തിങ്കളാഴ്‌ച, മേയ് 26, 2014

ആഴങ്ങള്‍

നിന്നെ,യെന്നാഴങ്ങളി,ലുള്‍ക്കൊള്ളുവാന്‍,
നിന്നിലേ,യാഴങ്ങളിലേയ്ക്ക് വളര്‍ന്നിറങ്ങുവാന്‍,
നിത്യമെന്നുമുള്ളം നിശബ്ദമായി,
നിഗൂഡമായുള്ളില്‍ ത്രസ്സിച്ചിരുന്നു.

ഒരേ ഭ്രാന്ത്...


സുഹൃത്തേ,
ബന്ധങ്ങളുടെ ആഴച്ചുഴിയറിഞ്ഞവനല്ല ഞാന്‍...
താഴേക്കിറങ്ങാനുതകുമ്പോള്‍...
ഇരുട്ട്‌...വേദന...
ഒരു നിമിഷം...ഞാന്‍ തിരികെക്കരേറി...
ഭയം...പരാജിതന്‍റെ ആത്മഭയം...
വരികളെഴുതി, ചുരുട്ടിയെറിഞ്ഞ
വെളുത്ത കടലാസ്സുകളാലതി-
ന്നാഴം കുറയ്ക്കുവാന്‍ ഞാന്‍ ശ്രമിച്ചു...
നിര്‍വികാരതയുടെ നീരസത്താ-
ലൊളിച്ചോടുവാന്‍ ഞാന്‍ ശ്രമിച്ചു...
നീറുന്ന,യോര്‍മ്മകളെന്നിലെ
മതിഭ്രമത്തിന്‍റെ ശേഷിപ്പുകള്‍...
ഞാനുറക്കെ,യുറക്കെ ചിരിച്ചു...
ആഴങ്ങളില്‍ നിന്നുമൊരു മാറ്റൊലി കേള്‍ക്കുന്നു...
അറിഞ്ഞവന്‍റെ ഭ്രാന്ത്...
അറിയാത്തവന്‍റെ ഭ്രാന്തിനോട് പ്രതികരിക്കുന്നു...
അതേ ഭാഷയില്‍...
അതേ ശബ്ധത്തില്‍...

ഞായറാഴ്‌ച, മേയ് 11, 2014

വൈരുദ്ധ്യങ്ങള്‍.

സ്വത്വം

ഇരുട്ടും വെളിച്ചവും സ്വത്വം കൈമാറി...
ഇന്നെനിയ്ക്കു ഇരുട്ടില്‍ കാണാം...
വെളിച്ച,മോര്‍മ്മകളില്‍
ചിതറിപ്പോയ ഒരു ബള്‍ബ്‌...

നിറം

കറുത്ത പ്രഭാതത്തില്‍
ചുവന്ന പുഴുക്കള്‍
വെളുത്ത ചോര കുടിക്കുന്നു.
നിറങ്ങള്‍ക്ക് ഭ്രാന്ത്‌ പിടിച്ചു...

ആത്മഹത്യ

ഉറക്കഗുളികകളുടെ കുപ്പി കാലിയായി.
നുരയും പതയും മഷി പടര്‍ത്തിയ
കടലാസ്സിലൊടുവി,ലവളുടെ
ഓര്‍മ്മകള്‍ മാത്രം ശേഷിച്ചു.

മരണം

നിശബ്ധമായ ഏകാന്തത.
പുകയൂതുന്ന പ്രഭാതം.
മിടിക്കാന്‍ മടിക്കുന്ന ഹൃദയം.
ഒരു കാലൊച്ച കേള്‍ക്കുന്നുണ്ടോ?

മഴ

മഴ പെയ്തിറങ്ങുന്നു.
ചിതല്‍പുറ്റുകലൊലിച്ചിറങ്ങി
ചെളികെട്ടിയ മനസ്സ്.
അഭയം തേടി ഞാനെത്തിയത്
ഇന്നലെ മുളച്ച കൂണുകള്‍ക്ക് കീഴില്‍.

നിസ്സംഗത.

ചിതകൂട്ടി, ചിറകറുത്ത,തിലെറിഞ്ഞു                   
പുറം തിരിഞ്ഞു നടക്കുന്ന
പക്ഷിയുടെ നിസ്സംഗത.
വേടന്‍റെ ധര്‍മ്മസങ്കടം.

ഞായറാഴ്‌ച, ജനുവരി 26, 2014

ശിഖണ്ഡി.

ഇളം ചുവപ്പു കലര്‍ന്ന ആകാശം.
പകല്ച്ചൂടുറങ്ങി, നിലാവിന്‍റെ മഞ്ഞുതുള്ളികള്‍ക്കായി
കാത്തുകിടക്കുന്ന തീരം_
യമുനയുടെ തീരം.
അകലെയെങ്ങോ മിന്നിത്തുടങ്ങിയ നക്ഷ്ത്രങ്ങള്‍,
ചുറ്റും നിശബ്ധമായ ഏകാന്തത.
ആ വിദൂരതയില്‍, ചെടികള്‍ക്കിടയില്‍,
ഞാനൊളിച്ചിരുന്നു – ഊഴവും കാത്തു.
ഞാന്‍, ശിഖണ്ഡി!

നിങ്ങള്‍ ഞെട്ടിയോ?
അരുത്!

വ്യാസന്‍ രചിച്ച കള്ളക്കഥയാണ് എന്‍റെ മരണം!!!
അമരനാണ് ഞാന്‍.
അശ്വഥാമാവിനു മുന്നേ അലയാന്‍ തുടങ്ങിയവന്‍.
എന്‍റെ മരണം – അത് നിങ്ങള്‍ വിശ്വസിച്ചു.
വ്യാസന്‍ നല്ല ഒരെഴുത്തുകാരന്‍ ആയിരുന്നു.
എന്നെങ്കിലും കണ്ടുമുട്ടുകയാണെങ്കില്‍ ചോദിക്കണമെന്നുണ്ടായിരുന്നു,
എന്നെ കൊന്നി,ട്ടലയാന്‍ വിട്ടതെന്തിനെന്നു?

ആരാലും തിരിച്ചറിയപ്പെടാതെ നിങ്ങള്‍ക്കിടയില്‍ ഞാന്‍ ജീവിച്ചു.
എത്രായിരം വര്‍ഷങ്ങള്‍ കടന്നുപോയി എന്നെനിക്കറിയില്ല.
നിങ്ങളും വ്യാസനും പക്ഷെ, പിന്നീട് എന്നെത്തിരഞ്ഞ് വന്നില്ല.
എനിക്കതില്‍ പരാതിയില്ല.

നിങ്ങളുടെ മറവിയില്‍ നിങ്ങള്‍ക്കിടയില്‍ ഞാനുണ്ടായിരുന്നു.
ചിലപ്പോള്‍ സ്വയം ആയുധമായി.
ചിലപ്പോള്‍ ഭീരുക്കളുടെ കവചമായി.
മുഖമായി, ശബ്ദമായി.
നിങ്ങളറിയാതെ പലപ്പോഴും ഞാന്‍ മുന്നില്‍ നിന്നും പടനയിച്ചു.
അല്ല, നിങ്ങള്‍ എന്നെ മുന്‍നിറുത്തി പടനയിച്ചു.

നിങ്ങള്‍ ശ്രദ്ധിച്ചിരിക്കുമോ എന്നെനിക്കറിയില്ല.
എന്‍റെ ശരിയും തെറ്റും_
അതിനു വ്യാസന്‍ ഗീതയില്‍ വ്യാഖ്യാനങ്ങള്‍ കൊടുത്തിട്ടില്ല.
ഒരുപക്ഷെ ഞാന്‍ വെറുമൊരു ഉപകരണമായത് കൊണ്ടാകാം.
ഉപകരണത്തിന്‍റെ ശരിയും തെറ്റും നിശ്ചയിക്കാനാവില്ല.
ഉപയോഗിക്കുന്നവന്‍റെ ഔചിത്യം.
അതില്‍ കവിഞ്ഞൊരു സ്വത്വം ഉപകരണത്തിനില്ല.
അതിനാലാകാം വ്യാസന്‍ നിങ്ങള്‍ക്കു മുന്നില്‍ എന്നെ കൊന്നതു,
അലയാന്‍ വിധിച്ചത്.

എനിക്കു പരിഭവമില്ല.

ഇന്നു, ഈ യമുനാതീരത്തു
ഈ പടര്‍പ്പുകള്‍ക്കിടയില്‍ ആയുധമേന്തി ഒളിച്ചിരിക്കുമ്പോളും
എനിക്കു ശരിയും തെറ്റുകളുമില്ല.

വെറുപ്പിന്‍റെയും പ്രതികാരത്തിന്‍റെയും വേദാന്തവുമായി ചിലര്‍ വന്നു.
അവര്‍ക്കൊരു മുഖം വേണമായിരുന്നു.
ശബ്ദം വേണമായിരുന്നു.
ആയുധമേന്താന്‍ കൈകള്‍ വേണമായിരുന്നു.

അങ്ങനെ ശരിയും തെറ്റുമില്ലാത്ത ഞാന്‍
അവരുടെ ശരിയായി.
നിങ്ങളുടെ തെറ്റായി.

നേരം ഇരുണ്ടു തുടങ്ങി.

പ്രണയത്തിന്‍റെയും വിരഹത്തിന്‍റെയും ആ സ്മാരകത്തിനു മുകളില്‍
നിലാവ് പടര്‍ന്നിറങ്ങി.
കണ്ണീരിന്‍റെ നനവു പടര്‍ന്ന ആ മാര്‍ബിള്‍ കല്ലുകള്‍ തിളങ്ങി.
എന്‍റെ നിര്‍വികാരതയില്‍...
ശരിയും തെറ്റുമില്ലായ്മയില്‍, അവ ഇന്ന് തകരും.
ചിതറിത്തെറിക്കുന്ന മാര്‍ബിള്‍ കഷണങ്ങളവ-
നിങ്ങള്‍ ഓരോരുത്തരെയും വ്രണപ്പെടുത്തും.
നിങ്ങളുടെ ശരികളും തെറ്റുകളും തമ്മിലുള്ള പോരാട്ടം
_അവിടെ തുടങ്ങും.

എന്‍റെ ദൗത്യം പൂര്‍ണ്ണമായി.

അമരത്വത്തിന്‍റെ ഏകാന്തതയിലേക്ക് ഞാന്‍ വീണ്ടും മടങ്ങട്ടെ.
എന്നെത്തേടി നിങ്ങള്‍ ഇനിയും വരാതിരിക്കില്ല.
മുഖവും ശബ്ദവും കൈകളും നിങ്ങള്‍ക്കിനിയും ആവശ്യം വരും.
കാരണം നിങ്ങള്‍ ഭീരുക്കളാണ്.
ഷണ്ഡന്മാരാണ്.

ശനിയാഴ്‌ച, ജനുവരി 18, 2014

പുലിജന്മം.

“വാഴുന്നോര്‍ക്ക് പ്രാന്ത്...
മറ്റുള്ളോര്‍ക്കൊക്കെ ആധി.
കണ്ടില്ലാ കേട്ടില്ലാ എന്നു നടിച്ചുടെ ഗുരുക്കളെ?
ഞാനും എന്‍റെ ഓളും, ഓക്കുള്ള മക്കളും എന്നു നിനച്ചുടെ ഗുരുക്കളെ?
ഒരു പൊട്ടന്‍ കളി കളിച്ചുടെ എന്‍റെ ഗുരുക്കളെ?”

പൊട്ടന്‍റെയും കുറത്തിയുടെയും ഉപദേശം ചെവികൊള്ളാന്‍ നില്‍ക്കാതെ, പുലിയൂരില്‍ പോയി പുലിവേഷം മറഞ്ഞു പുലിജടയും പുലിവാലും കൊണ്ടുവന്നു, വാഴുന്നോരുടെ പ്രാന്തും മറ്റുള്ളോരുടെ ആധിയും മാറ്റാന്‍ ഇറങ്ങിത്തിരിക്കുകയാണ് കാരി ഗുരുക്കള്‍. ചാളയിലെത്തി വെള്ളച്ചിയോട് യാത്ര പറഞ്ഞു പിരിയുമ്പോള്‍, പുലിവേഷത്തില്‍ തിരിച്ചെത്തുന്ന തന്നെ കണ്ടു പേടിക്കരുതെന്നും, അരിക്കാടിവെള്ളവും അടിക്കാച്ചിലും കൊണ്ട് തന്‍റെ നരവേഷം വീണ്ടെടുക്കാന്‍ സഹായിക്കണമെന്നും ചട്ടപ്പെടുത്തുന്നു. എന്നാല്‍ തിരികെയെത്തുമ്പോള്‍, കാരി ഗുരുക്കളുടെ പുലിവേഷം കണ്ടു വെള്ളച്ചി ഭയക്കുകയും, കയ്യില്‍ നിന്നും അരിക്കാടിവെള്ളം നിറച്ച കുടം വീണുടയുകയും ചെയ്യുന്നു. അങ്ങനെ നരനാകാന്‍ കഴിയാതെ പുലിയായി ഗുരുക്കള്‍ കാട്ടിലലഞ്ഞു തീരുന്നു.

കാരി ഗുരുക്കളുടെ കഥ നാടകമാക്കാന്‍ ശ്രമിക്കുന്ന പ്രഭാകരന്‍ - കമ്മ്യൂണിസ്റ്റുകാരനും മനുഷ്യസ്നേഹിയുമായ പ്രഭാകരന്‍. ഒരു വര്‍ഗ്ഗീയലഹളയുടെ പശ്ചാത്തലത്തില്‍ വാഴുന്നവര്‍ക്ക് പ്രാന്താവുകയും മറ്റുള്ളവര്‍ക്ക് ആധിയാവുകയും ചെയ്തപ്പോള്‍ അറിയാതെ പ്രഭാകരനു പുലിവേഷം കെട്ടേണ്ടി വരുന്നു. പ്രത്യയശാസ്ത്രങ്ങളും പാര്‍ട്ടിയും പ്രഭാകരനെ കൈവിടുന്നു. കൂടെനിന്നവര്‍ പൊട്ടന്‍കളി കളിച്ചു രക്ഷപ്പെടുന്നു. ഒടുവില്‍ സ്നേഹിച്ച പെണ്ണായ ഷഹനാസ് മുന്നില്‍ വാതില്‍ കൊട്ടിയടക്കുമ്പോള്‍ വെള്ളച്ചിയുടെ ഭയം പ്രഭാകരന്‍ അവളില്‍ കാണുന്നു.           

ആ നിമിഷത്തില്‍ കാരി ഗുരുക്കളുടെയും പ്രഭാകരന്‍റെയും വിധികള്‍ ഒന്നാകുന്നു.


മിത്തും സമകാലീനതയും ഇഴചേര്‍ത്തു പ്രിയനന്ദനന്‍ ഒരുക്കിയ പുലിജന്മം അവിസ്മരണീയമായ ഒരു അനുഭവം പകരുന്നു.