വ്യാഴാഴ്‌ച, ഡിസംബർ 29, 2011

മൊബൈല്‍ മോഷ്ടിച്ച കഥ!



വര്‍ഷങ്ങള്‍ക്കു മുന്‍പ് നമ്മള്‍ കോളേജ്കുമാരനായി വിലസ്സിയിരുന്ന സുവര്‍ണ്ണകാലം.


ഇന്നത്തെ പോലെ മൊബൈല്‍ ഫോണിനു അധികം പ്രചാരമില്ലാത്ത സമയമായിരുന്നു. ശരിക്കും ഒരു ആഡംഭരം - അതായിരുന്നു അന്ന് മൊബൈല്‍. ഇല്ലാത്ത കാശുണ്ടാക്കി പടിപ്പിക്കാനയക്കുന്നതും പോരാഞ്ഞിട്ട് ഇനി മൊബൈല്‍ ഫോണും വാങ്ങിച്ചു തരാമെടാ എന്ന് എത്ര മാതാപിതാക്കള്‍ അന്ന് ചോദിച്ചിരിക്കണം.


ഓര്‍മ്മകള്‍ ശരി ആണെങ്കില്‍, നമ്മുടെ കോളേജില്‍ ആദ്യമായി മൊബൈല്‍ ഇറക്കുമതി ചെയ്യുന്നത് പൂത്ത കാശുള്ള ഒരു ഗള്‍ഫ്‌ പുത്രനായിരുന്നു. ഉള്ളത് പറയാമല്ലോ, നമ്മുടെ കയ്യിലും അന്ന് ഒരു ചെറിയ മൊബൈല്‍ ഉണ്ടായിരുന്നു - സീമെന്‍സ് C-28. അത്യാവശ്യം വലിപ്പവും ഒരു ആണ്ടിനയും  ഉണ്ടായിരുന്ന ആ യന്ത്രം നമ്മുടെ പിതാശ്രീയുടെ ആദ്യത്തെ ആഡംഭരം ആയിരുന്നു. ഒടുവില്‍ ഇങ്ങോട്ട് വരുന്ന കോളുകള്‍ക്ക് അങ്ങോട്ട്‌ കാശു കൊടുത്തു മടുത്തപ്പോള്‍ വലിച്ചെറിഞ്ഞ അതിനെ നമ്മള്‍ സ്വന്തമാക്കി.


ചെറിയൊരു പ്രശ്നം മാത്രമേ ഉണ്ടായിരുന്നുള്ളൂ - SIM കാര്‍ഡ്‌ ഇല്ല!!!


ഇനി അഥവാ ഒരു SIM ഉണ്ടായിരുന്നെങ്കില്‍ പോലും റീ-ചാര്‍ജ് ചെയ്യുക എന്നത് അസാധ്യം. ബഹളത്തില്‍ നമ്മള്‍ മൊബൈല്‍ ഇല്ലാതെ തന്നെ നടന്നു.


കാലം കടന്നു പോകുന്നു - മൊബൈല്‍ ഫോണ്‍ വിപ്ലവം തുടങ്ങി.


ക്യാമ്പസ്സുകളില്‍ മൊബൈല്‍ സര്‍വ്വ സാധാരണമായി കൊണ്ടിരിക്കുന്നു. നമ്മളും അതിനിടെ ഒരു SIM കാര്‍ഡ്‌ ഒപ്പിച്ചു സെല്ലുലാര്‍ വേള്‍ഡ്ലേക്ക് കാല്‍ വെച്ചു.


SMS, മിസ്ഡ് കോള്‍സ്, കൃത്യം ഒരു മിനിറ്റ് മാത്രം നീണ്ടു നില്‍ക്കുന്ന സംഭാഷണങ്ങള്‍ എന്നിവയിലൂടെ ജീവിതം സുന്ദരമായി മുന്നോട്ടു പോകുന്നു. മിസ്ഡ് കോള്‍സ്ന്റെ ഒരു സുഖം - കയ്യില്‍ കാശില്ലാതവനെ അത് അനുഭവിച്ചറിയാനുള്ള യോഗം ഉള്ളു.ഒരു മിസ്ഡ് കോളിനുള്ള കാശു മാത്രം ബാക്കി വെച്ചു ഒരു പ്രേമം എത്ര നാള്‍ വേണമെങ്കിലും ഓടിക്കാം എന്ന് പറഞ്ഞാല്‍ ഇന്ന് വിശ്വസിക്കാന്‍ പ്രയാസമാകും. ഓരോ മിസ്ഡ് കോളും  ഒരു ഓര്‍മപെടുത്തല്‍ ആയിരുന്നു - പരസ്പരം മറന്നിട്ടില്ല എന്നാ ഓര്‍മപെടുത്തല്‍. തിരിച്ചു കിട്ടാത്ത മിസ്ഡ് കോളുകള്‍ അന്ന് തീരാത്ത വേദന ആയിരുന്നു. ഇനി അങ്ങേതലക്കല്‍ ബുസി ആണെങ്കിലോ - ഹൃദയം തകരും.


അങ്ങനെ മൊബൈല്‍ ഫോണിനും മിസ്ഡ് കോളിനും "addict" ആയി നമ്മള്‍ ജീവിതം ആസ്വദിച്ചു കഴിയുന്നു.


ഒരു ദിവസം.


നമ്മളും ആത്മാര്‍ത്ഥ സുഹൃത്തുക്കളും ഒരു ഓട്ടോ-റിക്ക്ഷയില്‍ കയറി, പതിവ് പോലെ ക്ലാസ്സ്‌ കട്ട്‌ ചെയ്തു സിനിമയ്ക്കു പോകുന്നു. നാലുപേര് ഉണ്ടായിരുന്നത് കൊണ്ട് അത്യാവശ്യം ഞെരുങ്ങി ആയിരുന്നു ഇരുപ്പ്. ഏതാണ്ട് ഒരു അര കിലോമീറ്റര്‍ സഞ്ചരിച്ചു കാണും - പട പട എന്ന് ഒരു ശബ്ദം കേള്‍ക്കുന്നു. എന്തോ താഴെ വീണ പോലെ.  കുട താഴെ പോയതാണോ? ഹേയ് അതിപ്പോളും കയ്യില്‍ ഉണ്ടല്ലോ. പിന്നെ എന്ത്?


അധിക നേരം വേണ്ടി വന്നില്ല. ആത്മാര്‍ത്ഥ സുഹൃത്തിന്‍റെ നിലവിളി ഉയര്‍ന്നു, "അളിയാ!!! എന്‍റെ മൊബൈല്‍ കാണുന്നില്ല!"


ഒരു കയ്യോ കാലോ മുറിഞ്ഞു പോയിരുന്നെങ്കില്‍ പോലും ഇത്രേം ദയനീയമായി അദ്ദേഹം നിലവിളിക്കില്ലായിരുന്നു എന്ന് നമ്മള്‍ക്ക് ഇന്നും ഉറപ്പുണ്ട്!


പിന്നെ എല്ലാം പെട്ടന്നായിരുന്നു - ഓട്ടോ നിറുത്തുന്നു - നമ്മള്‍ ഇറങ്ങി തിരിച്ചോടുന്നു - ശബ്ദം കേട്ട സ്ഥലം കിളച്ചു മറിക്കുന്നു - മൊബൈലിന്റെ പൊടി പോലും കണ്ടില്ല. വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ്‌!


ശ്മശാനമൂകത.


സുഹൃത്ത്‌ ഇപ്പോള്‍ കരയും എന്നാ മട്ടില്‍ നില്‍ക്കുന്നു. ഇടയ്ക്ക് എന്‍റെ contacts, എന്‍റെ മെസ്സേജ്, എന്‍റെ മിസ്ഡ് കോള്‍ എന്നൊക്കെ പുലമ്പുന്നുണ്ടായിരുന്നു - പാവം!


ഒടുവില്‍ എല്ലാവരും ആ സത്യവുമായി പൊരുത്തപ്പെടുന്നു - മൊബൈല്‍ പോയി!


കൂട്ടത്തില്‍ ബുദ്ധിമാന്‍ ഉപദേശിച്ചു - ഒരു FIR ഫയല്‍ ചെയ്തു കോപ്പി കൊടുത്താല്‍, അതെ നമ്പര്‍ ഉള്ള SIM കാര്‍ഡ്‌തന്നെ കിട്ടും - പെട്ടന്ന് സ്റ്റേഷനില്‍ പോയി FIR ഫയല്‍ ചെയ്യ്.


ആ രാത്രി മിസ്ഡ് കോള്സും മെസ്സജസും ഇല്ലാതെ വളഞ്ഞ നമ്മുടെ സുഹൃത്ത്, ലാന്‍ഡ്‌ ഫോണില്‍ നിന്നും മിസ്ഡ് കോള്‍സ് അടിച്ചതായി പിന്നീടു പലരും നമ്മോടു പറഞ്ഞിട്ടുണ്ട്!


അടുത്ത ദിവസം.


നമ്മളും ആത്മാര്‍ത്ഥ സുഹൃത്തും ചേര്‍ന്ന് FIR എഴുതിക്കുവാനായി പോലീസ് സ്റ്റേഷനില്‍ എത്തുന്നു.


കണ്ടോന്‍മെന്‍റ് സ്റ്റേഷന്‍.


"എവിടെ വെച്ചാ കളഞ്ഞത്?", മാന്യമായ ചോദ്യം.


"പട്ടത്ത് വെച്ചു", ഒരു ഗദ്ഗദത്തോടെ സുഹൃത്ത്‌ മൂളി.


 "അയ്യോ മോനെ, അത് ഈ സ്റ്റേഷന്‍ന്‍റെ പരിധിയില്‍ അല്ലല്ലോ. നിങ്ങള്‍ മ്യുസിയം സ്റ്റേഷനില്‍ ആണ് പോകേണ്ടിയിരുന്നത്‌ ", നല്ലവനായ പോലീസുകാരന്‍ കൈ മലര്‍ത്തി.


മ്യുസിയം സ്റ്റേഷന്‍.


"എവിടെ വെച്ചാടാ കളഞ്ഞത്?", വീണ്ടും ചോദ്യം.


"പട്ടത്ത് വെച്ചു.", മറുപടി.


"പട്ടത്ത് എവിടെയാടാ?", അലര്‍ച്ച.


"ജങ്ക്ഷന്‍റെ തൊട്ടു മുന്നേ."


"ജങ്ക്ഷന്‍ കഴിഞ്ഞിട്ടാടാ പന്നി ഈ സ്റ്റേഷന്‍റെ പരിധി. മെഡിക്കല്‍ കോളേജ് സ്റ്റേഷനില്‍ ചെല്ല്. വെറുതെ മനുഷ്യനെ മെനക്കെടുത്താന്‍ ഓരോരുത്തന്മാര്‍ ഇറങ്ങിക്കോളും!"


മെഡിക്കല്‍ കോളേജ് സ്റ്റേഷന്‍.


പതിവ് ചോദ്യങ്ങള്‍ കഴിഞ്ഞപ്പോള്‍ -


"നിങ്ങള്‍ കേശവദാസപുരത്ത് നിന്നും പട്ടതേക്ക് പോകുമ്പോള്‍ അല്ലെ മൊബൈല് കളഞ്ഞത്?"


തന്നോട് ചോറ് ചോറ് എന്ന് തന്നെ അല്ലെ പറഞ്ഞത് - ആവശ്യം നമ്മുടേത്‌ ആയിപ്പോയി!


"അതെ സാര്‍!"


"ങാ! അത് അപ്പോള്‍ പേരൂര്‍ക്കട സ്റ്റേഷന്‍റെ പരിധിയിലാണ്. പട്ടത്ത് നിന്നും കേശവദാസപുരത്തെക്ക് ആയിരുന്നെങ്കില്‍ അത് നമ്മുടെ പരിധിയില്‍ ആയിരുന്നേനെ. അങ്ങോട്ട്‌ പോ!!!"


സഹികെട്ടപ്പോള്‍ നമ്മള്‍ മൊബൈല്‍ തിരിച്ചു കിട്ടാനല്ലെന്നും FIR'ന്‍റെ കോപ്പി കിട്ടിയിരുന്നെങ്കില്‍ ഡ്യൂപ്ലിക്കേറ്റ്‌ SIM കിട്ടുമായിരുന്നു എന്നും മറ്റും നമ്മള്‍ താഴ്മയോടെ അപേക്ഷിച്ചു. പിന്നെ കേട്ട പുളിച്ച തെറികള്‍ ഇവിടെ പറയുന്നില്ല - ഇറങ്ങി ഓടി!!!


പേരൂര്‍ക്കട സ്റ്റേഷന്‍.


പതിവ് ചോദ്യങ്ങള്‍ക്ക് ശേഷം FIR'ന്‍റെ കോപ്പി കാത്തു നിന്ന നമ്മളോട് SI ഇങ്ങനെ ചോദിക്കുന്നു -


"മൊബൈല്‍ കളഞ്ഞു എന്നതിന് എന്താടാ തെളിവ്?"


നമ്മള്‍ ആസ്സ് ആയി!


"അല്ല സാര്‍, അത് കളഞ്ഞത് കൊണ്ടല്ലേ നമ്മള്‍...", അതുവരെ നിശബ്ദന്‍ ആയിരുന്ന  നമ്മള്‍ ഇടപെട്ടു.


"ഫാ!!! നീ ഒക്കെ അത് ഒളിപ്പിച്ചു വെച്ചിട്ട് വന്നതല്ലെടാ??? അതോ നീയാണോ അത് അടിച്ചു മാറ്റിയത്???"


വാദികള്‍ പ്രതികളാവുക എന്ന പ്രതിഭാസത്തിനു അന്ന് നമ്മള്‍ സാക്ഷിയായി. ഇന്ത്യന്‍ പീനല്‍ കോഡ്, ബ്യുരോക്രസി, അരിസ്ട്രോക്രസി അവന്‍റെ അമ്മുമ്മേടെ...മനസ്സില്‍ പച്ച തെറി വിളിച്ചു കൊണ്ട് നമ്മള്‍ അവിടെ നിന്നും ഇറങ്ങി.


സമയം ഏതാണ്ട് നാല് മണി ആയിക്കാണും. ഒരു നാരങ്ങ വെള്ളവും കുടിച്ചു നമ്മള്‍ എയര്‍ടെല്‍ ഓഫീസില്‍ എത്തുന്നു. FIR കിട്ടിയില്ല എന്നും, ഡ്യൂപ്ലിക്കേറ്റ്‌ SIM കിട്ടാന്‍ വേറെ വല്ല വഴിയും ഉണ്ടോ എന്ന് അന്വേഷിക്കുന്നു.


""എന്തിനാ FIR?", അവിടെ നിന്ന കൊച്ചിന്റെ ചോദ്യം കേട്ട് ഞങ്ങള്‍ ഞെട്ടി.


ഡ്യൂപ്ലിക്കേറ്റ്‌ SIM എടുക്കാന്‍ FIR'ന്‍റെ ആവശ്യം ഇല്ല എന്നുള്ള സത്യം നമ്മള്‍ അപ്പോള്‍ മനസ്സിലാക്കി!


അന്ന് മുഴുവന്‍ അലഞ്ഞു തിരിഞ്ഞു ചീത്തവിളി കേട്ടത് വെറുതെ ആയിരുന്നു എന്ന് ഓര്‍ത്തപ്പോള്‍...


തലേന്ന് ബുദ്ധി ഉപദേശിച്ചു തന്ന ആത്മാര്‍ത്ഥ സുഹൃത്തിനെ അപ്പോള്‍ തന്നെ നമ്മള്‍ കാശു ചിലവാക്കി വിളിക്കുകയും കൃത്യം ഒരു മിനിറ്റ് നീണ്ടു നില്‍ക്കുന്ന തെറി അഭിഷേകം നടത്തുകയും ചെയ്തു!


മിസ്ഡ് കോളിനുള്ള ബാലന്‍സ് ബാക്കി വെക്കണമല്ലോ!!!


PS: മിസ്ഡ് കോളുകളുടെ ആ ലോകം ഇന്ന് നമ്മള്‍ക്കു നഷ്ടപ്പെട്ടിരിക്കുന്നു. ഒരു പക്ഷെ ആരെയും 'മിസ്‌' ചെയ്യാതോണ്ട് ആയിരിക്കും!


:)

അഭിപ്രായങ്ങളൊന്നുമില്ല:

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ