വെള്ളിയാഴ്‌ച, ഓഗസ്റ്റ് 24, 2012

മറവി


ഒരു തോള്‍സഞ്ചിയും, നാറുന്ന ജുബ്ബയും
കറപുരണ്ട ചുണ്ടുകളില്‍ കത്തുന്ന ബീഡിയും
ആകെ, പാറിയുലഞ്ഞ ചെമ്പിച്ച മുടിയിഴകളും
വാറുപൊട്ടി തേഞ്ഞുരയുന്ന ചെരുപ്പിന്റെ തേങ്ങലും
നിലത്തുറക്കാത്ത കാല്‍ വെപ്പുകളും
അവന്‍ നടന്നു.

പിന്നില്‍ തുറിച്ചു നോക്കുന്ന കണ്ണുകളെ കാണാതെ
നിഴലുകള്‍ കത്തുന്ന വഴിയി, ലേകനായി
അനുഗ്രഹിച്ചനുവാദം നല്‍കിയ ആകാശത്തോട് വിടപറഞ്ഞ്
അവന്‍ നടന്നു

കണക്കുകള്‍ കൂട്ടിയും കുറച്ചു, മായുസ്സെത്തിയ കണ്ണുകള്‍
ഇന്നിനു വേണ്ടി ഇന്നലെകളോട് കടം പറഞ്ഞവര്‍
നിരാശരായി ഒരു തുള്ളി നീരിനായി വലഞ്ഞു
അവര്‍ക്കസ്സഹനീയമായിരുന്നു, അവന്‍റെ നിസ്സന്ഗത.

അവനില്‍, എന്നോ വറ്റിയുറഞ്ഞുപോയ സ്വപ്‌നങ്ങള്‍
മനസ്സുറപ്പിച്ചുപേക്ഷിച്ചവ, എല്ലാം
കാലങ്ങള്‍ക്കപ്പുറത്തു നിന്നും  
തങ്ങളെ നോക്കി ചിരിക്കുന്നതായി അവര്‍ക്ക് തോന്നി.
കണ്ണുകള്‍ ചിമ്മിയടച്ച്, അവര്‍
അവനെ മറക്കാന്‍ ശ്രമിച്ചു.

മറവിയില്‍ അവര്‍ ജീവിച്ചു.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ