cinema എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
cinema എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ശനിയാഴ്‌ച, ജനുവരി 18, 2014

പുലിജന്മം.

“വാഴുന്നോര്‍ക്ക് പ്രാന്ത്...
മറ്റുള്ളോര്‍ക്കൊക്കെ ആധി.
കണ്ടില്ലാ കേട്ടില്ലാ എന്നു നടിച്ചുടെ ഗുരുക്കളെ?
ഞാനും എന്‍റെ ഓളും, ഓക്കുള്ള മക്കളും എന്നു നിനച്ചുടെ ഗുരുക്കളെ?
ഒരു പൊട്ടന്‍ കളി കളിച്ചുടെ എന്‍റെ ഗുരുക്കളെ?”

പൊട്ടന്‍റെയും കുറത്തിയുടെയും ഉപദേശം ചെവികൊള്ളാന്‍ നില്‍ക്കാതെ, പുലിയൂരില്‍ പോയി പുലിവേഷം മറഞ്ഞു പുലിജടയും പുലിവാലും കൊണ്ടുവന്നു, വാഴുന്നോരുടെ പ്രാന്തും മറ്റുള്ളോരുടെ ആധിയും മാറ്റാന്‍ ഇറങ്ങിത്തിരിക്കുകയാണ് കാരി ഗുരുക്കള്‍. ചാളയിലെത്തി വെള്ളച്ചിയോട് യാത്ര പറഞ്ഞു പിരിയുമ്പോള്‍, പുലിവേഷത്തില്‍ തിരിച്ചെത്തുന്ന തന്നെ കണ്ടു പേടിക്കരുതെന്നും, അരിക്കാടിവെള്ളവും അടിക്കാച്ചിലും കൊണ്ട് തന്‍റെ നരവേഷം വീണ്ടെടുക്കാന്‍ സഹായിക്കണമെന്നും ചട്ടപ്പെടുത്തുന്നു. എന്നാല്‍ തിരികെയെത്തുമ്പോള്‍, കാരി ഗുരുക്കളുടെ പുലിവേഷം കണ്ടു വെള്ളച്ചി ഭയക്കുകയും, കയ്യില്‍ നിന്നും അരിക്കാടിവെള്ളം നിറച്ച കുടം വീണുടയുകയും ചെയ്യുന്നു. അങ്ങനെ നരനാകാന്‍ കഴിയാതെ പുലിയായി ഗുരുക്കള്‍ കാട്ടിലലഞ്ഞു തീരുന്നു.

കാരി ഗുരുക്കളുടെ കഥ നാടകമാക്കാന്‍ ശ്രമിക്കുന്ന പ്രഭാകരന്‍ - കമ്മ്യൂണിസ്റ്റുകാരനും മനുഷ്യസ്നേഹിയുമായ പ്രഭാകരന്‍. ഒരു വര്‍ഗ്ഗീയലഹളയുടെ പശ്ചാത്തലത്തില്‍ വാഴുന്നവര്‍ക്ക് പ്രാന്താവുകയും മറ്റുള്ളവര്‍ക്ക് ആധിയാവുകയും ചെയ്തപ്പോള്‍ അറിയാതെ പ്രഭാകരനു പുലിവേഷം കെട്ടേണ്ടി വരുന്നു. പ്രത്യയശാസ്ത്രങ്ങളും പാര്‍ട്ടിയും പ്രഭാകരനെ കൈവിടുന്നു. കൂടെനിന്നവര്‍ പൊട്ടന്‍കളി കളിച്ചു രക്ഷപ്പെടുന്നു. ഒടുവില്‍ സ്നേഹിച്ച പെണ്ണായ ഷഹനാസ് മുന്നില്‍ വാതില്‍ കൊട്ടിയടക്കുമ്പോള്‍ വെള്ളച്ചിയുടെ ഭയം പ്രഭാകരന്‍ അവളില്‍ കാണുന്നു.           

ആ നിമിഷത്തില്‍ കാരി ഗുരുക്കളുടെയും പ്രഭാകരന്‍റെയും വിധികള്‍ ഒന്നാകുന്നു.


മിത്തും സമകാലീനതയും ഇഴചേര്‍ത്തു പ്രിയനന്ദനന്‍ ഒരുക്കിയ പുലിജന്മം അവിസ്മരണീയമായ ഒരു അനുഭവം പകരുന്നു.      

ശനിയാഴ്‌ച, ഡിസംബർ 31, 2011

പ്ലസ്‌ 2 - ആദ്യ പാപം.

വര്‍ഷങ്ങള്‍ക്കു മുന്‍പു...


പ്രീ ഡിഗ്രിയുടെ സ്വാതന്ത്ര്യം മോഹിച്ചു പത്താം ക്ലാസ്സു വരെ തള്ളിനീക്കിയ ശേഷമാണു നമ്മള്‍ അറിയുനത് നമ്മുടെ പ്രിയപ്പെട്ട സര്‍ക്കാര്‍ പ്ലസ്‌ 2 എന്നാ പേരില്‍ പുതിയൊരു കലാപരിപാടി തുടങ്ങിയിട്ടുണ്ടെന്നും, അതിനു തല വെക്കുക അല്ലാതെ നമ്മള്‍ക്ക് വേറെ വഴികളൊന്നും ഇല്ലെന്നും. ഒന്നുകില്‍ ആര്‍ട്സ് കോളേജില്‍ പോയി നല്ല തല്ലു കൊള്ളുക...അല്ലെങ്കില്‍ Mar Ivanios'ല്‍ പോയി രണ്ടു വര്‍ഷം വായുന്നോക്കുക...അത്രേ ഉള്ളു ആഗ്രഹം. അതിന്റെ കടയ്ക്കലാണ് സര്‍ക്കാര്‍ പ്ലസ്‌ 2 വെച്ചത്!. അങ്ങനെ ഒടുക്കം നമ്മള്‍ എത്തിപ്പെട്ടത് ആര്യ സെന്‍ട്രല്‍ സ്കൂളില്‍  - അതും കേന്ദ്രനായ CBSE 'ടെ കയ്യില്‍!


സ്വാതന്ത്ര്യം എന്നാ വാക്കിന്‍റെ അര്‍ഥം...വില...അവിടെ നിന്നുമാണ് നമ്മള്‍ പഠിച്ചത്.


ഒന്ന് രണ്ടു മാസം നമ്മള്‍ അച്ചടക്കത്തോടെ ജീവിച്ചു. ഒരുപാടു മാര്‍ക്ക്‌ വാങ്ങി പത്താം ക്ലാസ്സ്‌ പാസ്സയതിന്റെ ഒരു ബാധ്യത നമ്മള്‍ക്കുണ്ടായിരുന്നു - അതാണ് ക്ഷമിച്ചത്. അധികനാള്‍ ക്ഷമിക്കേണ്ടി വന്നില്ല - ആദ്യത്തെ ക്ലാസ്സ്‌ ടെസ്റ്റ്‌ കഴിഞ്ഞതോടെ എല്ലാ ഭാരങ്ങളും ബാധ്യതകളും നമ്മള്‍ ഇറക്കി വെച്ചിരുന്നു.


അങ്ങനെ പൂര്‍വികരുടെ പ്രീ-ഡിഗ്രി വിജയഗാഥകള്‍ അയവിറക്കി ദിവസ്സങ്ങള്‍ തള്ളി നീക്കവേ, നമ്മുടെ ഒരു ആത്മാര്‍ത്ഥ സുഹൃത്ത്‌ (അദ്ദേഹവും എല്ലാ ഭാരങ്ങളും അതിനിടെ ഇറക്കി വെച്ചിരുന്നു) ഒരു ഗംഭീര പ്ലാന്‍ ഇട്ടതു. അപ്രതീക്ഷിതമായി വന്ന ആ അവസരം നമ്മള്‍ രണ്ടു കൈകള്‍ കൊണ്ടും സ്വീകരിച്ചു.


ആദ്യ പാപം - അതിനായുള്ള കൂലങ്കുഷമായ ചര്‍ച്ചകള്‍ നമ്മള്‍ തുടങ്ങി. ക്ലാസ്സ്‌ മുറികള്‍ ഡിസ്കഷന്‍ റൂംസ് ആയി...കണക്കു ക്ലാസ്സില്‍ നമ്മള്‍ കയ്യില്‍ ബാക്കിയുള്ള കാശിന്‍റെ കണക്കെടുത്തു...ഫിസിക്സ്‌ ക്ലാസ്സില്‍ പ്ലാന്‍ A'യും കെമിസ്ട്രി ക്ലാസ്സില്‍ പ്ലാന്‍ B'യും തയ്യാറാക്കി.


ഒടുവില്‍ ആ ദിവസം എത്തി.


നേരത്തെ പ്ലാന്‍ ചെയ്തത് പോലെ നമ്മള്‍ സ്കൂളിലേക്ക് രാവിലെ ഇറങ്ങി. ഇനിയും ഒരുപാടു സമയം ഉണ്ട് നിശ്ചയിച്ച നേരമാകുവാന്‍ ആരെങ്കിലും കാണുമോ എന്നാ പേടി ഒരു വശത്തു...നാളെ ഇതുണ്ടാക്കിയെക്കാവുന്ന പ്രത്യാഘാതങ്ങള്‍ മറുവശത്തു...ആകെ ടെന്‍ഷന്‍.


  നമ്മള്‍ അവസാനം നിശ്ചയിച്ച സമയത്ത് തന്നെ ക്രൈം സ്പോട്ടില്‍ എത്തുന്നു. കൂട്ട് പ്രതി നേരത്തെ തന്നെ എത്തിയിട്ടുണ്ട് - Uniform'ന്‍റെ പുറത്തു ഒരു ടി-ഷര്‍ട്ടും ധരിച്ചാണ് ചെറ്റ നില്‍ക്കുന്നത്. നമ്മുടെ ധൈര്യം ഒക്കെ ചോര്‍ന്നു തുടങ്ങി. പെട്ടന്നു വീട്ടുകാര്‍...നാട്ടുകാര്‍...ടീച്ചര്‍മാര്‍...നമ്മുടെ മുന്നിലൂടെ ഇവരെല്ലാം കടന്നു പോകുന്നതായി അനുഭവപ്പെട്ടു. ഒടുവില്‍ രണ്ടും കല്‍പ്പിച്ചു നമ്മള്‍ വരിയില്‍ സ്ഥാനം പിടിക്കുന്നു.


ഒന്ന് രണ്ടു പേര്‍ തലയില്‍ മുണ്ടിട്ടാണ് നില്‍ക്കുന്നത് - നമ്മളെ പോലെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു വന്ന പാവങ്ങളാകും എന്ന് നമ്മള്‍ സമാധാനിച്ചു. ഒടുവില്‍ ഇരുട്ടിന്‍റെ മറവില്‍ നമ്മള്‍ അകത്തു കയറി. അപ്പോളാണ് ശരിക്കും ശ്വാസം വീഴുന്നത്.


ഒരു പതിനഞ്ച് മിനിറ്റ് കഴിഞ്ഞു കാണും. നമ്മള്‍ക്ക് എന്തോ ഒരു പന്തികേട്‌ തോന്നി. തിരിഞ്ഞു നോക്കുമ്പോള്‍ ആത്മാര്‍ത്ഥ സുഹൃത്തും അല്പം വ്യാകുലനാണ്.


"അളിയോ...ഇതെന്താ ഇങ്ങനെ?"


"ഒരു പിടിയും കിട്ടുന്നില്ല. എന്തോ കുഴപ്പം ഉണ്ട്!", ധയനീയമായിട്ടു അദ്ദേഹം നമ്മളെ നോക്കി.


ഒടുവില്‍ ഇന്റര്‍വല്‍ ആകേണ്ടി വന്നു എല്ലാം പകല്‍ വെളിച്ചം പോലെ നമ്മള്‍ക്ക് മനസ്സിലാകാന്‍. ബുദ്ധിമാനായ നമ്മുടെ സുഹൃത്തും നമ്മളും കൂടി പ്ലാന്‍ ചെയ്തത് അന്നിറങ്ങിയ ഒരു ഇംഗ്ലീഷ് ആക്ഷന്‍ പടം കാണാന്‍ ആയിരുന്നു - പക്ഷെ അതിബുദ്ധിയും തിടുക്കവും കാരണം തൊട്ടടുത്ത theatre'ല്‍  ആണ് നമ്മള്‍ കയറിയതു!!!


രണ്ടു പേര്‍ തലയില്‍ മുണ്ടിട്ടു നിന്ന സീന്‍ പെട്ടന്ന് ഓര്‍മ്മ വന്നു...


അപ്പോള്‍ തന്നെ നമ്മള്‍ സുഹൃത്തിനെയും കൂട്ടി ചാടിയിറങ്ങി ഓടി. ഈ അബദ്ധം മറ്റാരും അറിയരുതു എന്ന് പരസ്പരം വാക്ക് കൊടുത്തു പിരിഞ്ഞു.


ശുഭം.


സോറി...നമ്മളെ സംബന്ധിച്ചിടത്തോളം മാത്രമേ ഇത് ശുഭമായി അവസാനിച്ചുള്ളൂ.


അതിബുദ്ധിമാനും മാസ്റ്റര്‍ പ്ലാന്നരും ആയിരുന്ന നമ്മുടെ സുഹൃത്തു, ടിക്കറ്റ്‌ കളയാന്‍ മറന്നു. ഒടുവില്‍ ഷര്‍ട്ട്‌ കഴുകാന്‍ എടുത്തപ്പോള്‍, അദ്ധേഹത്തിന്റെ പിതാശ്രീ ടിക്കറ്റ്‌ കണ്ടെടുക്കുകയും, ആ ദിവസം ഇതു സിനിമയാണ് അന്ന് ആ theatre'ല്‍ കളിച്ചതെന്നു പത്രത്തില്‍ പരതുകയും, അദ്ധേഹത്തെ പരസ്യമായി തേജോവധം, ദേഹോപദ്രവം, സത്യം ചെയ്യിക്കല്‍ മുതലായ ക്രിയകള്‍ക്കു വിധേയനാക്കുകയും ചെയ്തതായി പിന്നീടു അറിഞ്ഞു!!!


ഇപ്പോള്‍ ശുഭം!