ഗന്ധം എവിടെ നിന്നോ വന്നു എന്നെ വിളിച്ചുണര്‍ത്തി. ഉറക്കച്ചടവോടെ ചുറ്റും കണ്ണുമിഴിച്ചു നോക്കിയപ്പോള്‍, ഞാന്‍ തല വെച്ചിരിക്കുന്നതിനു തൊട്ടരികിലായി ഒരു സുന്ദരന്‍ വാള്‍!!!

തലേ ദിവസ്സത്തെ യാത്രയുടെ ചൊരുക്ക് ആരോ ഇറക്കി വെച്ചതാണ്!!!
ഗതികേട് കൊണ്ട് ഒരല്പം നീങ്ങി വീണ്ടും ഞാന്‍ കിടന്നു.

എന്നാലും ഒരു ഉണക്കവാളിനു ഇത്രേം നാറ്റമോ???

ഏതാണ്ട് ഒരു എഴരയോടു കൂടി ഞങ്ങള്‍ അമൃത്സറില്‍ എത്തിച്ചേര്‍ന്നു. ദുരിതം അവസാനിച്ച സന്തോഷത്തോടെ ബാഗുകള്‍ എടുത്തു ഇറങ്ങാന്‍ തയ്യാറായി നിന്നു. എത്രയും പെട്ടന്നു ഒരു ഹോട്ടല്‍ കണ്ടെത്തി കുളിച്ചു റെഡിയായി അമൃത്സര്‍ കറങ്ങി, രാത്രി തന്നെ ജയ്പൂറിലേക്കു പോകാനാണ് പ്ലാന്‍. പിന്നില്‍ നില്പ്പുണ്ടായിരുന്ന നായികയോട് ഒരു ചിരിയിലൂടെ യാത്രപറഞ്ഞു എല്ലാ ഭാവുകങ്ങളും നേര്‍ന്നു പതുക്കെ ബസ്സിറങ്ങി.

ഇന്ത്യയിലെ എല്ലാ പട്ടണങ്ങളിലും സംഭവിക്കുന്നതുപോലെ ഓട്ടോറിക്ഷാക്കര്‍ ഞങ്ങളെ വന്നു പൊതിഞ്ഞു. ഒടുവില്‍ കൂട്ടത്തില്‍ കൂതറ എന്ന് തോന്നിച്ച ഒരുത്തനെ വിളിച്ചു കാര്യം പറഞ്ഞു – വളരെ ചീപ്പ്‌ ആയുള്ള ഒരു ഹോട്ടല്‍, ഫ്രഷ്‌ ആകാന്‍. സുവര്‍ണ്ണക്ഷേത്രവും വാഗാ ബോര്‍ഡറും കണ്ടു രാത്രി തന്നെ മടങ്ങണം.

എല്ലാം ഏറ്റ ഭുപിന്ദര്‍ സിംഗ് എന്ന ഓട്ടോ ഡ്രൈവര്‍ക്കൊപ്പം ഞങ്ങള്‍ അടുത്ത് കണ്ട ചെറിയ കടയില്‍ ചായ്‌ കുടിക്കാന്‍ കയറി.
തണുപ്പത്ത്, ഇനിയും തിരക്കേറാത്ത റോഡരികില്‍ ചൂടു ചായയും മൊത്തിക്കുടിച്ചു പുകയൂതി സായുജ്യമടഞ്ഞു നില്‍ക്കുമ്പോള്‍, പിന്നില്‍ നിന്നാരോ എന്‍റെ പേര് വിളിച്ചതായി തോന്നി. അപരിചിതരായ ഈ സ്ഥലത്തും ആരാധകരോ?

ആ കിളിനാദത്തിന്‍റെ ഉറവിടം അന്വേഷിച്ചു ഞങ്ങള്‍ തിരിഞ്ഞു നോക്കി.
ദേ നില്‍ക്കുന്നു, വാനിറ്റി ബാഗും തൂക്കിപ്പിടിച്ച് നമ്മുടെ കഥാനായിക.

സംഭവം വളരെ സിമ്പിള്‍ ആണ്.

വിദ്യാഭ്യാസം ഉള്ള ഒരൊറ്റ ഓട്ടോറിക്ഷക്കാരനും ആ കൂട്ടത്തില്‍ ഇല്ലായിരുന്നത് കൊണ്ടും, നായികയ്ക്ക് ആകെ അറിയാമായിരുന്ന ഭാഷ മുറി ഇംഗ്ലീഷ് ആയിരുന്നത് കൊണ്ടും പുള്ളിക്കാരി പറയുന്നത് അവിടെ ആര്‍ക്കും മനസ്സിലാകുന്നില്ല – തികച്ചും സ്വാഭാവികം. അതുകൊണ്ട് വാടക കുറഞ്ഞ ഒരു താമസസ്ഥലം കണ്ടെത്താന്‍ ഞങ്ങള്‍ ഒന്നു സഹായിക്കണം.

അത്രേ ഉള്ളു.

അബലയായ ഒരു വിദേശവനിത. അതും ഒരു കലാകാരി. അറിയാത്ത നാട്ടില്‍ ഒട്ടും അറിയാത്ത ഭാഷയുമായി മല്ലിട്ട് കഷ്ടപ്പെടുന്നു. അരുതെന്ന് കണ്ണുകാണിച്ച സുഹൃത്തിനെ അവഗണിച്ചു എന്‍റെ പൗരധര്‍മം ഉണര്‍ന്നു.

അതിഥി ദേവോ ഭവ:!!!

അറിയാവുന്ന മുറിഹിന്ദിയില്‍ ഞാന്‍ നമ്മുടെ പുതിയ സുഹൃത്തായ ഭുപിന്ദര്‍ സിഖനോട് കാര്യം പറയുന്നു. സിഖന്‍റെയും പൗരബോധം ഉണരുന്നു. പക്ഷെ പുള്ളിക്കാരി ആവശ്യപ്പെടും പോലെ ഒരു ലേഡീസ് ഹോസ്റ്റല്‍ സിഖനു പരിചയം ഇല്ല. അതുകൊണ്ട് തല്ക്കാലം നായിക ഒരു ചെറിയ ഹോട്ടലില്‍ നില്‍ക്കട്ടെ. വൈകുന്നേരത്തിനു മുന്നേ അങ്ങനെ ഒരു സ്ഥലം നല്ലവനായ അദ്ദേഹം കണ്ടുപിടിച്ചു തരുന്നതാണ്.

അങ്ങനെ ഞങ്ങള്‍ മൂന്നുപേരെയും ഓട്ടോയില്‍ കയറ്റി, സിഖന്‍ അങ്ങേര്‍ക്കു പരിചയമുള്ള അടുത്തുള്ള ഒരു ഹോട്ടലിലേക്ക് പോകുന്നു.
ഞാനും സുഹൃത്തും അവിടെ കിട്ടാവുന്നതില്‍ വെച്ചേറ്റവും കുറഞ്ഞ റൂം എടുത്തു അഡ്വാന്‍സ് കൊടുത്തു, ഐഡി പ്രൂഫായി എന്‍റെ പാസ്പോര്‍ട്ടിന്‍റെ കോപ്പി അവിടെ ഏല്‍പ്പിക്കുന്നു, അങ്ങനെ ഞങ്ങളുടെ കാര്യം ഒരു തീരുമാനം ആയി. പെട്ടന്നു പോയി ഒരു അഞ്ചു മിനിറ്റു നടു നിവര്‍ത്തണം.

ദേ വരുന്നു അടുത്ത പ്രശനം!

നായികയ്ക്ക് റൂം കൊടുക്കാന്‍ പറ്റില്ല എന്നു റീസെപ്ഷനില്‍ ഇരിക്കുന്ന തെണ്ടി തീര്‍ത്തു പറഞ്ഞു കളഞ്ഞു. വിദേശികള്‍ക്ക് റൂം കൊടുക്കണമെങ്കില്‍ ഏതോ ഒരു ഫോം ഫില്ല് ചെയ്യേണ്ടതാണെന്നും, അതിപ്പോള്‍ അയ്യാളുടെ കയ്യില്‍ ഇല്ല എന്നും, ഇനി അത് കിട്ടണമെങ്കില്‍ പോലീസ് സ്റ്റേഷനില്‍ പോകണമെന്നും ഒക്കെ പറയുന്നത് കേട്ടു.

എന്ത് ചെയ്യണം എന്നറിയാതെ ഞങ്ങളുടെ പൗരബോധം ദണ്ണിച്ചു നില്‍ക്കുമ്പോള്‍, അതാ ഉണരുന്നു റിസപ്ഷന്‍ തെണ്ടിയുടെ പൗരബോധം. 

വേണമെങ്കില്‍ എന്‍റെ പേരില്‍ റൂം എടുക്കാമെന്നും, നമ്മള്‍ പോകുന്നതിനു മുന്നേ പക്ഷെ പുള്ളിക്കാരി ചെക്ക്‌ഔട്ട്‌ ചെയ്‌താല്‍ മതി എന്നും നല്ലവനായ ആ തെണ്ടി പറയുന്നു. വീണ്ടും അരസ്സികനായ നമ്മുടെ സുഹൃത്ത്‌ കണ്ണുകാണിച്ചു  - അളിയാ പണിയാകും!

എനിക്കും അങ്ങനെ തോന്നാതിരുന്നില്ല. ഏണിയാകും എന്നാണു തോന്നുന്നത്. ഏതായാലും പൗരബോധം മുറ്റി നിന്ന ആ സന്ദര്‍ഭത്തില്‍, ഞാന്‍ അങ്ങ് സമ്മതിച്ചു.

അങ്ങനെ എന്‍റെ പേരില്‍ രണ്ടു റൂം ബുക്ക്‌ ചെയ്യുന്നു.

വാടക എത്രയാണ് എന്ന് ചോദിച്ച നായികയോട്, വെറും തുച്ചമായ അറുന്നൂറു രൂപ എന്ന് ഞാന്‍ പറഞ്ഞപ്പോള്‍ പുള്ളിക്കാരിക്ക് ചെറുതായൊന്നു തല കറങ്ങിയോ എന്നൊരു സംശയം!

I don’t think I have that much money. I thought it would be a cheaper room!!!”, വളരെ കൂള്‍ ആയി നായിക മൊഴിഞ്ഞു.

ഇതു കേട്ട എന്‍റെ തലയും ചെറുതായൊന്നു കറങ്ങി. പത്തു പൈസാ ഇല്ലാതെ ഇന്ത്യ കാണാന്‍ ഇറങ്ങിയിരിക്കുന്ന പിച്ചക്കാരി!!! ഒരു നിമിഷം ഞാന്‍ കിലുക്കത്തിലെ രേവതിയെ ഓര്‍ത്തുപോയി... ഒരല്പം വട്ടും കൂടെ ഉണ്ടെങ്കില്‍ എല്ലാം ഒത്തു വരും!

പൗരബോധം ഒക്കെ ആറി തണുത്തു തുടങ്ങി.

ഒടുവില്‍ എവിടെനിന്നൊക്കെയോ കുറെ നോട്ടുകള്‍ തപ്പിയെടുത്തു നമ്മുടെ നായിക ഹോട്ടലില്‍ കൊടുത്ത ശേഷം ഞങ്ങള്‍ അവരവരുടെ മുറികളിലേക്ക് ചേക്കേറി.

ഒരു മണിക്കൂറിനകം ഭുപിന്ദര്‍ സിഖന്‍ ഞങ്ങളെ അമൃത്സര്‍ കറക്കാന്‍ കൊണ്ടുപോകാന്‍ വരും. ഒന്നു നടു നിവര്‍ത്തിയ ശേഷം ഞങ്ങള്‍ തിരക്കിട്ട് ഒരുങ്ങുകയായിരുന്നു.

ടക് ടക് ടക്...

കതകില്‍ ആരോ മുട്ടുന്നു.
ഇതാരപ്പാ ഇപ്പോള്‍ - ഞാന്‍ പോയി കതകു തുറന്നു.

ദേ നില്‍ക്കുന്നു – വീണ്ടും നായിക!

You have an extra pair of jeans?”,  വളരെ കൂളായി നായിക എന്നോട് ചോദിക്കുന്നു.

ഞാന്‍ വായും പൊളിച്ചു നിന്നു.

Look, I only have one pair and it is full of shit!”, നായിക തുടരുന്നു.

കര്‍ത്താവെ ഇതിനു ഞാന്‍ എന്ത് പിഴച്ചു?

I don’t have anything to change!!!”
ഇതു പണിയാകും.

ഒരൊറ്റ പെയര്‍ ജീന്സുമായി ഇന്ത്യ തെണ്ടാന്‍ ഇറങ്ങിയിരിക്കുന്നു. പരമപിച്ചക്കാരി!!!

പൗരബോധം!!! തേങ്ങാക്കൊല!!!

ഒടുവില്‍ ഇടയാന്‍ നിന്ന നായികയോട് ഞങ്ങളുടെ കയ്യില്‍ അധികം വസ്ത്രം ഒന്നും ഇല്ല എന്നും, താഴെ ലോണ്ട്രിയില്‍ ഡ്രസ്സ്‌ കഴുകാനുള്ള സൗകര്യം ഉണ്ടാക്കിത്തരാം എന്നും വാഗ്ദാനം ചെയ്തു ഒരു വിധത്തില്‍ മടക്കി അയച്ചു.

നിന്നോട് അപ്പോളേ പറഞ്ഞതല്ലേ വേണ്ടാത്ത ഏടാകൂടം ഒന്നും എടുത്തു തലയില്‍ വെക്കണ്ട എന്നാ ഭാവത്തില്‍ സുഹൃത്ത്‌ എന്നെ നോക്കി. ഇപ്പോള്‍ എനിക്കും അങ്ങനെ തോന്നി തുടങ്ങിയിരുന്നു.
“അവന്‍റെ ഒടുക്കത്തെ ഒരു പൗരബോധം”, എന്നോ മറ്റോ ഉരുവിട്ട് സുഹൃത്ത്‌ ടോയിലെറ്റില്‍ കയറി കതകടച്ചു.

കൂടുതല്‍ സീന്‍ ആകുന്നതിനു മുന്നേ ഞങ്ങള്‍ പതുക്കെ റൂം വിട്ടിറങ്ങി താഴെ കാത്തു നിന്ന ഭുപിന്ദറിന്‍റെ അടുത്തെത്തി. അങ്ങേരുടെ ഒരു ബന്ധുവിന്‍റെ ഓട്ടോയില്‍ ഞങ്ങളെ കയറ്റിവിട്ട ശേഷം, നായികയുടെ താമസപ്രശ്നത്തിനു ഒരു തീരുമാനം ഉണ്ടാക്കിയിട്ട് വരാം എന്നും പറഞ്ഞു സ്ഥലം വിട്ടു.

മറക്കാനാവാത്ത ഒരു യാത്രയായിരുന്നു അത്. ഇന്ദിരയുടെ വെടിയുണ്ടകളുടെ പാട് മാഞ്ഞു തുടങ്ങിയ ഗോള്‍ഡന്‍ ടെംപിള്‍, നിസ്സഹായരായ നൂറുകണക്കിനു പേര്‍ പൈശാചികമായി കൊല്ലപ്പെട്ട ജാലിയന്‍ വാലാ ബാഗ്‌, ഗുഹകളിലൂടെ ഇഴഞ്ഞു കയറേണ്ടി വന്ന ഏതോ ഒരമ്പലം, പിന്നെ കാഴ്ച്ചയുടെ പൂരമായ വാഗാ ബോര്‍ഡറിലെ ഗേറ്റ് ക്ലോസിംഗ് സെറിമോണി. ഇന്ത്യയിലെ അവസാനത്തെ ധാബ എന്നവകാശപ്പെടുന്ന ബല്ലേ ബല്ലേ ധാബയിലെ സര്സൂണ്‍ ചേര്‍ത്ത ഉച്ചഭക്ഷണം.

ഒരുപാടോര്‍മ്മകള്‍.

കാണേണ്ടതെല്ലാം കണ്ടു തിരികെ പോകുന്ന വഴി.
ഓട്ടോയിലിരുന്നു സുഹൃത്ത്‌ ഒരു പുകയും ഊതി ഇങ്ങനെ ചോദിച്ചു.

“നിന്‍റെ പേരില്‍ അല്ലെ രണ്ടു റൂമും ബുക്ക്‌ ചെയ്തത്?”

“അതെ”, അതിനെന്താ എന്ന ഭാവത്തില്‍ ഞാന്‍ പ്രതിവചിച്ചു.

“അല്ല...നീ ഒന്നു ആലോചിച്ചു നോക്കിയേ...പത്തു പൈസാ കയ്യിലില്ലാതെ ഉടുതുണിക്ക്‌ മറുതുണി ഇല്ലാത്ത ആ പെണ്ണ് ആ റൂമില്‍ വെച്ചെങ്ങാനും ആത്മഹത്യ ചെയ്‌താല്‍?”

ഞാന്‍ ഉരുകി ദ്രവിച്ചു – ഏയ് അവള്‍ ആത്മഹത്യ ചെയ്യാനുള്ള സാഹചര്യം ഒന്നും നിലവില്ല. ഞാന്‍ എന്നെ തന്നെ ആശ്വസിപ്പിച്ചു. 

“പോട്ടെ...ഇനി ആരേലും ആ പെണ്ണിനെ റേപ്പ് ചെയ്തു കൊന്നു എന്ന് കരുതുക – നീ കുടുങ്ങും. കാരണം നിന്‍റെ പേരിലാണ് അവളുടെ റൂം.”

അണ്ണാ...ഇങ്ങനെ ഒന്നും പറയല്ലേ...ഞാന്‍ ചത്ത്‌ കളയും!

എന്‍റെ ശവമടക്ക് ഞാന്‍ നേരില്‍ കണ്ടു!

ഡല്‍ഹിയില്‍ നടന്ന ഒരു കൂട്ടമാനഭംഗം രാജ്യത്തെ പിടിച്ചുകുലുക്കിയ സമയം. ഇന്ത്യ ഗേറ്റിലെ പ്രതിഷേധകാര്‍ക്ക് അഭിവാദ്യം അര്‍പ്പിച്ചു മടങ്ങിയ ഞങ്ങള്‍. അടുത്ത ദിവസ്സത്തെ മനോരമയുടെ മുഖപ്രസംഗവും പ്രഥാനവാര്‍ത്തയും ഞാന്‍ മനസ്സിലോര്‍ത്തു. വിദേശ വനിത...മലയാളി യുവാക്കള്‍...അയ്യോ!!!

എന്തു വന്നാലും ഞാന്‍ ഒറ്റയ്ക്ക് പിടി കൊടുക്കില്ല എന്ന് അപ്പോള്‍ തന്നെ തീരുമാനിച്ചു – പിടിക്കുക്കയാണെങ്കില്‍ രണ്ടു പേരെയും ഒരുമിച്ചു. അതല്ലേ അളിയാ ഈ സൗഹൃദം...അതല്ലേ അളിയാ ഈ സുഹൃത്ത്‌ ബന്ധം!!!

പേടിച്ചു പേടിച്ചു ഒടുവില്‍ ഞങ്ങള്‍ ഹോട്ടലില്‍ എത്തുന്നു.

കുറച്ചു നേരം മുട്ടി നോക്കിയിട്ടും നായിക വാതില്‍ തുറക്കുന്നില്ല. 
ഒരനക്കവും ഇല്ല. ഈശ്വരാ – അവളു തൂങ്ങിക്കാണുമോ?

ഞങ്ങള്‍ - രണ്ടു ശവങ്ങള്‍ കട്ടിലില്‍ വീണു. പരസ്പരം പഴിചാരി, കുറ്റസ്സമ്മതം നടത്തി അടിയന്തിരാവസ്ഥയെ ഇങ്ങനെ നേരിടും എന്ന ചര്‍ച്ച തുടങ്ങി. പോലീസിനു മൊഴി കൊടുക്കേണ്ടിവരുന്ന സാഹചര്യം ഉണ്ടായാല്‍ മൊഴിയില്‍ വൈരുധ്യം ഉണ്ടാവാതിരിക്കാന്‍ പ്രത്യേകം ശ്രദ്ധിക്കണം എന്നോ മറ്റോ സുഹൃത്ത്‌ പറഞ്ഞതായി ഓര്‍ക്കുന്നു.

മണി ഒന്‍പതായി.

അരമണിക്കൂറിനുള്ളില്‍ ജയ്പൂറിലേക്കുള്ള ബസ്സ്‌ വരും. ഒരിക്കല്‍ കൂടി നായികയുടെ കതകു ഞങ്ങള്‍ മുട്ടി നോക്കി.

പരിപൂര്‍ണ്ണ നിശബ്ധത!

രണ്ടും കല്‍പ്പിച്ചു ഞങള്‍ താഴെ എത്തുന്നു. കാശ് സെറ്റില്‍ ചെയ്യുന്നതിനിടെ നേരത്തെ പ്ലാന്‍ ചെയ്തത് അനുസ്സരിച്ച് വളരെ കൂളായി ഞാന്‍ നായിക റൂം വെക്കേറ്റ് ചെയ്തോ എന്ന് ചോദിക്കുന്നു. അപ്പോളാണ് റീസെപ്ഷന്‍ തെണ്ടിക്ക് ആ കാര്യം ഓര്‍മ്മ വരുന്നത് തന്നെ. ഞങ്ങളെ സമ്മതിക്കണം!

നായിക റൂം ഇതുവരെ വെക്കേറ്റ് ചെയ്തിട്ടില്ലെന്ന് മാത്രമല്ല, ഇന്നേ ദിവസ്സം ആരും പുള്ളിക്കാരിയെ പുറത്തെങ്ങും കണ്ടതായിപ്പോലും ഓര്‍ക്കുന്നില്ല എന്നും ആ തെണ്ടി നമ്മളെ അറിയിക്കുന്നു.
ഒരു റൂം ബോയ്‌ പോയി കതകു തട്ടി നോക്കുകയും തുറക്കുന്നില്ല എന്ന് വന്നു പറഞ്ഞു അവന്‍റെ പാട്ടിനുപോവുകയും ചെയ്തു.

ഇതു ആത്മഹത്യ തന്നെ!

അളിയാ...സമനില കൈവിടരുത്.

ഞങ്ങള്‍ക്കുടനെ പോകണമെന്നും, നായിക മിക്കവാറും വേറെ റൂം തപ്പി കണ്ടുപിടിച്ചിട്ടുണ്ടാവും എന്നും പറഞ്ഞു ഞങ്ങള്‍ പതുക്കെ അവിടെ നിന്നും തടിയൂരി. ഒരല്പം നടന്നപ്പോള്‍ ആരോ പുറകില്‍ നിന്നും വിളിക്കുന്നതായി തോന്നി.

കുടുങ്ങി അളിയാ....ശവം കിട്ടിക്കാണും.
പഞ്ചാബി പോലീസിന്‍റെ ഇടിയും സ്വപ്നം കണ്ടു തിരിഞ്ഞു നോക്കുമ്പോള്‍ അതാ ഓടി വരുന്നു – റീസപ്ഷനിസ്റ്റ്.

ഓടണോ അതോ നില്‍ക്കണോ എന്ന ഭാവത്തില്‍ ഞാന്‍ സുഹൃത്തിനെ നോക്കി. ചോരവാര്‍ന്നുപോയി വിളറി വെളുത്ത ആ മുഖത്ത് പ്രത്യേകിച്ചു ഒരു ഭാവവും കണ്ടെത്താനാവാത്ത അവസ്ഥയായിരുന്നു.

റിസപ്ഷനിസ്റ്റ് അടുത്തെത്തി.

രണ്ടും കയ്യും ഉയര്‍ത്തി വെടി വെയ്ക്കരുത് എന്ന ഭാവത്തില്‍ നില്‍ക്കുന്ന ഞങ്ങളുടെ നേരെ അയ്യാള്‍ കൈനീട്ടി.

ഒരു വിസിറ്റിംഗ് കാര്‍ഡ്‌!!!

“സാര്‍, അടുത്ത പ്രാവശ്യം വരുമ്പോള്‍ ഇവിടെ തന്നെ താമസിക്കണം.”

തലയും കുലുക്കി കാര്‍ഡും വാങ്ങി, ചോരവാര്‍ന്നുപോയ മുഖവുമായി ബസ്സ്‌സ്റൊപ്പിലേക്ക് നടക്കുന്ന വഴി രണ്ടു പേരും ഒരക്ഷരം പോലും മിണ്ടിയിട്ടില്ല.

അങ്ങനെ ജെന്നിഫറിന് എന്ത് സംഭവിച്ചു എന്നറിയാതെ - അറിയാന്‍ ചിലപ്പോള്‍ ഇനി ഒരിക്കലും കഴിയാതെ വരും, ഞങ്ങള്‍ക്ക് ഇനി എന്ത് സംഭവിക്കും എന്നും അറിയാതെ ഞങ്ങള്‍ ജയ്പൂരിലേക്കുള്ള ബസ് കയറി. വഴിയില്‍ കണ്ടുമറന്ന മുഖങ്ങള്‍ പോലെ ജെന്നിഫരിനെയും എന്നെകിലും ഞങ്ങള്‍ മറന്നേക്കാം. പക്ഷെ ആ ദിവസം സമ്മാനിച്ച ടെന്‍ഷന്‍ - അതൊരിക്കലും മറക്കാന്‍ കഴിയില്ല.

അടുത്ത മൂന്നു ദിവസങ്ങള്‍ ഇന്ത്യയില്‍ നിന്നും ഏറ്റവും കൂടുതല്‍ ഹിറ്റ്‌ ഉണ്ടായ സെര്‍ച്ച്‌ കീവേര്‍ഡ്സ് ജെന്നിഫര്‍ + സിങ്കപ്പൂര്‍ + അമൃത്സര്‍ ആയിരിക്കും. ഒന്നും സംഭവിച്ചു കാണരുതേ എന്ന പ്രാര്‍ത്ഥനയോടെ ഞങ്ങള്‍ സെര്‍ച്ച്‌ ചെയ്തു സംഭാവന നല്‍കിയത്!!!

ഞായറാഴ്‌ച, ഒക്‌ടോബർ 20, 2013

കഥാവശേഷന്‍ - ഒരു ഇലക്ട്രോണിക്സ് ലാബ്‌ പരീക്ഷ.


 ഓര്‍മ്മകള്‍ ചികഞ്ഞെടുത്തു എഴുതിവായിക്കുന്നത് ഒരു രസം ആണ്. അതില്‍ ഒരു ലഹരിയുണ്ട്. ചിലപ്പോള്‍ ഓര്‍മകളും പ്രതീക്ഷകളും ആണ് ഇന്നിന്‍റെ വേദനകളെ മറക്കുവാന്‍ സഹായിക്കുന്നത്. എന്നെങ്കിലും ഞാന്‍ എന്നെ മറന്നു തുടങ്ങിയാല്‍ ഓര്‍മ്മപ്പെടുത്തുവാന്‍ ഈ കുറിപ്പുകള്‍ സഹായിക്കുമായിരിക്കും എന്ന പ്രതീക്ഷയോടെ...

കഥാവശേഷന്‍ എന്ന സിനിമയും ഇലക്ട്രോണിക്സ് ലാബും തമ്മില്‍ എന്തു ബന്ധം എന്ന് ചോദിച്ചാല്‍, ഒരു ബന്ധവുമില്ല എന്ന് ആ സിനിമ കണ്ടിട്ടുള്ളവര്‍ കണ്ണുമടച്ചു പറയും. എന്നാല്‍ എന്നെ സംബന്ധിച്ചിടത്തോളം ഒരു ചെറിയ ബന്ധം ഇവര്‍ തമ്മിലുണ്ട് – ഒരു ചെറിയ ഫ്ലാഷ്ബാക്കില്‍.

ഒരു ഫിഫ്ത് സെമസ്റ്റര്‍ ഇലക്ട്രോണിക്സ് ആന്‍ഡ്‌ കമ്മ്യൂണികേഷന്‍ വിദ്യാര്‍ത്ഥിയോട്, അവന്‍ അഭിമുഖീകരിക്കുന്ന പ്രശ്നങ്ങള്‍ എന്തൊക്കെയാണ് എന്ന് ചോദിച്ചാല്‍ വെറുതെ കണ്ണും മിഴിച്ചു നോക്കി നില്ക്കാന്‍ മാത്രമേ അവനു കഴിയു. അങ്ങനെ കണ്ണും മിഴിച്ചു നോക്കി നിന്നിരുന്ന കാലം. പിന്നില്‍ സപ്ലികളുടെ കൊടും കൂമ്പാരം. വിളപ്പിന്ശാല തോല്‍ക്കുന്ന നാറ്റം. മുന്നില്‍ ചോദ്യചിഹ്നമായി വിദ്യാഭ്യാസവായ്പയും മുന്നോട്ടുള്ള ജീവിതവും. ഈ സെമസ്റ്റര്‍ കൈവിട്ടാല്‍ പിന്നെ കുറെ കാലത്തേക്ക് ജീവിതം കാറും കോളും നിറഞ്ഞതായിരിക്കും എന്ന പേടി.

ഉത്കണ്ഠ.

ജീവിതത്തെ കുറിച്ചുള്ള അപാരമായ ഉത്കണ്ഠ കാരണം ആയിരുന്നു എന്ന് തോന്നുന്നു, ഒരൊറ്റ തിയറി പേപ്പര്‍ പോലും ആ വര്‍ഷം ഞാന്‍ പഠിച്ചെഴുതിയില്ല. പൊട്ടിപാളീസ്സാകും എന്ന് നൂറു ശതമാനം ഉറപ്പായി. ഈ ഉത്കണ്ഠ ഒരു വൃത്തികെട്ട സാധനം തന്നെ. രാത്രി നേരത്തെ ഉറക്കം വരുന്നു, രാവിലെ നേരത്തെ എഴുന്നേല്‍ക്കാന്‍ തോന്നാറെ ഇല്ല.പുസ്തകം കണ്ടാല്‍ അപ്പോള്‍ വാള് വെക്കും. പിന്നെ ഇങ്ങനെ പഠിക്കും? പാസ്സാകും?

എന്‍റെ നന്നാവണം എന്നാ ഉത്കടമായ ആഗ്രഹത്തിന് ഉത്കണ്ഠ തടവെച്ച്, എഴുതിയ ആറു പേപ്പറില്‍ അഞ്ചും പൊട്ടും എന്ന അവസ്ഥയില്‍ എത്തി നില്‍ക്കുമ്പോളാണ് ലാബ്‌ പരീക്ഷകള്‍ കടന്നു വരുന്നത്.

ഇതിനെങ്കിലും പാസ്സാകണം.

സാധാരണ തിയറി പേപ്പര്‍ എട്ടുനിലയില്‍ പൊട്ടുന്ന ചെറ്റകളടക്കം സകല തെണ്ടികളും ലാബ്‌ പരീക്ഷകള്‍ എങ്ങനെയെങ്കിലും കടന്നുകൂടാറുണ്ട്. ലാബ്‌ റെക്കോര്‍ഡ്‌ എന്ന ഭാരം ചുമക്കാനുള്ള മടിയും, ഒറ്റയ്ക്ക് സപ്ലി എഴുതേണ്ടിവരും എന്ന പേടി കാരണം ആയിരിക്കും – പഠിച്ചോ കോപ്പിയടിച്ചോ എങ്ങനെയെങ്കിലും പാസ്സാകും.
എന്തായാലും ഇപ്പ്രാവശ്യം ലാബ്‌ രണ്ടും കലക്കണം – കലക്കിയെ പറ്റു.
രണ്ടു ലാബുകള്‍  - ഇലക്ട്രോണിക്സ് സര്‍ക്യുട്ട് ലാബും ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ലാബും.

ഇലക്ട്രോണിക്സ് സര്‍ക്യുട്ട് ലാബ്‌.

ഒരു മൂന്നു നാല് ദിവസ്സം മുന്‍പ് ചരിത്രത്തിലാദ്യമായി ഞാന്‍ പഠിച്ചു തുടങ്ങി. ആകെ പതിനേഴര പരീക്ഷണങ്ങള്‍. അതില്‍ പതിനേഴും ഞാന്‍ കുത്തിയിരുന്ന് പഠിച്ചു. ഓരോ സര്‍ക്യുട്ടും കാണാപാഠം. പതിനേഴാമത്തത്തിന്‍റെ രണ്ടാം ഭാഗം ആയ വോള്‍ട്ടേജ് സ്റ്റബിലൈസ്സര്‍ എന്തോ ചെയ്യുന്ന കുന്തം ഞാന്‍ വിട്ടു. ഇതുവരെ ഒരു പരീക്ഷയിലും അത് ചോദിച്ച ചരിത്രം ഇല്ല. ഇപ്പ്രാവശ്യവും ചോദിക്കാന്‍ തീരെ സാധ്യത ഇല്ല. ഏതായാലും പരീക്ഷയുടെ തലേ രാത്രി ഞാന്‍ ബ്രെഡ്‌ബോര്‍ഡില്‍ സര്‍ക്യുട്ടുകള്‍ ചെയ്യുന്നതായി സ്വപ്നം കണ്ടു. ഏതു പാതിരാത്രി വിളിച്ചുണര്‍ത്തിയാലും വരച്ചു കയ്യില്‍ കൊടുക്കില്ലേ ഞാന്‍ സര്‍ക്യുട്ടുകള്‍!

ആദ്യമായി ഞാന്‍ സര്‍ക്യുട്ടുകളെ പ്രണയിച്ചു തുടങ്ങി!

അങ്ങനെ പരീക്ഷ ദിവസ്സം ഒരു കൊടും ഭീകരന്‍റെ ലുക്ക്‌ ഉള്ള എക്സ്റെര്ണേല്‍ എക്സാമിനരുടെ കയ്യില്‍ നിന്നും ലോട്ട് എടുത്തു കിട്ടിയ ചോദ്യക്കടലാസ്സുതുണ്ടുമായി ഒരു മൂളിപ്പാട്ടും പാടി ഞാന്‍ എന്‍റെ സീറ്റിലേക്ക് നടന്നു.

വോള്‍ട്ടേജ് സ്റ്റബിലൈസ്സര്‍.

ഛെ! പുട്ട്. ഇപ്പോള്‍ ശരിയാക്കി തരാം.

രണ്ടു മിനിറ്റ്കൊണ്ട് സര്‍ക്യൂട്ട് വരച്ചു. ഒന്നു സൂക്ഷിച്ചുനോക്കി ഭംഗി ഉറപ്പു വരുത്തി, ട്രാന്‍സിസ്റ്ററും റെസിസ്റ്റ്റും പിന്നെ ഓര്‍മയില്ലാത്ത ഏതൊക്കെയോ കുന്ത്രാണ്ടങ്ങളും വാങ്ങിക്കാനായി ഞാന്‍ എഴുന്നേറ്റു. ചുറ്റുമുള്ള പാവങ്ങള്‍ ഒക്കെ അപ്പോളും കടലാസ്സും നോക്കി വായും പൊളിച്ചിരികുന്നെ ഉണ്ടായിരുന്നുള്ളൂ. ഇവന്മാര്‍ക്കൊക്കെ നേരെ ചൊവ്വേ പഠിച്ചിട്ടു വന്നുകൂടെ. കഷ്ടം തന്നെ!

അങ്ങനെ വരച്ച സര്ക്യൂട്ടുമായി പോകുന്നതിനിടയില്‍, വെറുതെ...വെറുതെ ഒന്നു ചോദ്യപേപ്പറില്‍ നോക്കി. ആകെ തല ഒന്നു ചുറ്റുന്നതായി തോന്നി. ആവേശത്തിനിടയില്‍ ചോദ്യം മുഴുവന്‍ വായിച്ചില്ലായിരുന്നല്ലോ...

കൃത്യം പതിനേഴാമത്തെ പരീക്ഷണത്തിന്‍റെ രണ്ടാം ഭാഗം ആയ വോള്‍ട്ടേജ് സ്റ്റബിലൈസ്സറിന്‍റെ എന്തോ ഒരു കുന്തം ഉണ്ടല്ലോ? ഞാന്‍ പഠിക്കാതെ വിട്ട സാധനം. ഇതുവരെ ചോദിച്ചിട്ടില്ലാത്ത സാധനം. അതാണ് അടിച്ചു കിട്ടിയ അന്നത്തെ എന്‍റെ ദുര്‍വിധി!!!

ആസ്സ് ആയി!!!

പോയ അതെ സ്പീഡില്‍ തിരിച്ചു സീറ്റില്‍ എത്തി!
വിധിയെ പഴിച്ചുകൊണ്ട്, സകലദൈവങ്ങളെയും വിളിച്ചുകൊണ്ടു പഠിക്കാത്ത ആ സര്ക്യൂട്ട് വരക്കാന്‍ ഞാന്‍ ഒരു വിഫലശ്രമം നടത്തി. 

ഏതാണ്ട് ഒരു അരമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ വരച്ചുകൊണ്ടിരുന്ന സര്‍ക്യുട്ടുകള്‍ എന്നെ നോക്കി കൊഞ്ഞനം കുത്തുന്നതായി അനുഭവപ്പെട്ടു.
ചുറ്റുമുള്ള തെണ്ടികള്‍ അപ്പോളേക്കും ട്രാന്‍സിസ്റ്ററും റെസിസ്സ്റ്ററും കൊണ്ട് താജ്മഹല്‍ പണിഞ്ഞു തുടങ്ങിയിരുന്നു.

ഒടുവില്‍ തോല്‍വി സമ്മതിച്ചു ഞാന്‍ എക്സ്ടെര്‍ണല്‍ എക്സാമിനെര്‍ എന്ന് പേരുള്ള ആ കൊടും ഭീകരന്‍റെ അടുത്ത് വിറച്ചു വിറച്ചു ചെന്നു.

“സാറിന്‍റെ മോളെ എനിക്കു കെട്ടിച്ചു തരുമോ?”

സത്യമായും ഞാന്‍ അങ്ങനെ ചോദിച്ചിട്ടില്ല!!!

പക്ഷെ ടിയാന്‍റെ നോട്ടം കണ്ടപ്പോള്‍ ഒരു നിമിഷം എക്സ്പിരിമെന്റ്റ് മാറ്റിത്തരുമോ എന്നതിനു പകരം ഇതാണോ ചോദിച്ചത് എന്നു ഞാന്‍ സംശയിച്ചു പോയി!

അഞ്ചു മിനിറ്റ് എന്നെ നോക്കി ദഹിപ്പിച്ചതിനു ശേഷം ഭീകരന്‍ ഒടുവില്‍ സമ്മതിച്ചു – പക്ഷെ ഇപ്പ്രാവശ്യം ഫുള്‍ ഔട്ട്‌പുട്ട് കിട്ടിയില്ലെങ്കില്‍ തോല്‍പ്പിക്കും എന്ന ഭീഷണിയോടെ.

വേറെ വഴിയൊന്നും ഇല്ലാത്തോണ്ട് ഞാന്‍ വീണ്ടും ലോട്ട് എടുത്തു.

ദൈവം ചതിച്ചില്ല!

കിട്ടാവുന്നതില്‍ വെച്ച് ഏറ്റവും എളുപ്പമുള്ള സര്‍ക്യുട്ട് തന്നെ കിട്ടി. ഏറിയാല്‍ ഒരു മൂന്നോ നാലോ കംപൊണന്റ്റ്. പുട്ട് പോലെ പണ്ട് കുത്തികത്തിച്ചിട്ടുള്ള സര്‍ക്യുട്ട്. രക്ഷപ്പെട്ടു!

അഞ്ചു മിനിറ്റ്കൊണ്ട് സര്‍ക്യുട്ട് വരച്ചു, ബ്രെഡ്‌ബോര്‍ഡില്‍ കുത്തി ഔട്ട്‌പുട്ട് CRO’യില്‍ കൊടുത്തു!

വിധിയുടെ കറുത്തകൈകള്‍ വീണ്ടും പൊങ്ങി.
ആ ദിവസം അങ്ങനെ ആയിരുന്നു – ഞാന്‍ പഠിക്കാത്ത ഒരിക്കലും ചോദിച്ചിട്ടില്ലാത്ത ചോദ്യം തന്നെ കിട്ടുക. മാറ്റിക്കിട്ടിയ ഏറ്റവും ചെറിയ സര്‍ക്യുട്ടിനു ഔട്ട്‌പുട്ട് കിട്ടാതിരിക്കുക!!!

അറിയാവുന്ന പണി പതിനെട്ടും നോക്കി – ഒരു രക്ഷയുമില്ല.

ഞാന്‍ വീണ്ടും വിയര്‍ത്തു തുടങ്ങി.

സമയം കഴിയാറായി – ചുറ്റുമുള്ളവര്‍ ഒക്കെ ഔട്ട്‌പുട്ടും കാണിച്ചു വൈവയും കഴിഞ്ഞു ഇറങ്ങിതുടങ്ങി.

എക്സ്ടെര്‍ണല്‍ കാലമാടന്‍ വന്നു വിരട്ടിതുടങ്ങി.

ആ വീര്‍പ്പുമുട്ടലില്‍ നിന്നും എങ്ങനെയെങ്കിലും രക്ഷപ്പെടാനായി ഞാന്‍ അറിയാതെ ചോദിച്ചുപോയി, “സാര്‍, ഔട്ട്‌പുട്ട് കിട്ടുന്നില്ല. ഇനി ഇപ്പോള്‍ വൈവ വേണോ?”

“സര്‍ക്യുട്ട് ഒക്കേ ശരിയാണല്ലോ. പിന്നെന്താ കിട്ടാത്തെ? സമയം ഉണ്ട്, നോക്കിയിട്ട് പോയാല്‍ മതി. വേറെ പ്രത്യേകിച്ചു പണി ഒന്നും ഇല്ലല്ലോ?”

കാലമാടന്‍ വിടാന്‍ ഉദ്ദേശം ഇല്ല.

ഒടുവില്‍ ഒരു പരീക്ഷാഹാളില്‍ ഒരാളെ പീടിപ്പിക്കാവുന്നത്തിന്‍റെ പരമാവധി പീഡിപ്പിച്ചു, അറിഞ്ഞുകൂടാത്ത ചോദ്യങ്ങള്‍ തന്നെ ഒരു കാര്യവുമില്ലെങ്കിലും വൈവക്കു ചോദിച്ചു എന്നെ വെറുപ്പിച്ചു പണ്ടാരം അടക്കിയതിനു ശേഷം മാത്രമാണു അവിടെ നിന്നും പോകാന്‍ അനുവദിച്ചത്. വല്ലവിധേനയും വീട്ടിലെത്തി പതിവുപോലെ പരീക്ഷ കുഴപ്പമില്ലായിരുന്നു എന്ന് പറഞ്ഞു ഞാന്‍ മുറിയില്‍ കയറി കതകടച്ചു.
അടുത്ത ദിവസം ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ലാബ്‌ - എന്‍റെ പട്ടി പഠിക്കും. പോ പുല്ലു!!!

സമസ്തലോകത്തോടും ഉള്ള ദേഷ്യം ഞാന്‍ എന്നോട് തന്നെ തീര്‍ത്തു!

ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ലാബ്‌.

കെട്ടും ഭാണ്ഡവുമായി ഉച്ചക്കുള്ള പരീക്ഷക്ക്‌ രാവിലെ പതിനൊന്നു മണിക്കു തന്നെ ഞാന്‍ കോളേജില്‍ എത്തി. എല്ലാവരും ഇരുന്നു പഠിക്കുമ്പോള്‍, ഞാന്‍ വരാന്തയില്‍ ഒരു ഭ്രാന്തനെ പോലെ അലഞ്ഞു നടക്കുന്നു.

“എന്തായിരുന്നു ഇന്നലത്തെ പ്രകടനം! തനിക്കൊക്കെ എന്തെങ്കിലുമൊക്കെ പഠിച്ചിട്ടു വന്നുകൂടെ? വെറുതെ കോളേജിന്‍റെ പേര് കളയാനായിട്ട്!”, ഇലക്ട്രോണിക്സ് ടീച്ചറുടെ കമന്റ്റ്.

എന്‍റെ ഹൃദയവേദന ആരു കാണാന്‍!!!

ആരോടും ഒന്നും പറയാതെ ഉടനെ അവിടെ നിന്നും ഇറങ്ങി.
നേരെ ചെന്നെത്തിയത് പട്ടം കല്പന തിയേറ്ററില്‍ - കഥാവശേഷന്‍!
ഒരു വശത്ത് ഡിജിറ്റല്‍ ഇലക്ട്രോണിക്സ് ലാബ്‌ എക്സാം തകര്‍ത്തു നടക്കുന്നു. മറുവശത്ത് ജീവിച്ചിരിക്കുന്നതിന്‍റെ അപമാനം കാരണം ആത്മഹത്യ ചെയ്ത ഒരു യുവാവിന്‍റെ കഥ. ഏതാണ്ട് സമാനാവസ്ഥയില്‍ ഇരുന്നു കണ്ടത് കൊണ്ടാകാം, ഇന്നും എന്‍റെ ഏറ്റവും പ്രിയപ്പെട്ട സിനിമകളില്‍ ഒന്നായി കഥാവശേഷന്‍ തുടരുന്നത്!

റിസള്‍ട്ട്‌ വന്നു.

എട്ടെണ്ണത്തില്‍ ആറെണ്ണം സുന്ദരമായി പൊട്ടി!

ജയിച്ച രണ്ടെണ്ണത്തിനു പാസ്സ് മാര്‍ക്കും!

ഇതിനു പുറമേ ഒരു ലാബ്‌ ഞാന്‍ ബങ്ക് ചെയ്തു എന്നും കൂടി വീട്ടുകാര്‍ അറിഞ്ഞിരുന്നേല്‍ ഞാന്‍ ഇന്ന് കഥാവശേഷനാകുമായിരുന്നു!
ദൈവം കാത്തു!

പിന്‍കുറിപ്പ് : ഇന്‍പുട്ട് കൊടുത്ത അതേ സ്ലോട്ടില്‍ തന്നെയാണു ഔട്ട്‌പുട്ടിന്‍റെ കമ്പിയും ഞാന്‍ കുത്തിയതെന്നും, അത് കാരണം ആണ് ഔട്ട്‌പുട്ട് കിട്ടാത്തതെന്നും, അല്ലാതെ മുന്‍പ് പറഞ്ഞപോലെ വിധി അല്ല കാരണം എന്നും പിന്നീടുള്ള വിശകലനത്തില്‍ നിന്നും തെളിഞ്ഞു.

വീണ്ടും ആസ്സ്!