വ്യാഴാഴ്‌ച, ജനുവരി 12, 2012

നേത്രാവതി!

ഈ ട്രെയിനിന്‍റെ ശബ്ദത്തിനു ഒരു താളക്രമം ഉണ്ട്‌. ഒരു പാട്ടിന്‍റെ ആരോഹണ-അവരോഹണം പോലെ, ശരീരത്തിലെ ജീവസ്പന്ദനം പോലെ അതിങ്ങനെ കാതില്‍ വീഴുന്നത് ഒരു അനുഭവം ആണ്. വളരെ കുറച്ചു മാത്രം ട്രെയിനില്‍ യാത്ര ചെയ്തിട്ടുള്ള നമ്മള്‍ക്ക്, അതിന്‍റെ വാതുക്കല്‍ നിന്ന് തല പുറത്തേക്കു നീട്ടുമ്പോള്‍ വന്നടിക്കുന്ന കാറ്റിനോടുള്ള പ്രണയം ഇനിയും മാറിയിട്ടില്ല.


അങ്ങനെ ഇരിക്കെ ഒരവസരത്തില്‍, നമ്മള്‍ക്ക് വീണ്ടും ട്രെയിനില്‍ യാത്ര ചെയ്യേണ്ടതായി വന്നു. കൊച്ചിയില്‍ പോയി വിസ അപ്ലൈ ചെയ്തു തിരികെ വരണം. അങ്ങോട്ടത്തെക്കും ഇങ്ങോട്ടത്തെക്കും ഉള്ള ടിക്കറ്റ്‌ കമ്പനി മുന്നേ ബുക്ക്‌ ചെയ്തു നമ്മള്‍ക്ക് തന്നിരുന്നു. അങ്ങനെ AC കോച്ചില്‍ സുഖിച്ചിരുന്നു നമ്മള്‍ കൊച്ചിയിലെത്തുന്നു.


ആദ്യമായിട്ട് വിസ എടുക്കാന്‍ പോകുന്നതിന്‍റെ ഒരു ടെന്‍ഷന്‍ നമ്മള്‍ക്കുണ്ടായിരുന്നു. അത് കൊണ്ട് തന്നെ പറഞ്ഞ സമയത്തിനും ഒരു മണിക്കൂര്‍ മുന്നേ നമ്മള്‍ അവിടെ എത്തി, ഭയഭക്തി ബഹുമാനത്തോടെ കാത്തുനിന്നു ഒടുവില്‍ അകത്തു കയറുന്നു. വിചാരിച്ചതിലും വളരെ സിമ്പിള്‍ ആയി പരിപാടി കഴിയുന്നു.


സമയം 12:00 PM.


തിരിച്ചു പോകാനുള്ള ട്രെയിനിനു ഇനിയും ഉണ്ട് ഏതാണ്ട് ആറു മണിക്കൂര്‍ ബാക്കി!


അന്ന് നമ്മള്‍ക്ക് കൊച്ചിയില്‍ പരിചയക്കാര്‍ ആരും തന്നെ ഇല്ലാത്തതിനാലും, സ്ഥലം തീരെ അറിഞ്ഞു കൂടാത്തതിനാലും, എന്ത് ചെയ്യണം എന്ന് ഒരു എത്തും പിടിയും ഇല്ലായിരുന്നു. വെയിലത്ത്‌ അവിടെയും ഇവിടെയും ഒക്കെ കുറച്ചു നേരം ചുറ്റി നടന്നപ്പോളെക്കും ആകെ തളര്‍ന്നു അവശനായി. ഒരു ഓട്ടോറിക്ഷ പിടിച്ചാല്‍ എങ്ങോട്ട് പോകണം എന്ന് പോലും പറയാന്‍ അറിഞ്ഞുടാത്ത അവസ്ഥ.


തളര്‍ന്നവശനായി ഒടുവില്‍ നമ്മള്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തുന്നു. സമയം അപ്പോള്‍ ഒരു മണി ആകാന്‍ പോകുന്നതേ ഉള്ളു. എന്ത് ചെയ്യും?


ഐഡിയ!!!


നമ്മള്‍ ഉടനെ തന്നെ ടിക്കറ്റ്‌ കൌണ്ടെറില്‍ ചെന്ന് തിരുവനന്തപുരത്തെക്കുള്ള അടുത്ത ട്രെയിന്‍ ഏതാണെന്ന് ചോദിക്കുന്നു. അതാ കിടക്കുന്നു നേത്രാവതി - രണ്ടു മണിക്ക്. ഒന്നും നോക്കിയില്ല - വൈകിട്ടത്തെ AC ടിക്കറ്റ്‌ ഒക്കെ മറന്നു നമ്മള്‍ സാദാ കോച്ചില്‍ ടിക്കറ്റ്‌ എടുക്കുന്നു. അതും സ്വന്തം പോക്കറ്റില്‍ നിന്നും കാശു മുടക്കി.


ഏതായാലും ഒരു മണിക്കൂര്‍ കൂടെ ഉണ്ട്. സമയം കളയാനായിട്ട് സ്റ്റേഷന്‍റെ നേരെ മുന്നിലുള്ള മരുന്ന് കടയില്‍ കയറി ഓരോ കുപ്പി മരുന്നും കഴിച്ചു കൃത്യം 01:50 ആയപ്പോള്‍ തിരിച്ചു സ്റ്റേഷനില്‍ എത്തുന്നു.


അതാ കേള്‍ക്കുന്നു അനൌണ്സ്മെന്‍റ് -


"എവിടെ നിന്നോ വന്നു തിരുവനന്തപുരത്തെക്കു പോകുന്ന നേത്രാവതി എക്സ്പ്രസ്സ്‌ പ്ലാട്ഫോരം നമ്പര്‍ നാലില്‍ കിടക്കുന്നു."


ഓ! ശരി അമ്മച്ചി.


ഇനിയും ഉണ്ട് പത്തു മിനിറ്റ്. നമ്മള്‍ ആടിയാടി നാലാമത്തെ പ്ലാട്ഫോരം തിരഞ്ഞു ഒന്നാമത്തെ പ്ലാട്ഫോരത്തിന്‍റെ അരികിലൂടെ നടക്കുന്നു. ക്രോസ് ചെയ്യാനുള്ള വഴി തിരയുകയാണ്. പെട്ടന്നാണ് നമ്മള്‍ ഒന്നാമത്തെ പ്ലാട്ഫോര്മില്‍ നിറുത്തിയിരുന്ന വണ്ടിയുടെ പേര് ശ്രദ്ധിക്കുന്നത് - നേത്രാവതി!


പന്ന ചെറ്റകള്‍!!! അവളുടെ ഒടുക്കത്തെ ഒരു അനൌണ്സ്മെന്‍റ്. ഒന്നാമത്തെ പ്ലാട്ഫോര്മില്‍ വണ്ടി നിറുത്തിയിട്ടിട്ടു പറയുകയാ വണ്ടി നാലാമത്തെ പ്ലാട്ഫോര്മില്‍ ആണെന്ന്!
ഇപ്പോള്‍ ട്രെയിന്‍ മിസ്സ്‌ ആയേനെ!


ഇന്ത്യന്‍ റെയില്‍വേയെയും അനൌണ്സ് ചെയ്ത പെണ്ണിനേയും അറിയാവുന്ന തെറി മുഴവന്‍ മനസ്സില്‍ വിളിച്ച്, ഒരു കാലത്തും ഈ നാട് നന്നാവില്ല എന്ന് മനസ്സില്‍ പ്രാകി നമ്മള്‍ ട്രെയിനില്‍ കയറി ഇരുപ്പുറക്കുന്നു.


പതുക്കെ ട്രെയിന്‍ നീങ്ങി തുടങ്ങി. ചുറ്റും കൊറേ ഹിന്ദിക്കാര്‍ ഇരുന്നു കലപില കൂട്ടുന്നുണ്ടായിരുന്നു. എല്ലാം കൂടെ കെട്ടിയെടുത്തു തിരുവനന്തപുരത്തെക്കാണെന്ന് തോന്നുന്നു.ശല്യം!


  എപ്പോഴോ നമ്മള്‍ ക്ഷീണം കൊണ്ടോ അതോ മരുന്നിന്‍റെ പ്രവര്‍ത്തനഫലമായോ ചെറുതായിട്ട് ഒന്ന് മയങ്ങി പോകുന്നു. അടുത്തിരുന്ന ഹിന്ദിക്കാരി അമ്മച്ചിയുടെ കൊച്ചിന്‍റെ കരച്ചില്‍ കേട്ടാണ് നമ്മള്‍ പിന്നീടു കണ്ണ് തുറക്കുന്നത്. ഏതോ ഒരു സ്റ്റേഷനില്‍ വണ്ടി നിറുത്തിയിട്ടിരിക്കുകയാണ്. സ്ഥലം ഏതാണെന്ന് അറിയാന്‍ നമ്മള്‍ പതുക്കെ പുറത്തേക്കു എത്തിവലിഞ്ഞു നോക്കുന്നു.


ആലുവ!!!


കര്‍ത്താവേ! ഇങ്ങോട്ട് വന്നപ്പോള്‍ ആലുവ എന്നൊരു സ്റ്റേഷന്‍ കണ്ടതായി ഓര്‍ക്കുന്നില്ലല്ലോ! ആലപ്പുഴ...ആലുവ...ആകെ കണ്‍ഫ്യൂഷന്‍.


വണ്ടിയില്‍ നിറയെ ഹിന്ദിക്കാര്‍...വന്നപ്പോള്‍ കാണാത്ത സ്റ്റേഷന്‍...ഒരു അക്കിടി മണത്തു നമ്മള്‍ പതുക്കെ ഓടി തുടങ്ങിയ വണ്ടിയില്‍ നിന്നും പെട്ടന്ന് ചാടി ഇറങ്ങുന്നു.


എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ അധിക നേരം വേണ്ടി വന്നില്ല.


അതായതു ദാസാ...


രണ്ടു തീവണ്ടികള്‍ - നേത്രാവതികള്‍. ഒന്ന് തിരുവനന്തപുരതെക്കും മറ്റത് വടക്കേ ഇന്ത്യയിലെ ഏതോ ഒരു സംസ്ഥാനത്തിലേക്കും പോകാനായി ഒരേ സമയത്ത് രണ്ടു പ്ലാത്ഫോര്‍മിലായി കിടപ്പുണ്ടായിരുന്നു! അതില്‍ നമ്മള്‍ക്ക് പോകേണ്ടിയിരുന്നത്‌ ഗതികേടിനു കിടന്നിരുന്നത് പ്ലാട്ഫോരം നമ്പര്‍ നാലില്‍ ആയിരുന്നു!


ഒരു അല്‍പ നേരം കൂടി ഉറങ്ങിയിരുന്നെങ്കില്‍ അന്യ സംസ്ഥാനങ്ങള്‍ കാണുകയും, ചിലപ്പോള്‍ TTR'ന്‍റെ തെറിവിളി കേള്‍ക്കുകയും മൊത്തത്തില്‍ നാറുകയും ചെയ്യുമായിരുന്നു. ഭാഗ്യം!


റെയില്‍വേയെ വിളിച്ച ചീത്ത മുഴുവന്‍ തിരികെ എടുത്തു, മനസ്സാ അനൌണ്സ് ചെയ്ത പെണ്ണിനോട് മാപ്പ് പറഞ്ഞു നമ്മള്‍ അടുത്ത ബസ്സില്‍ കയറി കൊച്ചിയില്‍ തിരിച്ചെത്തുന്നു. മര്യാദരാമനായി, വൈകുന്നേരം വരെ സ്റ്റേഷനില്‍ വെറുതെ ഇരിക്കുകയും, കമ്പനി ബുക്ക്‌ ചെയ്തു തന്നിരുന്ന AC ട്രെയിനില്‍ വൈകിട്ട് കേറി തിരുവനന്തപുരത്തെക്കു മടങ്ങുകയും ചെയ്യുന്നു!


തിരിച്ചുള്ള യാത്രക്കിടയില്‍ ട്രെയിനിന്‍റെ ശബ്ദത്തിനു നേരത്തെ പറഞ്ഞ താളവും കോപ്പും ഒന്നും ഉള്ളതായി തോന്നാത്തത് തികച്ചും യാദ്യിചികം മാത്രമാണ്!

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ