ശനിയാഴ്‌ച, ജനുവരി 18, 2014

പുലിജന്മം.

“വാഴുന്നോര്‍ക്ക് പ്രാന്ത്...
മറ്റുള്ളോര്‍ക്കൊക്കെ ആധി.
കണ്ടില്ലാ കേട്ടില്ലാ എന്നു നടിച്ചുടെ ഗുരുക്കളെ?
ഞാനും എന്‍റെ ഓളും, ഓക്കുള്ള മക്കളും എന്നു നിനച്ചുടെ ഗുരുക്കളെ?
ഒരു പൊട്ടന്‍ കളി കളിച്ചുടെ എന്‍റെ ഗുരുക്കളെ?”

പൊട്ടന്‍റെയും കുറത്തിയുടെയും ഉപദേശം ചെവികൊള്ളാന്‍ നില്‍ക്കാതെ, പുലിയൂരില്‍ പോയി പുലിവേഷം മറഞ്ഞു പുലിജടയും പുലിവാലും കൊണ്ടുവന്നു, വാഴുന്നോരുടെ പ്രാന്തും മറ്റുള്ളോരുടെ ആധിയും മാറ്റാന്‍ ഇറങ്ങിത്തിരിക്കുകയാണ് കാരി ഗുരുക്കള്‍. ചാളയിലെത്തി വെള്ളച്ചിയോട് യാത്ര പറഞ്ഞു പിരിയുമ്പോള്‍, പുലിവേഷത്തില്‍ തിരിച്ചെത്തുന്ന തന്നെ കണ്ടു പേടിക്കരുതെന്നും, അരിക്കാടിവെള്ളവും അടിക്കാച്ചിലും കൊണ്ട് തന്‍റെ നരവേഷം വീണ്ടെടുക്കാന്‍ സഹായിക്കണമെന്നും ചട്ടപ്പെടുത്തുന്നു. എന്നാല്‍ തിരികെയെത്തുമ്പോള്‍, കാരി ഗുരുക്കളുടെ പുലിവേഷം കണ്ടു വെള്ളച്ചി ഭയക്കുകയും, കയ്യില്‍ നിന്നും അരിക്കാടിവെള്ളം നിറച്ച കുടം വീണുടയുകയും ചെയ്യുന്നു. അങ്ങനെ നരനാകാന്‍ കഴിയാതെ പുലിയായി ഗുരുക്കള്‍ കാട്ടിലലഞ്ഞു തീരുന്നു.

കാരി ഗുരുക്കളുടെ കഥ നാടകമാക്കാന്‍ ശ്രമിക്കുന്ന പ്രഭാകരന്‍ - കമ്മ്യൂണിസ്റ്റുകാരനും മനുഷ്യസ്നേഹിയുമായ പ്രഭാകരന്‍. ഒരു വര്‍ഗ്ഗീയലഹളയുടെ പശ്ചാത്തലത്തില്‍ വാഴുന്നവര്‍ക്ക് പ്രാന്താവുകയും മറ്റുള്ളവര്‍ക്ക് ആധിയാവുകയും ചെയ്തപ്പോള്‍ അറിയാതെ പ്രഭാകരനു പുലിവേഷം കെട്ടേണ്ടി വരുന്നു. പ്രത്യയശാസ്ത്രങ്ങളും പാര്‍ട്ടിയും പ്രഭാകരനെ കൈവിടുന്നു. കൂടെനിന്നവര്‍ പൊട്ടന്‍കളി കളിച്ചു രക്ഷപ്പെടുന്നു. ഒടുവില്‍ സ്നേഹിച്ച പെണ്ണായ ഷഹനാസ് മുന്നില്‍ വാതില്‍ കൊട്ടിയടക്കുമ്പോള്‍ വെള്ളച്ചിയുടെ ഭയം പ്രഭാകരന്‍ അവളില്‍ കാണുന്നു.           

ആ നിമിഷത്തില്‍ കാരി ഗുരുക്കളുടെയും പ്രഭാകരന്‍റെയും വിധികള്‍ ഒന്നാകുന്നു.


മിത്തും സമകാലീനതയും ഇഴചേര്‍ത്തു പ്രിയനന്ദനന്‍ ഒരുക്കിയ പുലിജന്മം അവിസ്മരണീയമായ ഒരു അനുഭവം പകരുന്നു.      

2 അഭിപ്രായങ്ങൾ: