ശനിയാഴ്‌ച, ഡിസംബർ 03, 2011

കലിപ്പുകള് തീരുന്നില്ലല്ലെ!!!

 പ്രണയം.


ഒരാള്‍ മറ്റൊരാളെ പ്രണയിക്കുന്നത്‌ തികച്ചും സ്വാഭാവികവും, കലാലയങ്ങളില്‍ പ്രത്യേകിച്ച് സാധാരണവുമായ ഒരു പ്രക്രിയ ആണ്. ആ പ്രണയകഥകളില്‍ നായകനും നായികയ്ക്കും പുറമേ ഒന്നോ അതിലധികമോ വില്ലന്മാര്‍ ഉണ്ടായിരിക്കുന്നതും സര്‍വ്വ സാധാരണം.


അങ്ങനെ ഒരു പ്രണയകാലത്ത്.


നായകന്‍ നമ്മുടെ ആത്മാര്‍ത്ഥ സുഹൃത്ത്‌. നായിക പരിചയം മാത്രമുള്ള ഒരു സഹപാടി. വില്ലന്‍ നായികയുടെ  ആദ്യ പ്രേമത്തിന്‍റെ രക്തസാക്ഷി! നമ്മുടെ മറ്റൊരു ആത്മാര്‍ത്ഥ സുഹൃത്ത്‌!!!


ഒരു പ്രണയം പൊളിയുമ്പോള്‍ അത് മറ്റൊന്നിനു വളമാകുന്നു എന്ന ആപ്തവാക്യം ശരിവെച്ചു കൊണ്ട് നായികയുടെ പ്രണയപരാജയത്തിന്‍റെ sentiment 'സില്‍ പിടിച്ചു നായകന്‍ നായികയെ വളയ്ക്കുന്നു. തീവ്രവും അതിസങ്കീര്‍ണ്ണവും ആയ ഒരു കഥ അവിടെ തുടങ്ങുകയാണ്.


നമ്മള്‍ - ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ കതിരിനും വളം വയ്ക്കുന്നവര്‍ ആണ് - മുന്നും പിന്നും നോക്കാതെ പിന്താങ്ങുന്നവര്‍. നായകന്‍റെ പ്രണയത്തിനു പച്ചക്കൊടിയും പ്രോത്സാഹനവുമായി മുന്നോട്ടു വന്നു. കൊടി പിടിച്ച പ്രേമം - നായകന്‍ നായികയ്ക്ക് വേണ്ടി ഭക്ഷണം കൊണ്ട് വരുന്നൂ...ഒരുമിച്ചിരുന്നു കഴിക്കുന്നു...കിലോമീറ്റര്‍ കണക്കിന് ദിവസവും നടക്കുന്നു....ആകെ ബഹളം.


അങ്ങനെ വലിയ തരക്കേടില്ലാതെ ശാന്തമായിട്ടു പ്രണയജീവിതം മുന്നോട്ടു പൊയ്ക്കൊണ്ടിരിക്കുകയായിരുന്നു.


സ്വാഭാവികമായും interval ആയതോടെ കഥയില്‍ ട്വിസ്റ്റ്‌ വരികയും വില്ലന്‍ രംഗപ്രവേശനം നടത്തുകയും ചെയ്യുന്നു. ശാന്തമായിരുന്ന അന്തരീക്ഷം അങ്ങനെ കലുഷിതമായി.


തെറിവിളി, കയ്യേറ്റം, നായികയുടെ കരച്ചില്‍ - നായകന്‍റെ സമാധാനം നഷ്ടപ്പെടുന്നു. ഒടുവില്‍ നായകന്‍ തീരുമാനിക്കുന്നു - തല്ല് എങ്കില്‍ തല്ല്. പ്രശ്നം ഒതുക്കിയേ മതിയാകു.


കളരിപരമ്പര ദൈവങ്ങളെ സാക്ഷിയാക്കി, വെറ്റിലയും അടയ്ക്കയും കൈമണി വെച്ച് നായകന്‍ പോര്‍വിളി നടത്തുന്നു. വില്ലനെ അങ്കത്തിനു വിളിക്കുന്നു. വില്ലന്‍ അങ്കത്തിനു സമ്മതിക്കുന്നു.അങ്ക-തീയ്യതി നിശ്ചയിച്ചു. നഗരത്തിന്‍റെ ഹൃദയഭാഗത്ത്‌ സ്ഥിതി ചെയ്യുന്ന ഒരു theatre 'ന്‍റെ മുന്‍പിലാണ് അങ്കത്തട്ട്.


നമ്മള്‍ ആത്മാര്‍ത്ഥ സുഹൃത്തുക്കള്‍ നായകന്‍റെ കൂടെ നില്‍ക്കാന്‍ തീരുമാനിക്കുന്നു. അതിഭയങ്കരമായ   ഗൂഡാലോചന. ഏതു വിധേനയും വില്ലനെ മലര്‍ത്തി അടിക്കണം - വടക്കന്‍ വീരഗാധകളിലെ ചന്തുവിന്‍റെ തരികിടകള്‍,  ബാലരമ, പൂമ്പാറ്റ മുതലായ മാസികകളിലെ ക്രൈം ത്രില്ലറുകള്‍ എന്നിവയെ അടിസ്ഥാനമാക്കി "Fight Plan" തയ്യാറാക്കുന്നു.


അങ്കം!


വില്ലന്‍റെ പക്ഷത്തു നിന്നും ഒരു പത്തു പേരെ നമ്മള്‍ പ്രതീക്ഷിച്ചിരുന്നതിനാല്‍ നമ്മളും കരുതലായി തടിമിടുക്കുള്ള ഏതാനും സുഹൃത്തുക്കളുമായി അങ്കത്തട്ടിനു സമീപം നേരത്തെ തന്നെ എത്തിയിരുന്നു. ഒളിയമ്പ്, പൂഴിക്കടകന്‍ മുതലായ ചതികളെ ചെറുക്കാനും വേണ്ടി വന്നാല്‍ ഒരു പോരാട്ടത്തിനു തന്നെ തയ്യാറായി നമ്മള്‍ പതുങ്ങി നില്‍ക്കുന്നു. ആകംഷാഭരിതമായ നിമിഷങ്ങള്‍.


അതാ വരുന്നു നായകന്‍!


ആകെ പ്രശ്നം ആയി - നായകന്‍റെ കയ്യില്‍ ആയുധം ഒന്നും കാണുന്നില്ല.  പോരെങ്കില്‍ തോളില്‍ ഒരു കൂതറ സഞ്ചിയും, കക്ഷത്തില്‍ ഒരു കാലന്‍ കുടയും!!! ഇവന്‍ ഇത് എന്ത് ഭാവിച്ച ഈ വരുന്നേ? ഇന്ന് അടി നടക്കില്ലേ?


"എടേ..ഉറുമി അവന്‍ ചിലപ്പോള്‍ ചുരുട്ടി ബാഗില്‍ വെച്ചിരിക്കയയിരിക്കും. കുടയ്ക്കകത്തു വടിവാളും കാണും.", നമ്മള്‍ ആശ്വസിച്ചു. ഭയങ്കരന്‍ തന്നെ!


ഒടുവില്‍ നായകനും വില്ലനും നേര്‍ക്കുനേര്‍. പരസ്പരം കൈകൊടുത്തു അഭിവാദ്യം ചെയ്യുന്നു.


നമ്മള്‍ മാറിനിന്നു രംഗം വീക്ഷിക്കുകയാണ്  - ഏതു നിമിഷവും വെട്ടു നടക്കാം. മൊബൈലില്‍ ആംബുലന്‍സ്, മോര്‍ച്ചറി മുതലായ അവശ്യസര്‍വീസ്സുകളുടെ നമ്പര്‍ റെഡി ആക്കി വെച്ചിട്ടുണ്ട്.


ഒരു പത്തു മിനിറ്റ് കഴിഞ്ഞു കാണും. ഒന്നും സംഭവിച്ചില്ല!!! നമ്മള്‍ ആകെ അക്ഷമരായി.


"ഇവന്മാര്‍ ഇത് എന്തോ ചെയ്യുവാ? അടി തുടങ്ങടെ.", നെല്ലിപ്പലക എന്നൊരു സാധനം ഉണ്ട് എന്ന് നമ്മള്‍ അന്നാണ് മനസ്സില്‍ ആക്കിയത്.


അവസാനം അതാ അടി തുടങ്ങിയിരിക്കുന്നു. വില്ലന്‍ കൈ മടക്കി നല്ല ഒരു ഉശിരന്‍ ഇടി നമ്മുടെ നായകന്‍റെ അടിനാഭി നോക്കി കൊടുക്കുന്നു!!! നമ്മള്‍ എന്തിനും തയ്യാറായി ടൂള്‍സ് എടുത്തു.


പിന്നെ അവിടെ നടന്നത് നമ്മള്‍ക്ക് ആര്‍ക്കും ഒന്നും മനസ്സില്‍ ആയില്ല - നായകന്‍ തിരിച്ചു ഇടിക്കുന്നില്ല. ഒരു പത്തു മിനിറ്റ് കൂടി അവര്‍ സംസാരിക്കുന്നു  - കൈ കൊടുക്കുന്നു. വില്ലന്‍ സ്ഥലം വിടുന്നു!!!


"അളിയോ! എന്താടെ സംഭവിച്ചത്?". ആകാംഷയോടെ നമ്മള്‍ ചോദിക്കുന്നു.


"എല്ലാം compromise ആയി. ഇനി മേലാല്‍ അവന്‍ ഞങ്ങളെ ശല്യപ്പെടുത്തില്ല. കുറച്ചു വിരട്ടേണ്ടി വന്നു - ഏതായാലും ഇനി പ്രശ്നം ഒന്നും ഇല്ല!", നായകന്‍ സുന്ദരമായി പ്രതിവചിക്കുന്നു.


"ഓഹോ! അപ്പോള്‍ അവന്‍ നിന്നെ ഇടിക്കുന്നത്‌ കണ്ടല്ലോ? നീ എന്താ തിരിച്ചു ഇടിക്കാത്തെ?"


ഒന്നു ചമ്മി.


"നിങ്ങള്‍ കണ്ടു അല്ലെ?"


നായകന്‍ പതുക്കെ സംഭവിച്ചത് വിശദീകരിച്ചു.


"ലവന്‍ ഇടിച്ചു എന്നത് ശരി ആണ്. പക്ഷെ അത് എന്‍റെ ബെല്‍റ്റില്‍ ആണ് കൊണ്ടത്‌! പാവം അവന്‍റെ കൈ വേദനിച്ചു കാണും!!! അതാ ഞാന്‍ ഒന്നും ചെയ്യാത്തെ!!!'.


എന്ത് പറയാന്‍???


അങ്കത്തിനു കലികൊണ്ട്‌ വന്ന ചേകവരുടെ ബാഗില്‍ നിന്നും ഉറുമിക്ക് പകരം ചുരുട്ടിയ മൂന്നു മുത്തുച്ചിപ്പി മാസികകള്‍ നമ്മള്‍ പിന്നീട് പിടിച്ചെടുക്കുകയുണ്ടായി! നന്നാക്കാന്‍ ഏല്‍പ്പിച്ച കുട അതുപോലെ തിരിച്ചു കൊണ്ട് ചെന്നതിനു ചേകവര്‍ പിതാവിന്‍റെ ശകാരം വേണ്ടുവോളം കേള്‍ക്കേണ്ടി വന്നതായും പിന്നീട് നമ്മള്‍ അറിയുകയുണ്ടായി!!! 


PS :  നായിക അതിനു ശേഷം മൂന്നു പേരെ കൂടി പ്രണയിക്കുകയും നാലാമത് ഒരുത്തനെ കെട്ടുകയും ചെയ്തതായി ചരിത്രത്തില്‍ രേഖപ്പെടുത്തിയിട്ടുണ്ട്.

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ